വൈപ്പിൻ: കേരളനവോത്ഥാന നായകരിൽ പ്രമുഖൻ, കവി, നാടകകൃത്ത് , സമുദായ സംഘാടകൻ, പുലയ സമുദായത്തിന്റെ ഉദ്ധാരകൻ, ആദ്യ കൊച്ചി നിയമസഭയിലെ അംഗം, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ കവിതിലകൻ പണ്ഡിറ്റ് കെ. പി. കറുപ്പൻ മാസ്റ്റർക്ക് ചെറായിയിൽ സ്മാരകം വരുന്നു. കഴിഞ്ഞ ദിവസം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ മിശ്രഭോജന സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം സൂചിപ്പിച്ചത്.
കെ. പി. കറുപ്പന്റെ ബാല്യകാലത്തും യൗവ്വനാരംഭത്തിലും ചെറായി ചക്കരക്കടവ് പ്രദേശം അദ്ദേഹത്തിന്റെ താവളമായിരുന്നു. ഇവിടുത്തെ മംഗലപ്പിള്ളി കൃഷ്ണനാശാന്റെ പ്രകാശാലായത്തിലായിരുന്നു സംസ്‌കൃതപഠനം. പിന്നീട് കൂടുതൽ വിദ്യാഭ്യാസത്തിനായി കൊടുങ്ങല്ലൂരിലേക്ക് പോയപ്പോഴും ചക്കരക്കടവ് അദ്ദേഹത്തിന്റെ സങ്കേതമായിരുന്നു. ഇവിടെ വാല സമുദായക്കാർക്ക് വേണ്ടി സമുദായ ചന്ദ്രിക സഭ രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയതും കറുപ്പൻ മാസ്റ്ററാണ്. ഈ സഭയുടേതാണ് ഇപ്പോഴത്തെ തിരുമനാംകുന്ന് ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന് സമീപമുള്ള ഇപ്പോഴത്തെ ഗവ. എൽ. പി. സ്‌കൂൾ രൂപീകരണത്തിലും മാസ്റ്റർ മുന്നിട്ടിറങ്ങിയിരുന്നു. സഹോദരൻ അയ്യപ്പൻ പ്രകാശാലായത്തിലെത്തി കറുപ്പനുമായി സമുദായ കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. കവി തിലകന്റെ ജീവിതത്തിലെ പ്രധാന കേന്ദ്രമായ സ്ഥലത്താണ് സ്മാരകം നിർമ്മിക്കുന്നത്.
ചെറായി പള്ളി സ്റ്റോപ്പിന് വടക്ക് കിഴക്ക് മാറി കൊച്ചി കായലിന് അരികെയാണ് പന്ത്രണ്ട് സെന്റ് വിസ്തീർണമുള്ള സ്ഥലം 33 ലക്ഷം രൂപ ചെലവാക്കി സർക്കാർ ഏറ്റെടുത്തത്. പണ്ഡിറ്റ് കറുപ്പന്റെ ജീവചരിത്രകാരൻ കൂടിയായ സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ( ചെയർമാൻ), പള്ളിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ബി. സജീവൻ( സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ നാല് വർഷം മുൻപ് രൂപീകൃതമായ പണ്ഡിറ്റ് കറുപ്പൻ സ്മാരക ട്രസ്റ്റിനാണ് സ്മാരകത്തിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |