ഛണ്ഡീഗഢ്:ചേരിപ്പോര് രൂക്ഷമായ പഞ്ചാബ് കോൺഗ്രസിൽ നാല് മന്ത്രിമാർ ഉൾപ്പെടെ അൻപത് എം. എൽ. എമാർ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെ ഹൈക്കമാൻഡും കൈവിട്ടതോടെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചു. അടുത്തവർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
മുഖ്യമന്ത്രിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഹൈക്കമാൻഡ് നേരിട്ട് ഇന്നലെ നിയമസഭാകക്ഷിയോഗം വിളിച്ചതോടെ അമരീന്ദർ സിംഗ് ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു. വൈകിട്ട് നടന്ന നിയമസഭാകക്ഷിയോഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് അദ്ധ്യക്ഷയെ ചുമതലപ്പെടുത്തി. യോഗത്തിൽ 78 എം. എൽ. എമാർ പങ്കെടുത്തു. അന്തരിച്ച ലോക്‌സഭാസ്പീക്കർ ബൽറാം ഝാക്കറുടെ പുത്രൻ സുനിൽ ഝാക്കറിനാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻഗണനയെന്ന് സൂചനയുണ്ട്.
രാജിക്കു ശേഷം മാദ്ധ്യമങ്ങളെ കണ്ട അമരീന്ദർ, കോൺഗ്രസ് നേതൃത്വം രണ്ട് മാസത്തിനിടെ മൂന്ന് തവണ തന്നെ അപമാനിച്ചെന്നും ഇങ്ങനെ തുടരാനാവില്ലെന്നും പറഞ്ഞു. ഹൈക്കമാൻഡ് രണ്ട് തവണ എം. എൽ. എമാരെ ഡൽഹിക്ക് വിളിച്ചു. ഇപ്പോൾ നിയമസഭാകക്ഷിയോഗവും വിളിച്ചു. ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമില്ല. വിശ്വാസമുള്ളവരെ അവർ നിയോഗിക്കട്ടെ. രാജിവയ്ക്കുമെന്ന് ഇന്നലെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു - അദ്ദേഹം പറഞ്ഞു.
മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. അഞ്ച് പതിറ്റാണ്ടിലേറെയായി തന്നോടൊപ്പം നിൽക്കുന്നവരുമായി ചർച്ച ചെയ്‌ത് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദറിൽ അവിശ്വാസം രേഖപ്പെടുത്തി 50 എം.എൽ.എമാർ ഹൈക്കമാൻഡിന് കത്തെഴുതിയിരുന്നു. അമരീന്ദർ ഹൈക്കമാൻഡിന്റെ 18 ഇന പരിപാടിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്നും ആരോപിച്ച അവർ നിയമസഭാകക്ഷിയോഗം വിളിക്കണമെന്നും അമരിന്ദറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സോണിയാഗാന്ധി അമരീന്ദറുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കലാപം പരിഹരിക്കാൻ മാസങ്ങളായി നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് പാർട്ടി എം. എൽ. എ മാരെ പോലും അൽഭുതപ്പെടുത്തി നിയമസഭാകക്ഷിയോഗം വിളിക്കുന്നതായി 17ന് അർദ്ധരാത്രി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.
പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിലുള്ള പോരാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ ഇരുവരും രസത്തിലായിരുന്നില്ല.
117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. 2017 മാർച്ചിലാണ് അമരീന്ദർ രണ്ടാം തവണയും മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ പിൻഗാമിയായി മുൻ പി. സി. സി പ്രസിഡന്റ് പ്രതാപ് സിംഗ് ബജ്‌വ, മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ കൊച്ചുമകനും എം.പിയുമായ രവ്‌നീത് സിംഗ് ബിട്ടു എന്നിവരെയും പറഞ്ഞു കേൾക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |