ആലപ്പുഴ : കോൺഗ്രസിലെ ദുർമ്മേദസാണ് സി.പി.എമ്മിലേക്ക് പോയവരെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ആലപ്പുഴ ഡി.സി.സി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീവമായി കോൺഗ്രസിൽ പ്രവർത്തിച്ചുവെന്നതിന് വർഷങ്ങളുടെ കണക്കല്ല, ജനവിശ്വാസം ആർജ്ജിക്കാനുള്ള കഴിവാണ് വേണ്ടത്. സി.പി.എമ്മിലേക്ക് പോയ മൂന്ന് പേർക്കും അതില്ല. 32 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ടുതവണ കെ.പി.സി.സി ഭാരവാഹി എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുകയും രണ്ട് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തയാൾ ഇത്രയും നാൾ താൻ ചവിട്ടയരച്ച സി.പി.എമ്മിന്റെ കാൽക്കീഴിലേക്ക് പോകുമ്പോൾ തോളിൽ കൈയിടാൻപോലും ഒരാളില്ലായിരുന്നു. പത്തുപേർ പോലും ഇവരെ അനുകൂലിക്കുന്നില്ലെന്നത് കോൺഗ്രസിന് കൂടുതൽ കരുത്തേകുകയാണ്. പാർട്ടി പുനഃസംഘടനയ്ക്ക് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അത് എല്ലാതലത്തിലും ബാധകമായിരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ അച്ചടക്കലംഘനം നടത്തിയിട്ടില്ലാത്തതിനാൽ നടപടി ആവശ്യമില്ല. കോൺഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനത്തിന്റെ രൂപരേഖ തയ്യാറാക്കിവരികയാണ്. എല്ലാ മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ കുടുംബങ്ങളെ ചേർത്തുള്ള യൂണിറ്റുകൾ രൂപീകരിച്ച് ട്രയൽ നടത്തി വരികയാണെന്നും കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |