കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന്റെ മൃതദേഹത്തിൽ പുഴുവരിച്ചിരുന്നെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ. പെരുമ്പാവൂർ സ്വദേശി കുഞ്ഞുമോന്റെ (85) മൃതദേഹത്തിലാണ് സംസ്കരിക്കാനെടുത്ത സമയത്ത് മൂക്കിലും മറ്റ് ശരീരഭാഗങ്ങളിൽ നിന്നും പുഴുവരിച്ച നിലയിൽ കണ്ടതെന്ന് മകൻ അനിലും മകന്റെ ഭാര്യ രണ്യയും പറഞ്ഞത്.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഓഗസ്‌റ്റ് 29നാണ് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകളിലെ കൊവിഡ് ആശുപത്രിയിലേക്കും അവിടെനിന്നും രോഗം മോശമായതോടെ ഈ മാസം ആറിന് കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 14ന് മരണമടഞ്ഞു.
എന്നാൽ മൃതദേഹം കണ്ടാൽ മരണമടഞ്ഞ് ദിവസങ്ങളായെന്ന് മനസിലാകുമെന്നും സംസ്‌കാരത്തിനെടുത്ത ഫോട്ടോയിൽ പുഴുക്കളെ കാണാമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മരണമടഞ്ഞതായി പറയുന്നതിന് തലേ ദിവസം കുത്തിവയ്‌പ്പിനുളള 6000 രൂപയുടെ മരുന്നുകളും നാപ്‌കിനും വാങ്ങി നൽകി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പട്ടികജാതി വകുപ്പിനും ബന്ധുക്കൾ പരാതി നൽകി.
എന്നാൽ ആരോപണങ്ങളെല്ലാം കളമശേരി മെഡിക്കൽ കോളേജ് അധികൃതർ തളളി. ചികിത്സാ കാലയളവിൽ എയർബെഡിലായിരുന്നു രോഗി. ചികിത്സയിലുളള സമയത്ത് വ്രണമുളളതായോ പുഴുവരിച്ചതായോ ശ്രദ്ധയിൽ പെട്ടില്ല. മരിച്ച ശേഷം ഫ്രീസറിലേക്ക് മൃതദേഹം ഉടൻ മാറ്റി. ഇതിനെല്ലാം തെളിവുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഗണേശ് മോഹൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |