കണ്ണൂർ: ജയിൽ ഡി ജി പിയുടെ നിർദേശ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മാരകായുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ ഇവ കണ്ടെത്തിയത്.
തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ആദ്യം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് ജയിൽ വളപ്പിൽ പരിശോധന തുടങ്ങിയത്. പരിസരം കിളച്ചുള്ള പരിശോധനയിലാണ് സിം കാർഡില്ലാത്ത രണ്ട് മൊബൈൽ ഫോണ്‍, നാല് പവർ ബാങ്ക്, അഞ്ച് ചാർജറുകൾ, രണ്ട് കത്തി, മഴു, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ എന്നിവ കണ്ടെത്തിയത്. ലഭിച്ചവയെല്ലാം കാലപ്പഴക്കം ചെന്നവയാണ്. അതിനാൽ ഇവ വർഷങ്ങൾക്ക് മുമ്പേ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
ആയുധങ്ങള്‍ അടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ വളപ്പിൽ വ്യാപക പരിശോധന നടത്താനാണ് തീരുമാനം.ജില്ലാ ജയിലിലെയും, സ്പെഷ്യൽ സബ് ജയിലിലെയും സെൻട്രൽ ജയിലിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്. ജയിലുകളിൽ തടവുകാർ മൊബൈൽ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എല്ലാ ജയിലുകളിലും കർശന പരിശോധനക്ക് ഡിജിപി നിർദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |