ഇസ്‌ളാമാബാദ്: സുരക്ഷാ ഭീഷണിയുളളതിനാൽ പാകിസ്ഥാനും ന്യൂസിലാന്റും തമ്മിലുളള ക്രിക്കറ്റ് പരമ്പര പെട്ടെന്ന് ഉപേക്ഷിച്ച് തിരികെ മടങ്ങിയ ന്യൂസിലാന്റ് ടീമിന്റെ നടപടി പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകരിൽ വലിയ അമ്പരപ്പും അമർഷവുമുണ്ടാക്കിയിരുന്നു. സംഭവത്തിൽ ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡിനെ കുറ്റപ്പെടുത്തി പാക് ക്രിക്കറ്റ്ബോർഡ് പ്രസ്‌താവനയും പുറത്തുവന്നിരുന്നു. പാക് നായകൻ ബാബർ അസം, മുൻ താരങ്ങളായ റമീസ് രാജ, ശൊയൈബ് അക്‌തർ മുതലായവരും ശക്തമായി ഇതിനെതിരെ പ്രതികരിച്ചു.
ഇപ്പോഴിതാ അവർക്ക് പിന്തുണയുമായി വെസ്‌റ്റിൻഡീസ് താരം ക്രിസ് ഗെയിലും. പാകിസ്ഥാനിലെ സുരക്ഷയെ സൂചിപ്പിക്കുന്നതിനായി എഴുതിയ ട്വീറ്റിൽ ഒരു ദിവസത്തിനകം താൻ പാകിസ്ഥാനിലെത്തുമെന്നും ഒപ്പം ചേരേണ്ടവർക്ക് തനിക്കൊപ്പം വരാമെന്നും ട്വിറ്ററിൽ ഗെയിൽ കുറിച്ചു. എന്നാൽ അങ്ങനെ ഗെയിലിന് പെട്ടെന്ന് പാകിസ്ഥാനിൽ എത്താനാവില്ലെന്നാണ് സൂചന. കാരണം യുഎഇയിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാമ്പിലാണ് താരം ഇപ്പോൾ. ഇന്ന് പുനരാരംഭിക്കുന്ന ഐപിഎൽ പരമ്പരയിൽ ടീമിന് വിജയം കരസ്ഥമാക്കാൻ ഗെയിൽ അത്യാവശ്യമാണ്.
കൊവിഡ് മൂലം തടസപ്പെട്ട ഐപിഎൽ 2021 സീസണിലെ ആദ്യ എട്ട് മത്സരങ്ങളിൽ 178 റൺസാണ് ഗെയിൽ നേടിയത്. ഉയർന്ന സ്‌കോർ 46ഉം. ചൊവ്വാഴ്‌ച സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെരായാണ് പഞ്ചാബ് കിംഗ്സിന്റെ മത്സരം.
പാകിസ്ഥാൻ-ന്യൂസിലാന്റ് ക്രിക്കറ്റ് പരമ്പരയിൽ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനത്തിൽ ടോസിന് ശേഷവും റൂമിൽ തുടർന്ന ന്യൂസിലാന്റ് ക്രിക്കറ്റ് ടീം സുരക്ഷാ കാരണത്താൽ മടങ്ങുകയാണെന്ന് വാർത്താകുറിപ്പ് പുറത്തിറക്കി ഉടനെ തിരികെ മടങ്ങുകയായിരുന്നു. മതിയായ സുരക്ഷ ഏർപ്പെടുത്തിയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആർഡനെ അറിയിച്ചെങ്കിലും പരമ്പര ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |