തിരുവനന്തപുരം: ആറ് മാസത്തിനുള്ളിൽ സംസ്ഥാന ബി ജെ പിയിൽ അഴിച്ചുപണിയ്ക്ക് സാദ്ധ്യത. സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സുരേഷ് ഗോപി എംപി പാർട്ടിയെ നയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നൽകാൻ പറ്റാത്തതുമാണ് മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കൾക്ക് ബി ജെ പിയിലേക്ക് വരുന്നതിനുള്ള തടസമെന്ന ആർ എസ് എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ആളുകളെ അകർഷിക്കാൻ സുരേഷ്‌ഗോപിയ്ക്ക് കഴിയുന്നുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും വിലയിരുത്തൽ.
അടുത്തിടെയായി പൊതുപരിപാടികളിലും മറ്റുമുള്ള സുരേഷ് ഗോപിയുടെ സാന്നിദ്ധ്യമാണ് പാർട്ടിയെ നയിക്കാൻ അദ്ദേഹം എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പാല ബിഷപ്പിനെ സന്ദർശിച്ചതെന്നും സൂചനയുണ്ട്.
ക്രെസ്തവ സമുദായത്തെ ഒപ്പം നിർത്താനുള്ള നടപടികൾ ഊർജിതമാക്കാനാണ് സുരേഷ് ഗോപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ നിർദേശം. അതേസമയം തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |