തിരുവനന്തപുരം: ഗർഭിണിക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ തളളി പരാതിക്കാരി. ഒരു ആശുപത്രിയും തന്നെ പരിശോധിക്കാൻ തയ്യാറായില്ലെന്നും കൊല്ലത്തെ വിക്‌ടോറിയ ആശുപത്രി നിർബന്ധമായി വിടുതൽ രേഖ ഒപ്പിട്ടുവാങ്ങിയെന്നും പരാതിക്കാരിയായ മീര പറഞ്ഞു.
ഈ മാസം 11ന് പാരിപ്പളളി സ്വദേശിനിയായ മീരയ്‌ക്ക് ചികിത്സ മതിയായ സമയത്ത് ലഭിക്കാതെ ഗർഭസ്ഥ ശിശു മരണമടഞ്ഞിരുന്നു. നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവൺമെന്റ് വിക്‌ടോറിയ ആശുപത്രി, തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രി എന്നിവയ്‌ക്കെതിരായാണ് യുവതി പരാതി ഉന്നയിച്ചത്. ഇതിൽ വിക്‌ടോറിയ ആശുപത്രിക്ക് പുറമേ 13ന് എസ്‌എടി ആശുപത്രിയിലും വിടുതൽ രേഖ ഒപ്പിട്ട് വാങ്ങിയെന്നാണ് ആരോപണം.
15ന് പാരിപ്പളളി ആശുപത്രിയിലെ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി പുറത്തെടുത്തു. കൊല്ലത്തെ രണ്ട് ആശുപത്രികൾക്കും വീഴ്‌ച പറ്റിയില്ലെന്നും എസ്‌എടിയിൽ എത്തിയെന്നതിൽ വ്യക്തതയില്ലെന്നും സംഭവം അന്വേഷിച്ച കൊല്ലം ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |