കൊച്ചി: പാലാ ബിഷപ്പിന്റെ 'നാർക്കോട്ടിക് ജിഹാദ്' പരാമർശത്തിൽ സി.പി.എമ്മും മുഖ്യമന്ത്രിയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഇക്കാര്യം പറയും മുമ്പേ സി.പി.എം സംസ്ഥാന സമ്മേളന ചർച്ചാ രേഖകളിൽ കേരളത്തിലെ കലാലയങ്ങൾ തീവ്രവാദ പ്രചാരണ കേന്ദ്രങ്ങളാകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരാമർശിച്ചതോടെ അവരുടെ കാപട്യം പൊളിഞ്ഞു. സർക്കാരും പാർട്ടിയും ഇക്കാര്യങ്ങളിൽ ബോദ്ധ്യമുള്ളവരാണെന്ന് പാർട്ടിരേഖ തെളിയിച്ചു. പാലാ ബിഷപ്പിനെ ആക്ഷേപിച്ചതിലും ബിഷപ്പ് ഉന്നയിച്ച കാര്യത്തിൽ അജ്ഞത നടിച്ചതിലും മുഖ്യമന്ത്രി മാപ്പു പറയണം.
ബിഷപ്പ് ഒരു സമുദായത്തെയും ആക്ഷേപിച്ചതായി അഭിപ്രായമില്ല. ജിഹാദികൾക്കെതിരെയാണ് അദ്ദേഹം പറഞ്ഞത്. മുസ്ളിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ ആർക്കും അവകാശമില്ല.
കേരളത്തിലെ തീവ്രവാദ സാഹചര്യങ്ങളെക്കുറിച്ച് ബി.ജെ.പി ഇത്രയുംകാലം ഉന്നയിച്ച ആശങ്കകൾ സി.പി.എമ്മും ക്രൈസ്തവ സഭകളും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ഇക്കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറാകണം. മീറ്റ് ദ പ്രസിൽ പ്രസ് ക്ളബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യുവും സെക്രട്ടറി വി. ശശികാന്തും പങ്കെടുത്തു.
വേണു രാജാമണിയുടെ നിയമനം: വിശദാംശം കാക്കുന്നു
മുൻ നയതന്ത്രജ്ഞനും മലയാളിയുമായ വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ വിദേശകാര്യം കൈകാര്യം ചെയ്യാൻ ഡൽഹിയിൽ നിയോഗിച്ചതിലെ വിശദാംശങ്ങൾക്കായി കാക്കുകയാണ്. വിദേശകാര്യം കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. വേണു രാജാമണിക്ക് അതറിയാം. വിദേശകാര്യവകുപ്പും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കാനാകും ഉദ്ദേശിച്ചത്. ഒരു സംസ്ഥാനം ആദ്യമായാണ് ഇങ്ങനെ ഒരാളെ നിയോഗിക്കുന്നത്. ജനങ്ങളുടെ പണം ഇങ്ങനെയൊക്കെ വിനിയോഗിക്കാമോ എന്നാണ് ചിന്തിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |