ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിക്ക് ഒരുങ്ങുന്നതായി സൂചന. പാർട്ടിക്കുള്ളിൽ നിന്നു തന്നെ അപമാനം സഹിച്ച് തുടരാൻ സാധിക്കില്ലെന്ന് അമരീന്ദർ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചുവെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചാബിലെ കോൺഗ്രസ് എം എൽ എമാരുടെ യോഗത്തിൽ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്ന് ആവശ്യമുയർന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോൺഗ്രസ് എം എൽ എമാരിൽ നിന്നും അടിക്കടി ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടി വരുന്നത് തനിക്ക് തന്നെ ക്ഷീണമാണെന്നും അതിനാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും അമരീന്ദർ സോണിയയെ അറിയിച്ചിട്ടുണ്ട്. അധികാരത്തിൽ വന്ന ശേഷം ഇത് മൂന്നാം തവണയാണ് കോൺഗ്രസ് എം എൽ എമാർ യോഗം ചേർന്ന് അമരീന്ദറിന്റെ രാജി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അമരീന്ദറിനെതിരായി പാർട്ടിയിൽ നിന്ന് എതിർപ്പുകൾ ഉയരുന്നുണ്ടായിരുന്നു. സുനിൽ ജഖാർ, മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ പ്രതാപ് സിംഗ് ബജ്‌വ, രവണീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളാണ് അടുത്ത പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |