പൊന്നാനി: ഭാരതപ്പുഴയോരത്ത് നിർമ്മാണത്തിലിരിക്കുന്ന മറൈൻ മ്യൂസിയം ഫിഷറീസ് സർവകലാശാല ഏറ്റെടുക്കും. സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായാണ് മറൈൻ മ്യൂസിയത്തെ മാറ്റുക. അന്തർ ദേശീയ മാതൃകയിലുള്ള മറൈൻ മ്യൂസിയവും സർവകലാശാല ഒരുക്കും.
മറൈൻ മ്യൂസിയം ഫിഷറീസ് സർവകലാശാല ഏറ്റെടുക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ പൊന്നാനി ഈശ്വരമംഗലത്തെ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിടം സന്ദർശിച്ചു. മ്യൂസിയം സർവകലാശാല ഏറ്റെടുക്കുന്നതിൽ സന്നദ്ധത അറിയിക്കുകയും ചെയ്തു.
മത്സ്യബന്ധന മേഖലയ്ക്ക് സഹായകമാകുന്ന തരത്തിൽ ഗവേഷണ കേന്ദ്രമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. പൊന്നാനിയുടെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള ഗവേഷണങ്ങളായിരിക്കും നടക്കുക. ഉൾനാടൻ മത്സ്യകൃഷി, മത്സ്യമേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, മത്സ്യ സംസ്കരണത്തിന് പ്രാദേശിക ഗ്രൂപ്പുകളെ പ്രാപ്തമാക്കൽ, ഹാച്ചറികൾ ഒരുക്കൽ എന്നിവ ഗവേഷണ കേന്ദ്രത്തിനു കീഴിൽ നടപ്പാക്കാനാകും. മത്സ്യ ബന്ധന രംഗത്തെ ആധുനിക സാദ്ധ്യതകളെ മത്സ്യത്തൊഴിലാളികളിലേക്കെത്തിക്കാൻ സഹായകമാകുന്ന തരത്തിലായിരിക്കും ഗവേഷണ കേന്ദ്രം ഒരുക്കുകയെന്ന് വൈസ് ചാൻസലർ പറഞ്ഞു.
അന്തർദേശീയ മാതൃകയിൽ മറൈൻ മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഏഴ് വർഷത്തിലേറെ ആയെങ്കിലും തുടർച്ചയായ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തിയാകുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുക്കാൽ ഭാഗത്തോളം പൂർത്തിയായിട്ടുണ്ട്. കരാർ തുക വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാൽ കുറേ മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. നിർമ്മിതി കേന്ദ്രയ്ക്കായിരുന്നു നിർമ്മാണ ചുമതല.
അഞ്ചരക്കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. നാലരക്കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി. മുഹമ്മദ് ബഷീറിന്റെ എം.പി ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. രണ്ട് കെട്ടിടങ്ങളാണ് പദ്ധതിക്കു വേണ്ടി നിർമ്മിക്കുന്നത്. മ്യൂസിയം ഹാൾ, ഷാർക്ക് പൂൾ എന്നിവയാണ് കെട്ടിടങ്ങൾ. ഇതിൽ മ്യൂസിയം ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ചർച്ചയിൽ മുൻ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഫിഷറീസ് സർവകലാശാല സെനറ്റ് അംഗം അഡ്വ.പി.കെ. ഖലീമുദ്ദീൻ, ഐ.സി.എസ്.ആർ കോ ഓർഡിനേറ്റർ പ്രൊഫ.ടി വൈ അരവിന്ദാക്ഷൻ എന്നിവരുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |