പുൽപ്പള്ളി: സമ്മിശ്ര ജൈവ കൃഷിരീതിയിൽ നേട്ടങ്ങൾ കൊയ്യുകയാണ് ചെറ്റപ്പാലം തൂപ്ര വാഴവിള രമണി ചാരു. ഒരേക്കർ സ്ഥലത്ത് 150 ഓളം വിളകൾ ഉത്പാദിപ്പിച്ച് ശ്രദ്ധേയയാവുകയാണ് രമണി. കാർഷിക വിളകൾക്കൊപ്പം ഫലവർഗ്ഗങ്ങളും ഔഷധ ചെടികളും പച്ചക്കറികളും സുഗന്ധവിളകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
മുൻ ഗ്രാമപഞ്ചായത്ത് മെമ്പറായ രമണിക്ക് ചെറുപ്പം മുതലേ കൃഷിയോട് ആഭിമുഖ്യമുണ്ടായിരുന്നു. മലേഷ്യയിൽ കെയർടേക്കറായി ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പൈതൃക സ്വത്തായി കിട്ടിയ ഒന്നരയേക്കർ സ്ഥലത്ത് കഠിനാധ്വാനം തുടങ്ങിയത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, കാപ്പി കൃഷികൾക്കൊപ്പം വിവിധ വാഴ ഇനങ്ങളും മഞ്ഞൾ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്.
നാടൻ കോഴികളെയും താറാവുകളെയും വളർത്തി മുട്ട വിപണനവും നടത്തുന്നു. ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.
കാർഷിക വസ്തുക്കൾ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കിയാണ് വിപണനം. പൊതു വിപണിയിൽ 350 രൂപയാണ് കുരുമുളകിന്റെ വില. എന്നാൽ രമണി ഉത്പാദിപ്പിക്കുന്ന ജൈവ കുരുമുളകിന് 700-രൂപയിലേറെ വില ലഭിക്കുന്നുണ്ട്. വിവിധയിനം പൂച്ചെടികളും ഓൺലൈനായി വിൽപന നടത്തുന്നു.
സരോജിനി - ദാമോദർ ഫൗണ്ടേഷന്റെ മികച്ച ജൈവ കർഷകയ്ക്കുള്ള അവാർഡ് ഇവർക്ക് ലഭിച്ചിട്ടുണ്ട്. പതിനായിരം രൂപയും പ്രശംസാപത്രവുമാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |