വിദേശത്തെയും ഇന്ത്യയിലെ മഹാനഗരങ്ങളിലെയും ചുവരുകളെ സുന്ദരമാക്കുന്ന ചിത്രങ്ങളൊരുക്കിയ ആർട്ടിസ്റ്റ് അൻപു വർക്കി തന്റെ വരജീവിതം പറയുന്നു. കോട്ടയം പാലാ സ്വദേശിനിയായ അൻപു മനസിൽ സൂക്ഷിക്കുന്ന ഒരേയൊരു സ്വപ്നം പല നഗരങ്ങളും അവയുടെ ഉയരങ്ങളും പിന്നെ നിറങ്ങളും മാത്രമാണ്...
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത്, പാളയം അടിപ്പാതയുടെ നീണ്ട ചുവരുകളിൽ ജീവനുള്ള മനോഹരമായ ഒരു ചിത്രമുണ്ട്. ആ വഴിയിലൂടെ കടന്നുപോകുന്ന ഏതൊരാളെയും ആകർഷിക്കുന്ന, അവരോട് കഥ പറയുന്ന നിറമാർന്ന ഒരു ചിത്രം. പ്രശസ്ത ചുവർ ചിത്രകാരി അൻപു വർക്കി വരച്ച വിസ്മയം. ഡൽഹി പൊലീസ് ആസ്ഥാനത്ത് മഹാത്മാഗാന്ധിയുടെ പ്രശസ്തമായ 158 അടിയുള്ള ചിത്രം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പടുകൂറ്റൻ ചിത്രങ്ങൾ സൃഷ്ടിച്ച അൻപു വർക്കി കേരള ടൂറിസം വകുപ്പിന്റെ ആർട്ടീരിയ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയത്. തന്റെ കരിയറിലെ ഏറ്റവും നീളം കൂടിയ കാൻവാസ് തിരുവനന്തപുരം നഗരം അൻപുവിന് സമ്മാനിച്ചപ്പോൾ നിറങ്ങൾ കൊണ്ട് അൻപു നൽകിയത് പകരം വയ്ക്കാനില്ലാത്ത ദൃശ്യചാരുതയാണ്. വരയുടെ വിവിധ മേഖലകളിലും കൈയൊപ്പ് ചാർത്തിയ അൻപുവിന് ഉയരങ്ങളിൽ നിന്നും നെയ്തെടുക്കുന്ന പടുകൂറ്റൻ ചിത്രങ്ങളോടാണ് അന്നും ഇന്നും പ്രണയം. അതുകൊണ്ടുതന്നെയാണ് തിരക്ക് നിറഞ്ഞ നഗരവീഥികളിൽ വെയിലിനോടും മഴയോടും കൂട്ടുകൂടി ഉയരങ്ങൾ കീഴടക്കി അൻപു വിസ്മയവരകൾ ചാലിക്കുന്നത്.
പടുകൂറ്റൻ ചിത്രങ്ങളെന്ന സ്വപ്നം
ഒരു സ്റ്റുഡിയോ റൂമിലെ ചെറിയ കാൻവാസ് സ്വപ്നം കണ്ട അൻപു വർക്കിയെ പടുകൂറ്റൻ ചിത്രങ്ങളുടെ രാജകുമാരിയാക്കിയത് ജർമനിയാണ്. പത്തുവർഷത്തിലേറെ കാലത്തെ കാൻവാസിൽ നിറഞ്ഞ അൻപുവിന്റെ ചിത്രകല ആകസ്മികമായാണ് സ്ട്രീറ്റ് ആർട്ടിലെത്തിയത്. ''ജർമനിയിൽ ഉണ്ടായിരുന്നപ്പോഴാണ് ഞാൻ ചുമർചിത്രങ്ങളിലെത്തുന്നത്. അന്ന് അവിടെയുള്ള ചുമർചിത്ര കലാകാരൻമാരിലൂടെ ഈ വരകളെ കുറിച്ച് കൂടുതൽ അറിഞ്ഞു. തെരുവുകളിൽ അവർ ഓരോ ചിത്രങ്ങൾ വരയ്ക്കുമ്പോഴും അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്ന തിളക്കവും ഉത്സാഹവും എന്നെ ഒരുപാട് ആകർഷിച്ചു. അവിടെ നിന്നാണ് ഞാൻ തെരുവുകളിൽ വരച്ചു തുടങ്ങുന്നത്.
പിന്നീട് 2012ൽ എന്റെ സുഹൃത്ത് ഡൽഹിയിൽ തുടങ്ങിയ 'എക്സ്റ്റൻഷൻ ഖിട്കി" എന്ന ഫെസ്റ്റിവലിലൂടെയാണ് ഞാൻ ഇന്ത്യയിൽ എന്റെ ആദ്യത്തെ വലിയ കാൻവാസ് ചിത്രമൊരുക്കിയത്. പിന്നീട് തിരക്കേറിയ തെരുവുകളിലെ വൻമതിലുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനെ ഞാൻ സ്നേഹിച്ചു തുടങ്ങി. ഏണിയുടെ മുകളിൽ കയറി ഉയരങ്ങളിൽ ചിത്രം വരയ്ക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. റോഡുകളിൽ സാധാരണക്കാരുടെ വർത്തമാനങ്ങൾകേട്ട്, അവർക്കൊപ്പം ഇരുന്ന് ചായകുടിച്ച് അവരിലൊരാളായി ചിത്രങ്ങൾ വരയ്ക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.""
ബറോഡ സായാജിറാവു സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദാനന്തരബിരുദവും ലണ്ടനിലെ സെന്റ് മാർട്ടിൻസ് ബ്യാം ഷാ സ്കൂൾ ഒഫ് ആർട്സിൽ നിന്ന് ഡിപ്ലോമയും നേടിയ അൻപു വർക്കി ഡൽഹി, ബംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തന്റെ വിസ്മയം തീർത്തിട്ടുണ്ട്.
കാഴ്ചയുടെ ലോകം കാഴ്ചക്കാരുടെയും
ചൂടും പൊടിയും നിറഞ്ഞ തിരക്കുപിടിച്ച റോഡുകൾ, ഒരുപാട് ഉയരത്തിലുള്ള മതിലുകൾ ഇതൊന്നും അൻപുവിന് ഒരു പ്രശ്നമേയില്ല. ഒരു സ്ട്രീറ്റ് പെയിന്റർ ആയിരിക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ടോ എന്ന ചോദിച്ചാൽ ഇല്ല എന്നാണുത്തരം. ''കാണുന്നവർക്ക് ഇത് ശ്രമകരമാണെന്ന് തോന്നാം. ഇതിൽ ബുദ്ധിമുട്ടേറിയതെന്നോ എളുപ്പമെന്നോ ഒന്നുമില്ല. വെയിലത്ത് നിന്ന് തല കറങ്ങാതെ വരയ്ക്കാനുള്ള ഊർജം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ചെയ്യാം. അത് നമ്മുടെ ശരീരത്തെ ആശ്രയിച്ചിരിക്കും. ജോലിയുടെ ചുറ്റുപാടുമായി നമ്മുടെ ശരീരം ഒത്തുചേരുക എന്നതാണ് പ്രധാനം. ഇതെല്ലാം ബുദ്ധിമുട്ടാണെന്ന് തോന്നുമ്പോൾ ഇത് എളുപ്പമല്ല. പക്ഷേ എനിക്ക് ഇത് എളുപ്പമാണ്. നമ്മുടെ ശരീരത്തിനൊപ്പം ഒരു കാര്യം ചെയ്യാനും അത് പൂർത്തിയാക്കാനുള്ള താത്പര്യവും ഇച്ഛാശക്തിയുമാണ് ഇവിടെ പ്രധാനം.
സ്ട്രീറ്റ് ആർട്ടിനെ ഒരു സ്റ്റുഡിയോ പെയിന്റിംഗിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ കാഴ്ചക്കാരാണ്. വിവിധ തരത്തിലുള്ള, വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ആളുകളാണ് നമുക്ക് മുന്നിലുള്ളത്. വരയ്ക്കുമ്പോൾ തന്നെ ഇത് ഒരുപാട് പേര് കാണുന്നുണ്ട് എന്ന ബോധം നമുക്കുള്ളിൽ വരും. ചെറിയ കുട്ടി മുതൽ പ്രായം ചെന്നയാൾക്ക് വരെ ഇഷ്ടപ്പെടുന്ന രീതിയിൽ വേണം. അത്തരത്തിൽ ഒരു കലാസൃഷ്ടി ഉണ്ടാക്കുന്നത് വളരെ പ്രയാസമാണ്. സ്റ്റുഡിയോയ്ക്കുള്ളിൽ ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ വിമർശകൻ നമ്മൾ മാത്രമാണ്. എന്നാൽ ഒരു തെരുവിൽ നിരവധിയാളുകൾക്ക് അതിന് കഴിയും. ഈ കാഴ്ചയുടെ വ്യത്യാസമാണ് സ്ട്രീറ്റ് ആർട്ടിനെ വ്യത്യസ്തമാക്കുന്നത്. പിന്നെ മറ്റൊരു വ്യത്യാസം കാൻവാസിന്റെ വലിപ്പമാണ്. ഒരു വലിയ സ്കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇഷ്ടമാണ്.
വലിയ വരകളുടെ പിന്നിലെ യാത്ര
വരയ്ക്കാൻ തുടങ്ങുന്നതിന് മുമ്പ് ആ സ്ഥലം, അതിന്റെ ചുറ്റുപാട്, ചരിത്രം, അവിടുത്തെ ആളുകൾ, എവിടെ നിന്നാണ് ആ ചിത്രം കാണുന്നത് ഇതൊക്കെ നോക്കിയാണ് ഒരു ചിത്രം പ്ലാൻ ചെയ്യുന്നത്. ഒരു മരമോ, ഒരു തെരുവുവിളക്കോ ആ ചിത്രത്തിന്റെ ഭാഗമാക്കാൻ കഴിയുമോ എന്നുപോലും നോക്കും. ഓരോ വലിയ മതിലുകളിൽ ചിത്രമൊരുക്കുമ്പോഴും ഓരോ ചെറിയ കാര്യങ്ങളിൽപോലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാൻ ഒരിക്കലും ഒരു പേപ്പറിൽ ചിത്രം വരച്ച് അത് ഒരു വലിയ ഇടത്തിലേക്ക് പകർത്താറില്ല. ഒരു മതിലിലെ വലിയ ചിത്രമായി തന്നെയാണ് അത് വിഭാവനം ചെയ്യുക. അത്തരത്തിൽ ഒരു വലിയ ഇടത്തിലേക്ക് വിഭാവനം ചെയ്താൽ മാത്രമേ വരയ്ക്കുമ്പോഴും ചിത്രം പൂർത്തിയാക്കുമ്പോഴും പൂർണമായ പ്രതീതി ലഭിക്കുള്ളൂ. അല്ലെങ്കിൽ ഒരു വലിയ ഇടത്തിൽ അതിന്റെ ആത്മാവ് നഷ്ടപ്പെടും.
പലപ്പോഴും വരയ്ക്കാനുദ്ദേശിക്കുന്ന സ്ഥലം നേരിട്ട് കണ്ടതിനു ശേഷമാണ് ചിത്രത്തിന്റെ രൂപരേഖ മനസിൽ തയ്യാറാക്കുക. പക്ഷേ അതിന് സാധിക്കാതെ വരുമ്പോൾ വരയ്ക്കുന്ന സ്ഥലത്തിന്റെ ഫോട്ടോകളും അവിടുത്തെ ചരിത്രവുമെല്ലാം എനിക്ക് അയച്ചുതരികയും അതിനനുസരിച്ച് ചിത്രം ഒരുക്കുകയുമാണ് ചെയ്യുക. സ്ട്രീറ്റ് ആർട്ട് കാണാനും ആസ്വദിക്കാനും വെറുതെ പുറത്തേക്കിറങ്ങിയാൽ മതി. നമ്മുടെ കൺമുന്നിലുണ്ട്. അത്രയേറെ സാദ്ധ്യതകൾ നിറഞ്ഞതാണ് ചുമർ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ സ്ട്രീറ്റ് ആർട്ട് ഇപ്പോഴും മൂല്യമേറിയതാണ്. ഇന്ന് ഒരുപാട് ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവർക്ക് ഈ മേഖലയിൽ വ്യത്യസ്തമായ പരീക്ഷണം നടത്താനും താത്പര്യമുണ്ട്.
അൻപുവിന്റെ കേരളം
ഇന്ത്യയിലെ മഹാനഗരങ്ങളിൽ ചുമർചിത്രമെഴുതുന്ന അൻപുവിന് പറയാൻ കേരളത്തിലെ ബാല്യകാല ഓർമകളുമുണ്ട്. മൂന്ന് വയസുവരെ ചെലവിട്ട കോട്ടയം പാലായിലെ കളിയോർമകളും തൊടിയും മരങ്ങളും നാവിൽ രുചിചേർത്ത ചക്കയും മാങ്ങയുമെല്ലാം അൻപു കുറിച്ചിട്ടത് തന്റെ 'സമ്മർ ചിൽഡ്രൻ" എന്ന നിശബ്ദ കോമിക് പുസ്തകത്തിലൂടെയാണ്. കുഞ്ഞ് അൻപുവിന്റെയും സഹോദരന്റെയും ഓർമകളും കൗതുകങ്ങളും നിറഞ്ഞതാണ് 2019ൽ പുറത്തിറങ്ങിയ ഇന്ത്യയിൽ ഏറെ ശ്രദ്ധനേടിയ സമ്മർ ചിൽഡ്രന്റെ ഓരോ താളുകളും. എന്നാൽ അൻപുവിന്റെ വലിയ വരകളുമായി കേരളം ഇണങ്ങുന്നത് കൊച്ചി ബിനാലെയിലൂടെയാണ്. ''ബിനാലെയുടെ രണ്ട് എഡിഷനുകളിലും ഞാൻ സ്ട്രീറ്റ് ആർട്ട് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം എല്ലാ ബിനാലെയിലും എത്താറുണ്ട്. ആലപ്പുഴയിൽ നടന്ന 'ലോകമേ തറവാട്" എന്ന എക്സിബിഷനിലും ഞാൻ വരച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയിലാണ് കൂടുതലും ഇവിടെ വന്നിട്ടുള്ളതെങ്കിലും കേരളം എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഇടമാണ്.""അൻപു പറയുന്നു.
തിരുവനന്തപുരത്തിന്റെ മുഖചിത്രം
ഒരുപാട് മെട്രോകളിലും നഗരങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുള്ള അൻപു ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്നത്. ''പാളയത്ത് ഞാൻ വരച്ച ഇടം ഒരു അടിപ്പാതയായതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധിമുട്ടി. ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും നീളം കൂടിയ ചുമർചിത്രമാണ് ഇവിടെയുള്ളത്. ടണലിലൂടെ വാഹനങ്ങൾ വളരെ വേഗത്തിലാണ് വരുന്നത്. ബസുകളും ആംബുലൻസുകളുമെല്ലാം എപ്പോഴും പോകുന്ന റോഡ്. എന്റെ കൂടെയുള്ളവർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ അപകടമുണ്ടായേനെ. അതുപോലെ തന്നെ ശബ്ദവും ബുദ്ധിമുട്ടായിരുന്നു. വാഹനങ്ങൾ ടണലിനടുത്ത് വരുമ്പോൾ ഭയങ്കര എക്കോ ആയിരിക്കും. ചിലപ്പോൾ പേടിച്ചുപോകും. പക്ഷേ ഇതെല്ലാം ചുറ്റുപാടിന്റെ ബുദ്ധിമുട്ടായിട്ടേ കരുതിയിട്ടുള്ളു. വരയ്ക്കാൻ തുടങ്ങി അതിൽ മുഴുകുമ്പോൾ പിന്നെ ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഇവിടുത്തെ ആളുകളും സ്നേഹമുള്ളവരാണ്. ഞാൻ വരച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ എനിക്ക് ജ്യൂസ് കൊണ്ട് തന്നിട്ടുണ്ട്. ഒരു തവണ ഒരാൾ ആഹാരം കൊണ്ട് തന്നിട്ടുണ്ട്. നടന്നുപോകുമ്പോൾ ചിലർ മോള് നന്നായി വരച്ചിട്ടുണ്ട് എന്ന് പറയും. ചിലർ കണ്ണുകൊണ്ട് മനോഹരമാണ് എന്ന് കാണിക്കും. ഒരു ദിവസം ഒരു എം.എൽ.എ വന്ന് ചിത്രം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഇങ്ങനെ ആളുകൾക്ക് ഞാൻ വരയ്ക്കുന്നത് ഇഷ്ടമായി എന്നറിയുമ്പോൾ ഒരുപാട് സന്തോഷമാണ്.""
വരയുടെ പെണ്ണിടം
സ്ത്രീകൾ അധികമൊന്നും കടന്നുവരാത്ത മേഖലയാണ് സ്ട്രീറ്റ് ആർട്ട്. ഒരിക്കൽ പോലും സ്ത്രീയെന്ന നിലയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ഒരു തെരുവിൽ ജോലി ചെയ്തു തുടങ്ങുമ്പോൾ ഞാൻ അവിടുത്തെ ഒരാളായി മാറുകയാണ്. ആളുകൾ എന്നെ അങ്ങനെയാണ് കാണുന്നതും. എനിക്ക് ഞാൻ ചെയുന്ന ജോലിയിൽ ഒരു സ്ത്രീയെന്ന നിലയിൽ ഒരുവേർതിരിവും തോന്നിയിട്ടുമില്ല, ഉണ്ടായിട്ടുമില്ല. ഒരു വേർതിരിവുമില്ലാതെ ഞാൻ വരച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ എന്നോട് സംസാരിക്കാറുണ്ട്. ആ സംസാരത്തിൽ എല്ലാ വിഷയവും ഉൾപെടും. ചിലപ്പോൾ നാട്ടുകാര്യങ്ങൾ, ചിലപ്പോൾ രാഷ്ട്രീയം, അങ്ങനെ എല്ലാം. അതുകൊണ്ട് അങ്ങനെയൊരു ലിംഗ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റെ അമ്മ എപ്പോഴും വിവിധജോലികളിൽ മുഴുകുന്ന ഒരാളാണ്. എന്റെ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ടജോലികളിലും സ്ത്രീകൾ ഏർപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ചെയ്യുന്ന ജോലിയിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നിയിട്ടില്ല. ഇനി ഏത് നഗരത്തിലാണ് വിസ്മയം ഒരുക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല അൻപുവിന്. അത് ചിലപ്പോൾ ബാംഗ്ലൂർ ആകാം, ഡൽഹി ആകാം. അൻപുവിന് മുന്നിലുള്ള ലോകം ഏറെ വലുതാണ്. ''ഞാൻ ഓരോ ദിവസവും ഓരോ നിമിഷവും എന്റെ സ്വപ്നജീവിതമാണ് നയിക്കുന്നത്. പല നഗരങ്ങൾ, ഉയരങ്ങൾ, നിറങ്ങൾ... ഇത് മാത്രമാണെന്റെ സ്വപ്നം."" അൻപു പറഞ്ഞ് നിറുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |