അഞ്ചുർഷത്തിനുശേഷം മഞ്ജു വാര്യർക്കൊപ്പം ' മേരി ആവാസ് സുനോ" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന നടി ഗൗതമി നായരുടെ വിശേഷങ്ങൾ...
''സിനിമയിൽ നിന്ന് ഞാൻ മനഃപൂർവം മാറി നിന്നിട്ടില്ല. പ്രതീക്ഷിച്ച പോലത്തെ കഥാപാത്രങ്ങൾ ആദ്യ സിനിമകൾക്കുശേഷം എന്നെത്തേടി വന്നില്ല. ഓരോ വെള്ളിയാഴ്ചയും മാറുന്ന ലോകമാണ് സിനിമ. അഭിനയിക്കില്ലെന്നും സിനിമ ഉപേക്ഷിച്ചെന്നും ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ആരൊക്കെയോ ചേർന്ന് സൃഷ്ടിച്ചതാണ് അത്."" ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുന്ന നടി ഗൗതമി നായർ പറഞ്ഞു തുടങ്ങി. തിരിച്ചുവരവിലെ ഗൗതമിയുടെ വിശേഷങ്ങൾ....
ടെൻഷൻ പോയ വഴി
ഞാൻ ഇനി അഭിനയിക്കില്ലെന്ന് സിനിമയിലുള്ളവർ പോലും കരുതി. സിനിമയില്ലാതിരുന്ന സമയത്തും വെറുതേയിരുന്നില്ല. പഠനം തുടർന്നു. എം.എസ്സി ക്ളിനിക്കൽ സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടി. പിഎച്ച്.ഡിയുടെ ഭാഗമായി കുറച്ചു പേപ്പർ പ്രസന്റേഷനും റിസർച്ച് പരിചയവും വേണം.അതിനുവേണ്ടിയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ചെയ്യുന്നത്. ഈ പരിചയസമ്പത്തിൽ വേണം പി.എച്ച് .ഡി ചെയ്യാൻ. നല്ല സിനിമകൾ വരുമ്പോൾ ചെയ്യാമെന്നായിരുന്നു എന്റെ തീരുമാനം. അതേതായാലും നടന്നു.കഴിഞ്ഞവർഷം രണ്ടുമൂന്നു അവസരം വന്നു. ഇതിൽ രണ്ടു സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിലും അവസാന നിമിഷം എന്നെ മാറ്റി. 'മേരി ആവാസ് സുനോ" യിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. പെട്ടെന്നുവന്ന അവസരമായിരുന്നു അത്. ഏറെ അത്ഭുതത്തിലാണ് ലൊക്കേഷനിൽ പോയത്. അഞ്ചുവർഷത്തിനുശേഷം വീണ്ടും കാമറയുടെ മുന്നിൽ. ആദ്യ ഷോട്ട് മഞ്ജു ചേച്ചിയുടെ ഒപ്പം. അതിന്റെ ചെറിയ ടെൻഷനുണ്ടായിരുന്നു.എന്നാൽ വീണ്ടും അഭിനയിച്ചു തുടങ്ങിയത് മഞ്ജു ചേച്ചിയുടെ ഒപ്പമായതിൽ ഒരുപാട് സന്തോഷം തോന്നി.എന്റെ ടെൻഷനൊക്കെ മഞ്ജുചേച്ചി മാറ്റിത്തന്നു. റേഡിയോ ജോക്കിയുടെ വേഷമാണ് എനിക്ക്. അഭിനയത്തിൽ സജീവമാകാനാണ് തീരുമാനം. ഏറെ ആഗ്രഹിച്ചിട്ടും പല കാരണത്താൽ നഷ്ടപ്പെട്ട സിനിമകളുണ്ട്. എല്ലാം തിരികെ പിടിക്കണമെന്നുണ്ട്. നല്ല അവസരം വരുമെന്ന് കരുതുന്നു. കഥകൾ കേൾക്കുന്നുണ്ട്.
സംവിധാനം മനസിലുണ്ടായിരുന്നു
അപ്രതീക്ഷിതമായാണ് സംവിധായികയാവുന്നത്. സംവിധാനം ഇഷ്ടമാണ്. എന്നാൽ ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല. എന്റെ ആദ്യ സിനിമയായ 'സെക്കൻഡ് ഷോ " കഴിഞ്ഞപ്പോൾ മുതൽ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്തതുകൊണ്ടാണോ അങ്ങനെ ഒരു തോന്നൽ വന്നതെന്ന് അറിയില്ല. ഒരേ വീട്ടിൽ രണ്ട് സംവിധായകർ എന്നൊന്നും മനസിൽ കൂടി ഓടിയില്ല. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് 'വൃത്തം". 'സെക്കന്റ് ഷോ" മുതൽ വളരെ നല്ല സുഹൃത്തുക്കളാണ് ശ്രീനാഥും (സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ) ഞാനും. രണ്ടുപേർക്കും പരസ്പരം മനസിലാക്കാൻ കഴിയുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പെട്ടെന്നായിരുന്നു വിവാഹം. ശ്രീനാഥിന്റെ പുതിയ ചിത്രമായ 'കുറുപ്പ് "വൈകാതെ റിലീസ് ചെയ്യും. കുറുപ്പിൽ എന്റെ സംഭാവനയൊന്നുമില്ല. അഭിപ്രായം പറയാറുണ്ട്. ശ്രീനാഥ് പരിചയസമ്പത്തുള്ള സംവിധായകനാണ്. എന്തുവേണമെന്ന് കൃത്യമായി അറിയാം. കുറുപ്പിന്റെ പ്രീപ്രൊഡക്ഷൻ നടക്കുമ്പോഴാണ് 'വൃത്തം" ഉണ്ടാവുന്നത്. ശ്രീനാഥിന്റെ അസിസ്റ്റൻസും, കുറുപ്പിന്റെ തിരക്കഥാകൃത്തുക്കളുമാണ് വൃത്തത്തിനു പിന്നിൽ വൃത്തത്തിന്റെ ചിത്രീകരണം നിർമ്മാതാവുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. പന്ത്രണ്ടു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ഈ വർഷം 'വൃത്തം" റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആളുകളെ മനസിലാക്കാൻ പറ്റുന്നുണ്ട്
സൈക്കോളജി പഠിച്ചതിനാൽ ആളുകളെ കൃത്യമായി മനസിലാക്കാൻ പറ്റുന്നു. ഇഷ്ടം കൊണ്ടാണ് ക്ളിനിക്കൽ സൈക്കോളജി പഠിച്ചത്. ഏറെ ആഴമുണ്ടെന്ന് പഠിച്ചു തുടങ്ങിയപ്പോൾ മനസിലായി. ഒന്നു രണ്ടു പ്രാവശ്യം കണ്ടാൽ ആളുകളുടെ ഉള്ളിലിരിപ്പ് മനസിലാക്കാൻ പറ്റാറുണ്ട്. അതു സിനിമ ചെയ്യുമ്പോൾ ഉപകാരപ്പെടും. തെറാപ്പി കുറച്ചേ ചെയ്തിട്ടുള്ളൂ. ആളുകൾ അവരുടെ പ്രശ്നങ്ങൾ പറയാറുണ്ട്. ഒരേ കാര്യം പത്ത് ആളുകൾ പത്തുരീതിയിലാണ് പറയുന്നത്. തിരുവനന്തപുരത്തെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റേൺഷിപ്പ് ചെയ്തത് . തീരെ പ്രതീക്ഷിക്കാത്ത ലോകമായിരുന്നു അത്. അവിടത്തെ അനുഭവങ്ങൾ ജീവിതം മാറാൻ സഹായിച്ചു. ആലപ്പുഴയാണ് നാട്. എന്നാൽ കൂടുതൽ വർഷം ജീവിച്ചതും ജീ വിക്കുന്നതും തിരുവനന്തപുരത്താണ്. ഗവ. വിമൻസ് കോളേജിൽ അഞ്ച് വർഷം പഠിച്ചു. സുന്ദരമായ നഗരമാണ് തിരുവനന്തപുരം. ശാന്തമായ അന്തരീക്ഷം. സ്വന്തം വീടുപോലെയാണ് എനിക്ക് തലസ്ഥാനം. സിനിമയിൽ സജീവമായി അഭിനയിച്ചപ്പോഴും നഗരത്തിൽ പലേടത്തും എന്നെ കാണാമായിരുന്നു. ബസിലായിരുന്നു കോളേജ് യാത്ര. സിനിമ അന്നും ഇന്നും എന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല.
നല്ല വ്യക്തിയാവുക പ്രധാനം
വിവാഹശേഷം ജീവിതത്തിനോ സ്വഭാവത്തിനോ ഒരു മാറ്റവുമില്ല. മുൻപ് എങ്ങനെയായിരുന്നോ അതേ പോലെ തന്നെയാണ് ഇപ്പോഴും. ഈ യാത്ര ഇതേപോലെ തുടരാനാണ് തീരുമാനം. എന്നാൽ അങ്ങനെ സംഭവിക്കുന്നതിനുവേണ്ടി മുന്നൊരുക്കം ഒന്നുമില്ല. എല്ലാം സാധാരണപോലെ. വിവാഹശേഷം ജീവിതത്തിന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. എന്നാൽ വിവാഹത്തിന് മുമ്പ്, ശേഷം എന്നീ രീതിയിൽ കാണുന്നവരുണ്ട്. അതൊക്കെ ഒാരോരുത്തരുടെയും താത്പര്യമാണ്. സമൂഹത്തിന് ചില ധാരണയുണ്ട്. ഭാര്യ ഇങ്ങനെയാവണം അങ്ങനെ വേണം എന്നൊക്കെ അനുശാസിക്കുന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. എപ്പോഴും നല്ല വ്യക്തിയായി കഴിയാനാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |