വാഷിംഗ്ടൺ: കാബൂളിൽ ആഗസ്റ്റ് 29ന് ഭീകരരെ ലക്ഷ്യമാക്കി നടത്തിയ റോക്കറ്റാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് നിരപരാധികൾക്കാണെന്ന് സമ്മതിച്ച് അമേരിക്ക. തങ്ങൾക്ക് സംഭവിച്ചത് കൈപ്പിഴയാണെന്നും ആക്രമണത്തിൽ നിരപരാധികളായ പത്തുപേരുടെ ജീവൻ പൊലിഞ്ഞതിൽ മാപ്പു ചോദിക്കുന്നുവെന്നും അഫ്ഗാൻ ദൗത്യ ചുമതലയുണ്ടായിരുന്ന അമേരിക്കൻ സൈനിക ജനറൽ കെന്നെത്ത് മക്കൻസി അറിയിച്ചു. യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് തുറന്ന കുറ്റസമ്മതം നടത്തിയത്. 13 യു.എസ് സൈനികർ ഉൾപ്പെടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവള കവാടത്തിന് മുന്നിലെ ചാവേർ ആക്രമണത്തിന് പിന്നാലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സ്ഫോടനത്തിന്റെ സൂത്രധാരനെ യു.എസ് വധിച്ചിരുന്നു. എന്നാൽ അതിന് ശേഷം നടത്തിയ മറ്റൊരു ആക്രമണത്തിൽ യു.എസിന് പിഴച്ചു. ഈ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകനും 7 കുട്ടികളുമുൾപ്പെടെ ഒരു കുടുംബത്തിലെ 10 പേരാണ് മരണമടഞ്ഞത്. തീവ്രവാദ ബന്ധമുണ്ടെന്ന് കരുതി സന്നദ്ധപ്രവർത്തകന്റെ കാർ എട്ടുമണിക്കൂറോളം പിന്തുടർന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗം സ്‌ഫോടനവസ്തുക്കൾ ഉണ്ടെന്ന സംശയത്താലാണ് കാർ വീട്ടിലേക്ക് കയറിയപ്പോൾ ആക്രമിച്ചതെന്ന് മക്കൻസി വെളിപ്പെടുത്തി. അമേരിക്കയ്ക്കായി പ്രവർത്തിച്ചിരുന്ന പരിഭാഷകനും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക സ്ഥിരീകരിച്ചു. വെള്ളം നിറച്ച കന്നാസുകൾ ബോംബുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. ഇവർ രക്ഷാദൗത്യ സംഘത്തോടൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സംഭവത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തി. യുദ്ധഭൂമിയിൽ മരണങ്ങൾ ഒഴിവാക്കാനാവാത്തതാണെങ്കിലും സംഭവിച്ചത് വലിയ തെറ്റാണെന്ന് ലോയ്ഡ് സമ്മതിച്ചു. സംഭവത്തിൽ ഐസിസ് ഖൊരാസൻ ഭീകരർ കൊല്ലപ്പെട്ടെന്നാണ് യു.എസ് അവകാശപ്പെട്ടതെങ്കിലും കൊല്ലപ്പെട്ടവരിലധികവും നിരപരാധികളായ കുട്ടികളാണെന്ന മാദ്ധ്യമ വാർത്തകൾ അമേരിക്കയെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ യു.എസ് സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |