ന്യൂഡൽഹി: ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സംസ്ഥാനങ്ങളിലെ കൊവിഡ്, ഡെങ്കു വ്യാപന സാഹചര്യങ്ങളും പ്രതിരോധവും അവലോകനം ചെയ്‌തു. കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും പൂർണമായി ആശ്വസിക്കാൻ സമയമായില്ലെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.
ചിലയിടങ്ങളിൽ ഇപ്പോഴും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയാണ്. സംസ്ഥാനങ്ങളിൽ കേസുകളുടെ പെട്ടെന്ന് കൂടാൻ സാദ്ധ്യത കണ്ടാൽ സസൂക്ഷ്മം വിശകലനം നടത്തണം. പശ്ചാത്തല സൗകര്യങ്ങൾ കൂട്ടാനും അവശ്യ മരുന്നുകൾ സംഭരിക്കാനും മനുഷ്യ വിഭവങ്ങൾ വർദ്ധിപ്പിക്കാനും നടപടിയെടുക്കണം.
15 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത്, ജനക്കൂട്ടവും തിരക്കും ഒഴിവാക്കാൻ മുൻകരുതലുകൾ വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
11 സംസ്ഥാനങ്ങളിൽ പുതിയ സെറോടൈപ്പ്- 2 ഡെങ്കി കേസുകൾ കൂടിവരുന്നതും ആശങ്കയാണെന്ന് രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. കേസുകൾ നേരത്തേ കണ്ടെത്താനും പനി ഹെൽപ്പ് ലൈനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നിർദ്ദേശിച്ചു. രക്തവും രക്ത ഘടകങ്ങളും ആവശ്യത്തിന് സംഭരിക്കണം. കൊതുക് നിർമ്മാർജ്ജനത്തിനും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും സംബന്ധിച്ച് വ്യാപക പ്രചാരണം നടത്താനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |