കൊല്ലം: നായ്ക്കളുടെ പ്രജനന നിയന്ത്രണ ശസ്തക്രിയയായ എ.ബി.സി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 68 ഗ്രാമ പഞ്ചായത്തുകളിലും പരവൂർ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര നഗരസഭകളിലുമാണ് പദ്ധതി ആരംഭിച്ചത്. തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണ ശസ്ത്രക്രിയകൾക്കായി 8 വെറ്ററിനറി സർജൻമാരെ പുതുതായി നിയമിച്ചിരുന്നു.
തെരുവ് നായ്ക്കളെ പിടിക്കാൻ പരിശീലനം ലഭിച്ച 32 ഡോഗ് ഹാൻഡ്ലർമാരെയും നിയമിച്ചിട്ടുണ്ട്. ജില്ലയിൽ 71,216 തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. നായ്ക്കളെ തെരുവിൽ നിന്ന് പിടിച്ച് പ്രത്യേകം സജ്ജമാക്കിയ ശസ്ത്രക്രിയ കേന്ദ്രങ്ങളിലെത്തിക്കും. വന്ധ്യംകരിച്ച ശേഷം 3 ദിവസത്തോളം പ്രത്യേക കൂടുകളിൽ പാർപ്പിച്ച് ആന്റിബയോട്ടിക്കുകളും പേവിഷ പ്രതിരോധ മരുന്നുകളും നല്കി മുറിവുണങ്ങിയ ശേഷം പിടിച്ച സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് പദ്ധതി.
ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കൾക്ക് തിരിച്ചറിയൽ അടയാളം ചെവിയിൽ പതിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം കല്ലുവാതുക്കൽ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ അദ്ധ്യക്ഷയായിരുന്നു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.സുജ ടി.നായർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഡി.നിഷ, എബിസി കോ-ഓർഡിനേറ്റർ ഡോ.ഡി. ഷൈൻ കുമാർ, ഡോ. എസ്. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ, ബൈജു ലക്ഷ്മണൻ, രജനി രാജൻ, സത്യപാലൻ, രജിത എന്നിവർ സംസാരിച്ചു.
32 ഡോഗ് ഹാൻഡ്ലർമാർ
തെരുവ് നായ്ക്കളെ പിടിക്കാൻ പരിശീലനം ലഭിച്ച 32 ഡോഗ് ഹാൻഡ്ലർമാരെയും നിയമിച്ചിട്ടുണ്ട്.
71,216 തെരുവ് നായ്ക്കൾ
ജില്ലയിൽ 71,216 തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്.
ആകസ്മിക അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടുന്ന വളർത്തുമൃഗങ്ങളെയും തെരുവു നായ്ക്കളെയും സംരക്ഷിക്കാൻ അഭയ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. ഇതിനായി നിലവിൽ ജില്ലയിൽ സൗകര്യങ്ങളില്ല. ചികിത്സ തേടുന്ന മൃഗങ്ങൾക്കുള്ള തീറ്റ, മരുന്നുകൾ, പാർപ്പിട സൗകര്യങ്ങൾ, കെയർടേക്കർമാർ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അഭയകേന്ദ്രങ്ങളിലുണ്ടാകും. ഈ വർഷം തന്നെ ഇതിനായി പദ്ധതി രൂപീകരിക്കും.
സാം കെ. ഡാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |