ആലപ്പുഴ: റോഡ് പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പകരം പൈപ്പ് സ്ഥാപിക്കാനാകുന്നില്ല. കഴിഞ്ഞ ഒക്ടോബറിലാണ് അമ്പലപ്പുഴ - തിരുവല്ല റോഡിൽ തകഴി കേളമംഗലം ഭാഗത്തെ ഒന്നര കിലോമീറ്ററിൽ റോഡ് പൊളിക്കാനായി യൂഡിസ്മാറ്റ് അധികൃതർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് അപേക്ഷ നൽകിയത്.
റോഡിന്റെ പരിപാലനച്ചുമതല കേരള റോഡ് ഫണ്ട് ബോർഡിന് മൂന്ന് മാസം മുമ്പ് കൈമാറി. ഇതിന് ശേഷം, പൈപ്പ് സ്ഥാപിക്കാനുള്ള അനുമതിക്കായി യൂഡിസ്മാറ്റ് പ്രോജക്ട് മാനേജർ അഞ്ചുതവണ കത്തുനൽകിയിട്ടും നടപടിയൊന്നുമായില്ല. ഈ ഭാഗത്ത് അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് 1524 മീറ്റർ പൈപ്പ് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ഒരുവർഷമായിട്ടും ജോലി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ഉൾപ്പെടെ 64-ാം തവണയാണ് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിട്ടി ടെൻഡർ നടപടി ആരംഭിച്ചതോടെ യൂഡിസ്മാറ്റ് പദ്ധതി ഏറ്റെടുത്ത കരാറുകാരൻ സ്വന്തം ചെലവിൽ, ആദ്യ കരാർ ധാരണപ്രകാരം ഗുണനിലവാരം കുറഞ്ഞ 1524 മീറ്റർ പൈപ്പ് മാറ്റിയിടാൻ തയ്യാറാകുകയായിരുന്നു. ഇതിനാവശ്യമായ എം.എസ് പൈപ്പ് കരാറുകാരൻ എത്തിക്കുകയും ചെയ്തു.
കൊവിഡ് വിനയായി
2020 മാർച്ചിൽ പൈപ്പ് മാറ്റിയിടാനുള്ള ജോലികൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. കൊവിഡ് നിയന്ത്രണത്തിൽ ഇളവുകൾ വന്നിട്ടും റോഡ് പൊളിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല, ഇതോടെ തുടർ പ്രവർത്തനം നിശ്ചലമായി. മഴക്കാലമായതിനാൽ പ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജോലി ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കുഴിയെടുത്ത് വേണം സ്ഥാപിക്കാൻ.
രണ്ട് മാസം മുമ്പ് പമ്പിംഗ് മുടങ്ങും
പൈപ്പ് മാറ്റുമ്പോൾ രണ്ടു മാസം കരുമാടിയിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരും. പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ബദൽ സംവിധാനം ഇല്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകും.
അന്വേഷണം എങ്ങുമെത്തിയില്ല
പദ്ധതിയിലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി ഒരുവർഷം കഴിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടൽ മൂലം അന്വേഷണം എങ്ങുമെത്തിയില്ല. ആദ്യം വാട്ടർ അതോറിട്ടിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.
"പൈപ്പ് സ്ഥാപിക്കാനായി പൊതുമരാമത്ത് വകുപ്പോ കേരള റോഡ് ഫണ്ട് ബോർഡോ അനുമതി നൽകാത്തതാണ് തടസം. മൂന്ന് മാസത്തിനുള്ളിൽ അഞ്ച് തവണ കേരള റോഡ് ഫണ്ട് ബോർഡിന് കത്ത് നൽകിയെങ്കിലും അനുമതി കിട്ടിയില്ല.
പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്
₹15.31കോടി: ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചത്
64 : ഇതിനകം പൈപ്പ് പൊട്ടിയത് 64 തവണ
ആലപ്പുഴ കുടിവെള്ള പദ്ധതി
ചെലവ് : ₹225കോടി
പ്രതിദിനം: 62ദശക്ഷം ലിറ്റർ വെള്ളം
കമ്മീഷൻ ചെയ്തത് : 2017ൽ മേയ് 14ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |