തിരുവനന്തപുരം: ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് നേരെ ഈ വർഷം ഇതുവരെ ജില്ലയിൽ രജിസ്‌റ്റർ ചെയ്തത് 233 ലൈംഗികാതിക്രമ കേസുകൾ. സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്ത കേസുകളിൽ രണ്ടാം സ്ഥാനം തലസ്ഥാന ജില്ലയ്‌ക്കാണ്. 264 കേസുകളുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. ജനുവരി മുതൽ ജൂൺ വരെയുള്ള സംസ്ഥാന പൊലീസിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തിരുവനന്തപുരം നഗരപരിധിയിൽ 48 കേസുകളും റൂറലിൽ 185 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ പകുതിയിലേറെ ആറ് മാസം കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020ൽ 351 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കാരണം ലോക്ക് ഡൗൺ?
ലോക്ക് ഡൗൺ കാലത്ത് ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങൾ ലൈംഗികാതിക്രമ കേസുകളിൽ വർദ്ധനയുണ്ടാകാൻ ഇടയാക്കിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് എൻ.സുനന്ദ പറഞ്ഞു. പലപ്പോഴും പ്രണയ ബന്ധങ്ങളും ഒളിച്ചോടലുകളും ലൈംഗികാതിക്രമം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ടെന്നും സുനന്ദ ചൂണ്ടിക്കാട്ടി. കൊവിഡിനെ തുടർന്ന് ഓൺലൈൻ ക്ളാസുകളിൽ കുട്ടികൾ മൊബൈൽ ഫോൺ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ തന്നെ ഇത്തരം കുറ്രകൃത്യങ്ങൾ വ്യാപകമാകാൻ ഇടയാക്കിയിട്ടുണ്ട്.
അതേസമയം, കേസുകളുടെ എണ്ണം ഉയരുന്നത് പ്രത്യക്ഷത്തിൽ നെഗറ്റീവ് ആണെങ്കിലും അതിന് പോസിറ്റീവായ ഒരു വശം കൂടിയുണ്ടെന്ന് അധികൃതർ പറയുന്നു. കുട്ടികൾ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും അതിനാലാണ് ഇത്തരം സംഭവങ്ങൾ അവർ പുറത്ത് പറയാനുള്ള സാഹചര്യം ഉണ്ടായതെന്നും ശിശുക്ഷേമ സമിതി ഓഫീസർ എസ്.കെ. രതീഷ് പറഞ്ഞു. ഭൂരിഭാഗം ലൈംഗികാതിക്രമ കേസുകളിലും ഇരകളാകുന്നത് കുട്ടികളാണ്. ഈ സംഭവങ്ങളിൽ എല്ലാം പ്രതിസ്ഥാനത്ത് കുട്ടികളുടെ ബന്ധുക്കളോ കുടുംബവുമായി അടുപ്പമുള്ളവരോ ആയിരിക്കുമെന്നതാണ് വസ്തുത. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് പുറത്ത് നിന്നുള്ളവർക്ക് കുടുംബത്തിൽ നൽകുന്ന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയാണ് ഏക പോംവഴി, അവർ കുടുംബവുമായി എത്ര അടുപ്പമുള്ളവരായാലും.
സൈബർ കുറ്റകൃത്യങ്ങളിൽ സംസ്ഥാനം ഒന്നാമത് !
കൊവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സൈബർഡോമിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങളുണ്ടായത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്. ഐടി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൊവൈഡറായ കെ7 കമ്പ്യൂട്ടിംഗിന്റെ കണക്ക് അനുസരിച്ച് 2500 ഓളം സൈബർ കുറ്റകൃത്യങ്ങളാണ് ലോക്ക്‌ഡൗൺ കാലത്ത് കേരളത്തിലുണ്ടായത്. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇത്തരം സൈറ്റുകളുടെ ഐ.പി വിലാസം ശേഖരിക്കുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരം ചിത്രങ്ങൾ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിച്ച് കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി വഴി) ലഭിച്ച റിപ്പോർട്ടുകളും വിശകലനം ചെയ്താണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |