അൾജിയേഴ്സ്: നീണ്ട 20 വർഷക്കാലം അൾജീരിയ ഭരിച്ച മുൻ പ്രസിഡന്റ് അബ്ദേലസീസ് ബോട്ടഫ്ലിക്ക (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഫാന്റം പ്രസിഡന്റ് എന്ന വിളിപ്പേരിലറിയപ്പെട്ട അദ്ദേഹം 1999ൽ സൈന്യത്തിന്റെ സഹായത്തോടെയാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. നീണ്ട 20 വർഷക്കാലം രാജ്യം ഭരിച്ച അദ്ദേഹം ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2019 ഏപ്രിലിലാണു രാജിവച്ചത്. നീണ്ട 20 വർഷങ്ങൾക്ക് ശേഷം 2019ലാണ് അദ്ദേഹം രാജി വച്ചത്. 2013 ൽ പക്ഷാഘാതം വന്ന ശേഷം പൊതുമദ്ധ്യത്തിലിറങ്ങുന്നത് നിർത്തിയ ബോട്ടഫ്ലിക്ക ഒരു തവണപോലും പൊതുമദ്ധ്യത്തിലിറങ്ങി വോട്ടുചോദിക്കാതെയാണ് 2014ൽ നാലാം തവണയും അധികാരത്തിലെത്തിയത്. ഇതോടെയാണ് അദ്ദേഹത്തിന് ഫാന്റം പ്രസിഡന്റ് എന്ന വിളിപ്പേര് വന്നത്. 1937 മാർച്ച് 2ന് മൊറോക്കോയിലെ ഔജ്ദയിൽ ജനിച്ച അദ്ദേഹം പത്തൊൻപതാം വയസിൽ നാഷണൽ ലിബറേഷൻ ആർമിയിൽ ചേർന്നു. 1962ൽ അൾജീരിയ ഫ്രാൻസിൽനിന്നു സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ അൾജീരിയൻ സർക്കാരിന്റെ ഭാഗമായ ബോട്ടഫ്ലിക്ക 25ാം വയസ്സിൽ യുവജനകായിക വകുപ്പ് മന്ത്രിയായി. തൊട്ടടുത്ത വർഷം വിദേശകാര്യ മന്ത്രി പദവിയിലെത്തിയ അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രി എന്ന റെക്കാഡ് സ്വന്തമായി. ഇപ്പോഴും ഈ ബഹുമതി അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.
1974 ൽ യു.എൻ പൊതുസഭയിൽ അധ്യക്ഷനായിരിക്കെ അദ്ദേഹം പാലസ്തീൻ നേതാവ് യാസർ അറാഫത്തിനെ പ്രസംഗിക്കാൻ ക്ഷണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ ശബ്ദമുയർത്തിയ നേതാവ് കൂടിയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |