തിരുവനന്തപുരം: കടലാക്രമണത്തെത്തുടർന്ന് തകർന്ന ശംഖുംമുഖം റോഡ് സമയബന്ധിതമായി പുനർനിർമ്മിക്കുമെന്ന് മന്ത്രി ആന്റണിരാജു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണം നിരന്തരം ഉണ്ടാവുന്ന സ്ഥലമായതിനാൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് ഉന്നതതല യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. അതിനാൽ പൈലിംഗ് നടത്തി അതിന്മേൽ ഡയഫ്രം വാൾ നിർമ്മിക്കാൻ തീരുമാനിച്ചു.ഇതിനാവശ്യമായ അധികതുക പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു
ശംഖുംമുഖം ബീച്ച് പഴയ നിലയിൽ വികസിപ്പിക്കാൻ 6.39 കോടിരൂപയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ഇപ്പോൾ നിർമ്മിക്കുന്ന 245 മീറ്റർ ഡയഫ്രം വാൾ 330 മീറ്ററായി നീട്ടാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ മന്ത്രി നിർദേശിച്ചു. ആറു മാസമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന നിർമ്മാണ കാലാവധി. എന്നാൽ
തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ടും ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശവും കണക്കിലെടുത്ത് നിർമ്മാണപ്രവർത്തനങ്ങൾ നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പ്രവർത്തന പരോഗതി ആഴ്ചതോറും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |