കുഞ്ഞിമംഗലം: ആദ്യമായി ഗുരുവായൂരപ്പന്റെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വിളക്ക് വെങ്കല ലോഹക്കൂട്ടിൽ ഒരുക്കി ശില്പി ചിത്രൻ കുഞ്ഞിമംഗലം. ശംഖ്, ചക്ര, ഗദ, പത്മത്തോടുകൂടി വനമാലയും ആലവട്ടത്തോട് കൂടിയുള്ള ഭഗവാന്റെ രൂപത്തിന് അലങ്കാരത്തോട് കൂടിയ ആനകൾ രണ്ടു ഭാഗത്തുനിന്നും അഭിഷേകം നടത്തുന്നതും രണ്ട് നിലവിളക്കുകളും നിരവധി മയിൽപീലികൾ ചുറ്റും മുകളിലായി കമാനാകൃതിയിൽ വർണ്ണാഭമായി നിൽക്കുന്ന രീതിയിലാണ് രൂപകല്പന നടത്തിയിരിക്കുന്നത്.
താമര ദളങ്ങളെ സൂചിപ്പിക്കും വിധമാണ് താഴത്തെ തട്ടിന്റെ ആകൃതി. രണ്ട് ഭാഗങ്ങളായി വ്യാളി രൂപങ്ങളും കാണാം. രണ്ട് മയിലുകൾ വിളക്കിനെ വായുവിലേക്ക് ഉയർത്തി നിൽക്കുന്ന രീതിയിൽ ചങ്ങലയോടു കൂടിയാണ് മുകൾഭാഗം അതിനിടയിൽ ശിവസാന്നിദ്ധ്യം ആയി ഓങ്കാര രൂപവും വിളക്കിൽ ആലേഖനം ചെയ്തിട്ടുണ്ട്. ശ്രീ മഹാഭാഗവതം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് വിളക്ക് രൂപകല്പന നടത്തിയത്. തീർത്തും വ്യത്യസ്തമായ ഈ വിളക്ക് കുഞ്ഞിമംഗലത്തെ പരമ്പരാഗത ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിർമിച്ചത്.
പത്ത് കിലോ തൂക്കം വരുന്ന തൂക്ക് വിളക്ക് എട്ട് മാസത്തോളം സമയമെടുത്താണ് നിർമ്മിച്ചത്. തൂക്ക് ചങ്ങലയടക്കം 46 ഇഞ്ചാണ് ഉയരമുള്ളത്. നിരവധി ലോഹ ശില്പങ്ങൾ നിർമ്മിച്ച ചിത്രന് കേരള ക്ഷേത്രകലാ അക്കാഡമി അവാർഡ്, ഫോക്‌ലോർ അക്കാഡമി അവാർഡ്, സി.എഫ്.എ നാഷണൽ അവാർഡ്, സ്വർണ്ണ മെഡലുകൾ എന്നിവ നേടിയിട്ടുണ്ട്.
ലക്ഷ്മി വിളക്ക്, കെടാവിളക്ക്, ഗണപതി, ശ്രീകൃഷ്ണൻ, മഹാവിഷ്ണു, തുടങ്ങിയ നിരവധി വിഗ്രഹ രൂപങ്ങളും കൂടാതെ സമര നേതാക്കളുടെ ശിൽപങ്ങളും നിർമ്മിച്ചിട്ടുണ്ട്. വെങ്കലം, വെള്ളോട്, പഞ്ചലോഹം തുടങ്ങിയ ലോഹത്തിൽ ആണ് കൂടുതലും വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. ആദ്യത്തെ രാമായണ വിളക്ക് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത് ചിത്രന്റെ പിതാവ് ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ ആയിരുന്നു. വി.വി ശ്രീകാന്ത്, കെ.വി. കിഷോർ എന്നിവർ ശില്പ നിർമാണത്തിൽ സഹായികളായി. കണ്ണൂരിലെ അർച്ചന,രാജേഷ് ദമ്പതികൾക്കു വേണ്ടിയാണ് വിളക്ക് രൂപകല്പന ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |