ആലപ്പുഴ : അഭിഭാഷക ചമഞ്ഞ് കോടതിയെയും കക്ഷികളെയും കബളിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ ഹൈക്കോടതിയും കൈവിട്ടതോടെ വ്യാജ അഭിഭാഷക സെസിക്ക് ഇനി കീഴടങ്ങുകയേ നിവൃത്തിയുള്ളൂ. ഏറ്റവും അടുത്തപ്രവൃത്തി ദിവസങ്ങളിൽ കോടതിയിൽ ഹാജരായി നിയമ നടപടികൾക്ക് വിധേയമാകാനാണ് സെസിയുടെ തീരുമാനമെന്ന് അടുപ്പമുള്ള അഭിഭാഷകൻ വെളിപ്പെടുത്തി. മതിയായ യോഗ്യതയില്ലാതെ രണ്ടരവർഷം സെസി ആലപ്പുഴക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. ബാർഅസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിനെ തുടർന്ന് അഭിഭാഷകർക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് പരാതികൾക്ക് ഇടയാക്കിയതും സെസി വ്യാജ അഭിഭാഷകയാണെന്ന വിവരം പുറത്തായതും. സെസിക്ക് യോഗ്യതയില്ലെന്ന വിവരം വെളിപ്പെട്ടതിനെതുടർന്ന് യോഗ്യതാരേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐ.പി.സി. 417(വഞ്ചന), 419, 420(ആൾമാറാട്ടം) എന്നിവയാണ് പരാതിയിൽ ഇവർക്കെതിരെ ചുമത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തത്. സംഗീതയിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്. ഇതറിയാതെ ഇക്കഴിഞ്ഞ ജൂലായ് 22ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ജാമ്യമെടുക്കാൻ ശ്രമിച്ച സെസി തനിക്കെതിരെ വഞ്ചനാ കുറ്റം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നതായി തിരിച്ചറിഞ്ഞ് കോടതിയിൽ നിന്ന് മുങ്ങുകയായിരുന്നു.
മാസങ്ങളായി ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞതുമില്ല. പുറത്ത് നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്രയും വലിയ കേസിലെ പ്രതിയായിട്ടും ഇവർക്ക് പൊലീസിന്റെ പിടിയിലാകാതെ ഒളിവിൽ കഴിയാൻ കഴിയുന്നതെന്ന വിമർശനവും ഇതിനകം ശക്തമായിട്ടുണ്ട്.
ചങ്ങനാശേരി സ്വദേശിയായ അഭിഭാഷകനൊപ്പം ചങ്ങനാശേരി, കോട്ടയം കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ ഇയാളുമായി സെസി പിണങ്ങുകയും ആലപ്പുഴ കോടതിയിലേക്ക് പ്രാക്ടീസ് മാറ്റുകയുമായിരുന്നു. ആലപ്പുഴയിൽ അഭിഭാഷകയായി തുടരുന്നതിനിടെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആലപ്പുഴ ബാറിലെ ലൈബ്രേറിയനായി മാറുകയും ചെയ്തത് ചില അഭിഭാഷകരുടെ വിരോധത്തിനിടയാക്കി. ഇതിനിടെ സെസി ആദ്യം പ്രാക്ടീസ് ചെയ്ത ചങ്ങനാശേരിയിലെ അഭിഭാഷകന്റെ സുഹൃത്തായ ആലപ്പുഴ ബാറിലെ മറ്റൊരു അഭിഭാഷകനാണ് സെസിക്ക് യോഗ്യതയില്ലെന്ന വിവരം സഹപ്രവർത്തകരിൽ ചിലരോട് വെളിപ്പെടുത്തിയത്. ഇത് തുടർന്നാണ് ബാർ അസോസിയേഷൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ എൽ.എൽ.ബി യോഗ്യതയില്ലാതെയും എൻറോൾമെന്റ് ചെയ്യാതെയും അഭിഭാഷക ചമഞ്ഞ സെസി കോടതി നിയോഗിച്ച കമ്മിഷനായി സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു.
വ്യാജ എൻറോൾമെന്റ് നമ്പരിട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാർ അസോസിയേഷനിലെ ചില രേഖകൾ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പൊലീസ് കേസെടുത്തതിനാൽ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് രണ്ട് മാസം മുമ്പ് സെസി കോടതിയിൽ നിന്ന് മുങ്ങിയത്. കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറിൽ കടന്നുകളയുകയായിരുന്നു അന്ന് സെസി. അതിന് ശേഷം ഇതുവരെ അവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സെസിയോട് കീഴടങ്ങൻ ഹൈക്കോടതി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |