മാലിന്യ നീക്കം അവതാളത്തിൽ
കൊല്ലം: പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വലിച്ചെറിഞ്ഞും കത്തിച്ചും ഉണ്ടാകുന്ന മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ഹരിത കർമ്മസേനയുടെ പ്രവർത്തനം കൊല്ലം നഗരസഭയിൽ അവതാളത്തിൽ. നഗരസഭയിലെ 55 ഡിവിഷനുകളിൽ ചുരുക്കം ചിലയിടങ്ങൾ ഒഴികെ ബാക്കിയെല്ലായിടത്തും ഹരിതകർമ്മസേന രൂപീകരിച്ച് പരിശീലനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 22 ഡിവിഷനുകൾ ഒഴികെ സേന നിർജ്ജീവമാണ്. പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാവട്ടെ, ഡിവിഷന്റെ 20 ശതമാനം പ്രദേശത്ത് നിന്നു പോലും മാലിന്യം ശേഖരിക്കുന്നില്ല.
വീടുകളിലെത്തി മാലിന്യം ശേഖരിച്ച് മിനി എം.എസി.എഫുകളിൽ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) എത്തിക്കണം. അവിടെ നിന്നു ആർ.ആർ.എഫുകളിൽ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) എത്തിച്ച് വേർതിരിച്ച് സംസ്കരണത്തിനായി കൈമാറണം. ഇതാണ് ഹരിതകർമ്മസേനയുടെ ചുമതല. മാലിന്യങ്ങൾ ശേഖരിക്കാനായി വീട്ടുകാർ 60 രൂപയും സ്ഥാപനങ്ങൾ 150- 300പ്രതിമാസം നൽകണം. എന്നാൽ സേനയുടെ പ്രവർത്തനം നടക്കുന്ന ഡിവിഷനുകളിൽ വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാൻ സ്ഥലമില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിനി എം.സി.എഫുകൾ എന്ന പേരിൽ ഇരുമ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും അതിൽ പത്ത് വീടുകളിലെ മാലിന്യം പോലും നിക്ഷേപിക്കാനാവില്ല. അതുകൊണ്ടു തന്നെ മിനി എം.സി.എഫുകൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്. അതിനാൽ മാലിന്യങ്ങൾ റോഡരികുകളിൽ കൂട്ടിയിടേണ്ട അവസ്ഥയായി.
പ്രതിസന്ധികൾ
മാലിന്യം സംഭരിച്ച് വേർതിരിക്കാൻ ഒന്നിലധികം ആർ.ആർ.എഫുകൾ അനിവാര്യം
നഗരസഭ തീരുമാനമെടുത്തെങ്കിലും ഫലവത്തായില്ല
പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം നഗരസഭ കാര്യാലയത്തിൽ തുരുമ്പടിക്കുന്നു
റോഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം റോഡരികിൽ സൂക്ഷിക്കേണ്ട അവസ്ഥ
റോഡരികിൽ നിന്നു നീക്കം ചെയ്യാൻ വാഹന സൗകര്യമില്ല
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിശബ്ദം
പ്ളാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനായി അഞ്ചാലുംമൂടിൽ നഗരസഭ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലെ യന്ത്രങ്ങൾ കേടായി പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തിലേറെ പിന്നിടുന്നു. അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കാൻ നഗരസഭ അധികൃതർ ചെറുവിരലനക്കിയിട്ടില്ല. അതുകൊണ്ടുതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഷ്രെഡിംഗ് യൂണിറ്റ് വളപ്പിൽ കുന്നുകൂടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |