കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് ലഹരിമരുന്നു പിടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ അനധികൃതമായി മാൻകൊമ്പ് സൂക്ഷിച്ചെന്ന കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ കോടതി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, കോതമംഗലം സ്വദേശി അഫ്സൽ മുഹമ്മദ്, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ, കോഴിക്കോട് സ്വദേശി ഷബ്ന മനോജ് എന്നിവരെ അറസ്റ്റ് ചെയ്യാൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കാണ് എറണാകുളം അഡി. സെഷൻസ് കോടതി അനുമതി നൽകിയത്. ഫവാസ് ജില്ലാ ജയിലിലും ശ്രീമോൻ, അഫ്സൽ, അജ്മൽ എന്നിവർ ആലുവ സബ് ജയിലിലും ഷബ്ന തൃശൂർ വനിതാ ജയിലിലുമാണ്.
ആഗസ്റ്റ് 19നാണ് ഫ്ളാറ്റിൽ എക്സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ റെയ്ഡിൽ എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നുമായി ഇവരെ അറസ്റ്റ് ചെയ്തത്. ഫ്ളാറ്റിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മാൻകൊമ്പും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ എക്സൈസ് സംഘം ഇതു മഹസറിൽ രേഖപ്പെടുത്താതിരുന്നതു വിവാദമായി. മഹസറിൽ രേഖപ്പെടുത്താതെ മാൻകൊമ്പ് ഏറ്റെടുക്കില്ലെന്ന് വനംവകുപ്പ് നിലപാടെടുത്തെങ്കിലും പിന്നീട് ഇതു ഏറ്റെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |