തിരുവനന്തപുരം: ടിക്കറ്റ് ഇതരവരുമാനം വർദ്ധിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യനീക്കം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും പഞ്ചായത്തുകളിലെയും മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാമെന്നും ഡ്രൈവർമാരെ നൽകാമെന്നുമാണ് വാഗ്ദാനം. ഉപയോഗ ശൂന്യമായ ബസുകൾ മാലിന്യനീക്കത്തിന് അനുയോജ്യമായ വിധത്തിൽ മാറ്റിയെടുത്ത് നൽകാമെന്നും മാനേജ്‌മെന്റ് നൽകിയ കത്തിൽ പറയുന്നു.
ചർച്ചചെയ്ത് തീരുമാനിക്കാമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. ചില സംഘടനകൾ എതിർക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വാഹനങ്ങളുടെ പരിപാലനം ഏറെ ചെലവുള്ളതാണ്. കെ.എസ്.ആർ.ടി.സിക്ക് സ്വന്തം വർക്ക്‌ഷോപ്പുകൾ ഉള്ളതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയും. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യത്തിന് ഡ്രൈവർമാരില്ല. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാർ അധികമുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സർവീസുകൾ കുറച്ചതിനാൽ ജോലി ഇല്ലാതിരിക്കുന്ന ജീവനക്കാരെ ഒഴിവാക്കണമെന്ന് അടുത്തിടെ മാനേജ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജോലി ഇല്ലാത്തവരിൽ സന്നദ്ധത അറിയിക്കുന്നവരെ മാലിന്യനീക്കത്തിന് നിയോഗിക്കാനാണ് നീക്കം. കെ.എസ്.ആർ.ടി.സിയിലേതുപോലെ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരില്ല. മാലിന്യനീക്കത്തിന് നിയോഗിക്കുന്നവർക്ക് അധിക ബത്തയും പഞ്ചായത്തുകൾ നൽകുന്നുണ്ട്.
മാലിന്യം കയറ്റുന്ന വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് ഡ്രൈവർമാരെ നിയോഗിക്കുക. ഇവരെ മാലിന്യം നീക്കം ചെയ്യാൻ നിയോഗിക്കുന്നുവെന്ന രീതിയിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോർപറേഷൻ അറിയിച്ചു. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്താകും തീരുമാനം എടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |