തിരുവനന്തപുരം: കലപില കൂട്ടി കുട്ടികൾ കേരളപ്പിറവി ദിനത്തിൽ വീണ്ടും ക്ളാസ് മുറികളിലെത്തുമ്പോഴും അവരുടെ ജീവിതത്തിൽ കഴിഞ്ഞ ഒന്നര വർഷം കോറിയിട്ട സംഭവങ്ങൾ മായ്ക്കാനാവില്ല.
പത്താം ക്ളാസ് പരീക്ഷ നടക്കവേ, 2020 ഏപ്രിൽ 19നായിരുന്നു സ്കൂളുകളിൽ പൂട്ട് വീണത്. മാർച്ച് 24ന് രാജ്യം അടച്ചു പൂട്ടി. വർദ്ധിക്കുന്ന കൊവിഡ് കണക്കിൽ നെഞ്ചിടിച്ച്
എല്ലാവരും വീടുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ സ്കൂളും കൂട്ടുകാരും കളിയും കുട്ടികൾക്ക് നഷ്ടപ്പെട്ടു. മേയ് 26 മുതൽ 28 വരെ അവശേഷിച്ച എസ്.എസ്.എൽ.സി പരീക്ഷകൾ നടത്തി. പിന്നീട് സ്കൂൾ തുറന്നത് കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾക്കു വേണ്ടി മാത്രമായിരുന്നു.
വിനോദവും പഠനവും ടി.വിയിലും മൊബൈൽ ഫോൺ സ്ക്രീനിലേക്കും ചുരുങ്ങി. തുടക്കത്തിൽ കൗതുകമായിരുന്നുവെങ്കിലും അതൊരു വലിയ പരിമിതിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഇന്റർനെറ്റ് സൗകര്യം എത്തി നോക്കാത്ത പ്രദേശങ്ങൾ നാട്ടിലുണ്ടെന്നും ബോധ്യമായി. സ്വന്തമായി ടി.വിയില്ലാത്ത മൊബൈൽ ഫോൺ വാങ്ങാൻ പാങ്ങില്ലാത്ത എത്രയോ പേർ ചുറ്റുപാടും ഉണ്ടെന്നും സാമ്പത്തിക അസമത്വത്തിന്റെ വിടവ് വലുതാണെന്നും നാട് തിരിച്ചറിഞ്ഞു.ചില കുട്ടികൾ ജീവനൊടുക്കി. സഹായവുമായി സുമനസുകൾ ഓടിയെത്തി. ടി.വിയില്ലാത്ത വീടുകളിൽ ടി.വി വന്നു. മൊബൈൽ ഫോൺ ഇല്ലാത്ത കുറെപേർക്ക് അത് ലഭിച്ചു.
ഇതിനിടയിലും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടന്നു. മെച്ചപ്പെട്ട ഫലം വന്നു.
ഓൺലൈൻ സാദ്ധ്യതകൾ കുട്ടികൾ പല രീതിയിൽ പ്രയോജനപ്പെടുത്തി. ചങ്ങാതികൂട്ടത്തിന്റെ കളിചിരികൾ ഫോൺ വഴിയായി. രണ്ടാം ക്ലാസുകാർക്കുവരെ വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടായി. കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നതിന്റെ വിപത്തായി പിന്നത്തെ പ്രശ്നം. വഴി തെറ്റിക്കുന്ന ഗെയിമുകളിലേക്ക് ചിലർ എത്തി.രക്ഷിതാക്കളുടെ പണം ചോർന്നു. സ്വാഭാവികമായ വിദ്യാഭ്യാസ രീതി തിരിച്ചുവന്നാൽ മാത്രമെ പരിഹാരമാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പള്ളിക്കൂടത്തിലെ മണിമുഴക്കത്തിന് സർക്കാർ തീരുമാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |