ആലപ്പുഴ: ഓമനപ്പുഴ പൊഴിയിൽ വീണ് മരിച്ച സഹോദരങ്ങളായ അഭിജിത്തിന്റെയും അനഘയുടെയും വീട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എന്നിവർ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അവർ വിദേശത്തുള്ള കുട്ടികളുടെ മാതാവ് മേരി ഷൈനിയെ നാട്ടിലെത്തിക്കുന്നതിന് കുവൈറ്റ് മലയാളി സംഘടനകൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ എ.എ. ഷുക്കൂർ, അഡ്വ. എം. ലിജു, നേതാക്കളായ എസ്. ശരത്ത്, ബി. ബൈജു, കെ.വി. മേഘനാഥൻ, അഡ്വ. പി.ജെ. മാത്യു, എൻ. ചിദംബരൻ, പി. തമ്പി, സി.എ. ലിയോൺ, പി. ശശികുമാർ, ബി. സേതുനാഥ്, സി.സി. ബിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
സഹോദരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് ഓമനപ്പുഴ പ്രദേശം. തീരദേശത്തെ പല വീടുകളിലെയും കുട്ടികൾ കളിക്കൂട്ടുകാരുടെ വിയോഗത്തിന്റെ നടുക്കത്തിലാണ്. കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന മുറയ്‌ക്ക് മാത്രമേ മേരി ഷൈനിക്ക് നാട്ടിലെത്താൻ സാധിക്കൂ. മാതാവ് എത്തിയ ശേഷം കുട്ടികളുടെ സംസ്‌കാരം ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്.എം.വി യു.പി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും വീട്ടിലേയ്ക്ക് കൊണ്ടുപോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |