ആലപ്പുഴ: കൊവിഡിനെ തുടർന്ന് തളർച്ച നേരിട്ട സമുദ്രോത്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ചേർത്തല മെഗാ സീ ഫുഡ് പാർക്ക് പുത്തനുണർവേകും. ഈ മാസം ഫുഡ് പാർക്കിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ചേർത്തലയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോപ്പറേഷന് കീഴിലുള്ള മെഗാ ഫുഡ് പാർക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ആരൂരിലെ സീഫുഡ് പാർക്കും ഫിഷിംഗ് ഹാർബറിലെ പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങളും കൂടി ചേരുമ്പോൾ മത്സ്യോത്പന്ന കയറ്റുമതി മേഖലയ്ക്ക് കൂടുതൽ കരുത്തേകും. വ്യവസായ വകുപ്പിന് കീഴിൽ കെ.എസ്.ഐ.ഡി.സി നിർമ്മിക്കുന്ന പാർക്കിന്റെ ഭൂരിഭാഗം ജോലികളും പൂർത്തിയായി. മൊത്തം തുകയിൽ 72 കോടി സംസ്ഥാന സർക്കാരും 50 കോടി കേന്ദ്രസർക്കാരുമാണ് മുടക്കുന്നത്. ബാക്കിയുള്ള തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ മൂന്ന് സമുദ്രോത്പന്ന കമ്പനികളും ഒരു പാക്കേജിംഗ് യൂണിറ്റും ഫുഡ് പാർക്കിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമുദ്രോത്പന്നങ്ങൾ ശേഖരിക്കൽ, ഗ്രേഡ് തിരിക്കൽ, ഗുണനിലവാരം പരിശോധിക്കൽ, ഫ്രീസിംഗ് യൂണിറ്റ്, കോൾഡ് സ്റ്റോർ തുടങ്ങിയവ ഉൾപ്പെടുന്ന മുഖ്യ സംസ്‌കരണ കേന്ദ്രം (സി.പി.സി), ഹാർബറുകളിൽ നിന്നുള്ള സമുദ്രോല്പന്നങ്ങളുടെ പീലിംഗ്, വൃത്തിയാക്കൽ, തരംതിരിക്കൽ, ഐസ് പ്ലാൻഡ് എന്നിവയ്ക്കുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രം (പി.പി.സി) എന്നിവയാണ് ഫുഡ്പാർക്കിലുള്ളത്. ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിംഗ് സെന്റർ പാർക്കിംഗ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികൾക്ക് വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണുള്ളത്.
പ്രതീക്ഷ കയറ്റുമതിയിൽ
കൊവിഡിന് മുമ്പുവരെ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി ഒന്നര ലക്ഷം മെട്രിക് ടണ്ണോളമാണ്. 5020.33 കോടി രൂപയോളാണ് വരുമാനം. മെഗാ സീഫുഡ് പാർക്ക് പോലെയുള്ള സമുദ്രോല്പന്ന സംസ്‌കരണ കേന്ദ്രങ്ങൾ വരുന്നതോടെ മേഖല വീണ്ടും വളർച്ചയുടെ പാതയിലാകും.
പദ്ധതി തുടക്കം: 2017ൽ
ചെലവ്: 128 കോടി
പാട്ട വ്യവസ്ഥ: 30 വർഷം
പാർക്ക് ഒരുങ്ങുന്നത്: 68 ഏക്കറിൽ
സംരംഭകർ ഏറ്റെടുത്തിരിക്കുന്നത്: 28 പ്ലോട്ടുകൾ
പ്രത്യേകതകൾ
1. 40 അടി കണ്ടെയ്നർ ട്രക്കിന് കടന്നുപോകാവുന്ന റോഡ്
2. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവയുമായി 50 കിലോമീറ്റർ ദൂരം
3. പാർക്ക് ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം
4. വ്യവസായികൾക്ക് കെ.എസ്.ഇ.ബിയിൽ നിന്നും വാട്ടർ അതോറിറ്റിയിൽ നിന്നും കണക്ഷനുകൾ നേരിട്ട് ഉപയോഗിക്കാം.
""
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മത്സ്യോത്പന്ന കയറ്റുമതി മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ സാധിക്കും.
മെഗാ ഫുഡ് പാർക്ക് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |