സെറ്റിൽ വലിയ ഒച്ചപ്പാടുണ്ടായി. ചിലരൊക്കെ എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നത് കണ്ടു. ഒടുവിൽ അവിശ്വസനീയമായ ഒന്ന് സംഭവിച്ചു. നിർമ്മാതാവ് രവീന്ദ്രൻ എന്റെയടുത്തുവന്ന് പൂജ നടത്താൻ അനുവദിക്കണമെന്ന് പറഞ്ഞു.
''ശരി. പൂജ നടക്കട്ടെ. പക്ഷേ ഞാനവിടെ നിൽക്കില്ല. പൂജ കഴിയുമ്പോൾ എന്നെ വിളിച്ചാൽ മതി.""
ഞാൻ അവിടെനിന്ന് മാറിനിന്നു. ദൂരെനിന്നു കൊണ്ട് പൂജാചടങ്ങുകൾ പുച്ഛത്തോടെ ഞാൻ നോക്കി.
ആർട്ട് അസിസ്റ്റന്റുമാരിൽ ഒരാൾ കാമറയ്ക്കു മുന്നിലേക്ക് നാളികേരം കൊണ്ടുവരുന്നു.അതിന്റെ പുറത്ത് കർപ്പൂരം വയ്ക്കുന്നു.ആർട്ട് ഡയറക്ടർ അത് കൈയിൽ വാങ്ങി വ്യൂഫൈൻഡറിന്റെ മുന്നിൽ നിൽക്കുന്നു. പ്രശാന്ത് തീപ്പെട്ടിയുരച്ചു കർപ്പൂരം കത്തി. കർപ്പൂരം കത്തിച്ച നാളികേരം ആർട്ട് ഡയറക്ടർ കാമറയ്ക്കു മുന്നിൽ മൂന്നു വട്ടം ഉഴിഞ്ഞു.പിന്നെയയാൾ കാമറ തൊട്ട് നമസ്കരിച്ചു.തുടർന്ന് ക്രൂ അംഗങ്ങളെല്ലാം കാമറയ്ക്ക് ചുറ്റും വന്ന് കർപ്പൂരം തൊട്ട് നമസ്കരിച്ചു.രവീന്ദ്രനും അക്കൂട്ടത്തിലുണ്ടായിരുന്നു.ചിലർ ദൂരെ നിൽക്കുന്ന എന്നെ തിരിഞ്ഞു നോക്കി. എനിക്കാകട്ടെ,തികച്ചും പ്രാകൃതമായ ഒരാചാരമായിട്ടാണ് ഒക്കെയും അനുഭവപ്പെട്ടത്.
ചടങ്ങ് കഴിഞ്ഞപ്പോൾ കാമറാമാൻ കിഷോർ ഉറക്കെ വിളിച്ചു:
''ഡയറക്ടർ സാർ, ഷോട്ട് റെഡി.""
കാമറയുടെ ചുറ്റും നിൽക്കുന്ന ആൾക്കാർ മാറിയിട്ട് പോകാമെന്നു കരുതി ഞാൻ അവിടെത്തന്നെ നിന്നു.അപ്പോൾ സവിശേഷമായ ഒരു കാഴ്ച കണ്ടു.ഒരാർട്ട് അസിസ്റ്റന്റ് പൂജിച്ച നാളികേരം ഒരു വശത്തേക്ക് കൊണ്ടുവന്ന് ഒരു പാറക്കല്ലിലേക്ക് ആഞ്ഞെറിഞ്ഞു.എന്നാൽ, തേങ്ങാ അയാളുടെ കൈയിൽ നിന്നും വഴുതി ദൂരേക്ക് തെറിച്ചു.ഇത് അവിടവിടെ നിന്ന ആൾക്കാർ കാണുകയും ചിലരൊക്കെ അയാളുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു.അവർ അയാളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.എനിക്കൊന്നും പിടി കിട്ടിയില്ല.അപ്പോൾ കാഴ്ച കാണാനായി വന്നു നിന്നിരുന്ന നാട്ടുകാരിലൊരാൾ പറഞ്ഞു:
''അമംഗളമാണ്.""
ഞാൻ അയാളോട് ചോദിച്ചു:
''എന്താ അമംഗളം?
''തേങ്ങാ പൊട്ടിയില്ലെങ്കിൽ പിന്നെ അമംഗളമല്ലേ?""
എനിക്ക് ചിരി വന്നു. അങ്ങനെ തന്നെ വേണം... ഞാൻ മനസിൽ പറഞ്ഞു.
ഷൂട്ടിംഗ് തുടങ്ങി. കാമറാമാനുള്ള നിർദേശങ്ങളും നടീനടന്മാർക്കുള്ള സംഭാഷണങ്ങളും എല്ലാം പ്രശാന്ത് തന്നെയാണ് കൊടുത്തുകൊണ്ടിരുന്നത്. അത് എനിക്ക് സൗകര്യമായിരുന്നെങ്കിലും ആൾക്കാരൊക്കെ കാര്യങ്ങൾ അയാളോട് തന്നെ ചോദിക്കുന്നത് ഭംഗികേടായി എനിക്ക് തോന്നി.ഞാനാണ് സംവിധായകൻ എന്നുള്ളത് ഉറപ്പിക്കാൻ വേണ്ടി പ്രശാന്ത് പറഞ്ഞ ചിലതൊക്കെ ഞാൻ മാറ്റിപ്പറയുകയും ഒന്നുരണ്ടുവട്ടം അയാളെ കളിയാക്കുകയും ചെയ്തു. ഒരു ഷോട്ട് അയാൾ കാമറാമാന് വിവരിച്ചുകൊടുത്തു കഴിഞ്ഞപ്പോൾ ഞാനതു കാൻസൽ ചെയ്യുകയും മറ്റൊരു ആംഗിളിൽ അത് ചിത്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ഷോട്ടിനുവേണ്ടി ഒരുങ്ങുമ്പോൾ പ്രശാന്തിനെ കണ്ടില്ല.ചോദിച്ചപ്പോൾ സുഖമില്ലാത്തതുകൊണ്ട് അയാൾ മുറിയിലേക്ക് പോയെന്നു പറഞ്ഞു.
കാമറാമാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല. ആശയക്കുഴപ്പത്തിൽ ഷൂട്ടിംഗ് തട്ടിത്തടഞ്ഞു നീങ്ങി. വൈകുന്നേരം ഔട്ട് ഡോർ ഷൂട്ടിങ്ങായിരുന്നു. വീട്ടിനടുത്തുതന്നെയുള്ള ഇടവഴിയായിരുന്നു ലൊക്കേഷൻ. കാമറയെല്ലാം കൊണ്ട് വച്ചു. മേക്കപ്പിട്ട നടീനടന്മാരും എത്തി.റിഹേഴ്സലുകൾ കഴിഞ്ഞു. ഞാൻ ''സ്റ്റാർട്ട്"" പറഞ്ഞതും മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. കാമറയും റിഫ്ളക്ടറുകളുമെല്ലാമെടുത്തുകൊണ്ട് ആളുകൾ വീട്ടിനകത്തേക്കോടി. ഞാനും ഓടി. ഓർക്കാപ്പുറത്തുള്ള മഴയായിരുന്നു അത്.
പിന്നീട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു പിടിയുമുണടായില്ല.കുറച്ചുകഴിഞ്ഞു ഒരു കാറിൽ പ്രശാന്ത് വന്നിറങ്ങി. രവീന്ദ്രനും പിന്നാലെയിറങ്ങി. രവീന്ദ്രൻ മുറിയിൽപ്പോയി പ്രശാന്തിനെ കൂട്ടിക്കൊണ്ടുവന്നതാണെന്ന് എനിക്ക് മനസ്സിലായി.പ്രശാന്ത് വന്നപാടെ ക്രൂ ഉഷാറായി.ഹോമത്തിന്റെ ഷോട്ടുകൾ എടുക്കാൻ വേണ്ടി അവർ സെറ്റൊരുക്കാൻ തുടങ്ങി.
പഴകി ജീർണിച്ച ഒരു വീടായിരുന്നു അത്. ഒരു ലൈറ്റ് ക്ലാമ്പ് ചെയ്യുന്നതിനുവേണ്ടി ഒരു ലൈറ്റബോയ് വീടിന്റെ മേൽക്കൂരയിലേക്കു പിടിച്ചുകയറി.പെട്ടെന്ന് പലകയൊടിഞ്ഞ് ലൈറ്റോടുകൂടി അയാൾ താഴേക്ക് വീണു.ഹോമത്തിനുവച്ചിരുന്ന നിലവിളക്കിന്റെ തണ്ടിന്മേലാണ് അയാൾ വന്നു വീണത്. വലിയ നിലവിളികളുയർന്നു.ആളുകൾ ഓടിക്കൂടി. മഴ തകർത്ത് പെയ്യുകയായിരുന്നു. പിറ്റേന്നു ഷൂട്ടിംഗുണ്ടായില്ല.ഹോട്ടൽ മുറികളിൽ നിരന്തരമായ ചർച്ചകൾ നടന്നു.രവീന്ദ്രനും പ്രശാന്തും ഹേമലതയുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നുണ്ടായിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല.
രാത്രിയായപ്പോൾ രവീന്ദ്രൻ എന്റെയടുത്തേക്കുവന്നു.
''ചന്ദ്രനെങ്ങനെയുണ്ട്?""
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലൈറ്റ് ബോയിയെപ്പറ്റിയാണ് ഞാൻ ചോദിച്ചത്.
''ഒന്നും പറയാറായിട്ടില്ല. തട്ടിപ്പോയാൽ നമുക്ക് വൻബാദ്ധ്യതയാവും.""
''നാളെയെങ്ങനെ?""
''അത് പറയാനാണ് ഞാൻ വന്നത്.""
അയാൾ പറഞ്ഞു. രണ്ടു നിമിഷം അയാൾ നിശബ്ദനായിരുന്നു. പിന്നെയയാൾ തുടർന്നു:
''നമുക്കീ പ്രോജക്ടങ്ങ് വൈൻഡപ്പ് ചെയ്താലോ? മൊത്തം ചീത്തലക്ഷണങ്ങളാണെന്നാണെല്ലാവരും പറയുന്നത്. ഇപ്പം നിർത്തിയാൽ ഈ വന്ന നഷ്ടമേയുള്ളൂ.ഇനിയും തുടർന്നാൽ നഷ്ടങ്ങൾ എന്നെയും കൊണ്ടേ പോകൂ.""
ഞാനൊന്നും പറഞ്ഞില്ല.
രണ്ടു മാസം കഴിഞ്ഞപ്പോൾ പത്രങ്ങളിൽ ഒരു വാർത്ത വന്നു.
''അഞ്ചു വർഷമായി സഹസംവിധായകൻ എന്ന നിലയിൽ മലയാളസിനിമയിൽ നിറഞ്ഞു നില്ക്കുന്ന പ്രശാന്ത് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്നു. രവീന്ദ്രൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് സംവിധായകന്റെ മേലങ്കിയണിയുന്നത്.' നീലക്കടമ്പ് " എന്ന ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത് ഹേമലതയാണ്.""
എന്റെ സിനിമാചരിത്രം ഇവിടെ അവസാനിക്കുന്നു.
മലയാള സിനിമ സമീപകാലത്തൊന്നും നന്നാവുകയില്ലെന്ന ഉറച്ച ചിന്തയാണ് എനിക്കുള്ളത്.
************************
വൃശ്ചികം ഒന്നാം തിയതി രാവിലെ കൊങ്കളം സുധാകരൻ ദർശന പ്രിന്റേഴ്സിലെത്തി.ക്ഷേത്രദർശനം കഴിഞ്ഞിട്ടാണ് അന്ന് രാമഭദ്രൻ പ്രസ്സിൽ വന്നത്.നെറ്റിയിൽ ചന്ദനം ചാർത്തിയിരുന്നു.രാമഭദ്രനെ കണ്ടപാടെ കൊങ്കളം ചോദിച്ചു:
''മലയ്ക്ക് മാലയിട്ടോ?""
''ഇല്ല.""
രാമഭദ്രൻ പറഞ്ഞു:
''ക്ഷേത്രത്തിൽ കയറി.""
''രാമഭദ്രൻ മലയ്ക്ക് പോയിട്ടുണ്ടോ?""
''ഉണ്ട്. രണ്ടുപ്രാവശ്യം പോയിട്ടുണ്ട്. അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ കൊണ്ടുപോയി. പിന്നെ കൂട്ടുകാരുമൊത്ത് ഒരിക്കൽ.""
''ഇത്തവണ നമുക്കൊന്നിച്ചു പോയാലോ?""
രാമഭദ്രൻ സന്തോഷത്തോടെ കൊങ്കളത്തെ നോക്കി. അയാൾ തുടർന്നു:
''അയ്യപ്പസ്വാമിയെ ദർശിച്ചാൽ മാത്രംപോരാ. നമുക്കൊരു ദക്ഷിണ കൂടി കൊണ്ട് പോകണം.""
അയാൾ പറയുന്നതെന്തെന്നു മനസിലാവാതെ രാമഭദ്രൻ നോക്കി.
''ആർഷസാഹിതിയുടെ അടുത്ത ലക്കം ശബരിമല സ്പെഷ്യലായി പുറത്തിറക്കണം.'""
അത് പറഞ്ഞിട്ട് രാമഭദ്രനെ നോക്കി കൊങ്കളം ചോദിച്ചു:
''കുറഞ്ഞ സമയം കൊണ്ട് അത് സാധിക്കുമോ?""
രാമഭദ്രൻ ഒരു നിമിഷം നിശബ്ദനായിരുന്നു. പിന്നെ പറഞ്ഞു:
''ശബരിമലക്കാലമായതുകൊണ്ട് ഈ ലക്കത്തിൽ ചില പ്രത്യേകലേഖനങ്ങൾ കൊടുത്തിട്ടുണ്ട്. കണ്ടില്ലേ?""
''കണ്ടു. അത് കണ്ടതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു ആലോചന വന്നത്.""
''ഇനിയും പതിനഞ്ചു ദിവസമില്ലേ? സ്പെഷ്യൽ പ്രസിദ്ധീകരിക്കാൻ ഒരു പ്രയാസവുമില്ല. ഡിസംബർ ലക്കത്തിനു വേണ്ടി കുറച്ചു ശബരിമല ലേഖനങ്ങൾ ഇപ്പോൾത്തന്നെ കൈയിലുണ്ട്.അതൊക്കെ കമ്പോസ് ചെയ്തു കഴിഞ്ഞിട്ടുമുണ്ട്. മറ്റു ലേഖനങ്ങൾ അടുത്ത ലക്കത്തിലേക്കു മാറ്റിയിട്ട് പകരം പ്രത്യേകലേഖനങ്ങൾ ചേർക്കാം.""
''പതിവ് സമയത്തിൽ കുറച്ച വൈകിയാൽ പോലും തരക്കേടില്ല. മണ്ഡലച്ചിറപ്പിന് ഒരാഴ്ച മുൻപെങ്കിലും സന്നിധാനത്തെത്തിക്കണം.""
''വൈകേണ്ടി വരില്ല.""
ആത്മവിശ്വാസത്തോടെ രാമഭദ്രൻ പറഞ്ഞു.
''മാസികയിൽ ചേർക്കണമെന്ന് ഉദ്ദേശമില്ലാതെ തന്നെ കുറെ മാറ്ററുകൾ ശേഖരിച്ചിരുന്നു. കുറെ പഴയ സാഹിത്യകാരന്മാരുടെ ശബരിമല യാത്രാനുഭവങ്ങൾ, ശ്രീ ഭൂതനാഥവിംശതിയുടെ ഒരു വ്യാഖ്യാനം അങ്ങനെ പലതും.അതൊക്കെ ചേർക്കാം. മറ്റാരുടെയെങ്കിലും ചേർക്കാനുണ്ടെങ്കിൽ പറഞ്ഞാൽ മതി.എത്രയും പെട്ടെന്ന് സംഘടിപ്പിക്കാം.""
'''രാമഭദ്രൻ പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വാസമാണ്.എങ്കിൽ നാളെത്തന്നെ മാലയിട്ടോളൂ.""
''പക്ഷേ , നാൽപത്തിയൊന്ന് ദിവസത്തെ വ്രതമെടുക്കാൻ പറ്റില്ലല്ലോ.""
''അത് സാരമില്ല. ഇപ്പോൾ അതത്ര നിർബന്ധമില്ല. കാലം, പ്രദേശം ഇതൊക്കെയനുസരിച്ച് മാറ്റങ്ങൾ വരാമല്ലോ.""
പിറ്റേന്നുരാവിലെ ആലിൻചുവട് ക്ഷേത്രത്തിൽ പോയി രാമഭദ്രൻ മാലയിട്ടു.
കളത്തിൽ നാസ്തികസമാജത്തിന്റെ ഒരു പ്രത്യേകയോഗം വിളിച്ചു കൂട്ടി. സംഘടനയുടെ മെല്ലെപ്പോക്കിൽ അയാൾക്ക് അമർഷവും ദുഃഖവുമുണ്ടായിരുന്നു. 'അന്ന് കപടനാട്യക്കാരനായ കൃഷ്ണൻ" പ്രഭാഷണത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ ഇനി പ്രവർത്തനങ്ങൾ ഉഷാറാവും എന്നാണ് കരുതിയിരുന്നത്. പക്ഷേ , വീണ്ടും കാര്യങ്ങളൊക്കെ പഴയ പടിയായി.പുറത്തുനിന്നു കിട്ടുന്ന ചില്ലറ പണികൾ കൊണ്ടാണ് പ്രസ് നടന്നു പോകുന്നത്. 'യുക്തിപഥ" ത്തിന് അഞ്ഞൂറ് വരിക്കാർ തികച്ചില്ല. എങ്കിലും അഞ്ഞൂറ് കോപ്പി അടിക്കുന്നുണ്ട്.ലേഖനങ്ങൾ മിക്കവാറുമെല്ലാമെഴുതുന്നത് ലക്ഷ്മണൻ തന്നെ, പല പേരുകളിൽ. വിനായകൻ ചിലതൊക്കെ എഴുതും. തപാലിൽ കുറച്ചു ലേഖനങ്ങൾ വരും. അധികവും ഉപയോഗിക്കാൻ കൊള്ളാത്തവ. സോമൻ, രാജേഷ്, റോബർട്ട് എന്നിങ്ങനെ ചില ചെറുപ്പക്കാർ ഇടയ്ക്കിടെ വന്നുപോകാറുണ്ട്. നാസ്തികസമാജത്തിൽ അംഗത്വമെടുത്തവരുടെ സംഖ്യ ഇരുന്നൂറിൽ കവിയില്ല.ആദ്യം മാസവരിയുടെ ഒരേർപ്പാടുണ്ടായിരുന്നു.അത് പിരിച്ചെടുക്കുക പ്രായോഗികമല്ലാത്തതുകൊണ്ട് ഒറ്റത്തവണ വരിസംഖ്യയടച്ചാൽ മതിയെന്ന സംവിധാനമാണിപ്പോൾ.
കഴിഞ്ഞൊരു കമ്മിറ്റിയോഗത്തിൽ രസകരമായ ഒരനുഭവമുണ്ടായി. സദാനന്ദൻ എന്ന ഒരംഗം വരവുചെലവുകളുടെ കണക്കെവിടെ, എന്ത് ലാഭമുണ്ടായിട്ടുണ്ട് എന്നൊക്കെ ചോദ്യമുയർത്തി. വിനായകൻ ചാടിയെഴുന്നേറ്റ് വളരെ വികാരപരമായി മറുപടി പറയാൻ തുടങ്ങി. ലക്ഷ്മണൻ അയാളെ തടഞ്ഞു. എന്നിട്ടു പറഞ്ഞു:
''മാസികയുടെ അച്ചടിക്കൂലി , ഓഫീസ് കെട്ടിടത്തിന്റെ വാടക, ഇതുവരെയുള്ള എല്ലാ യോഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവ് ഇതൊക്കെ ഒരേ ഒരാളാണ് ചെലവാക്കിയിട്ടുള്ളത്. അത് കടമായിക്കാണണം. സംഘടനയ്ക്ക് തിരിച്ചുതരാൻ പറ്റുമ്പോൾ തിരിച്ചുതരികയും വേണം.""
അത്ര തന്നെ. പിന്നെ വരവുചെലവുകണക്കുകളെപ്പറ്റിയുള്ള ഒരു ചോദ്യവും ഉയർന്നിട്ടേയില്ല.
പ്രത്യേകയോഗത്തിലെ പ്രത്യേക അജൻഡ പ്രവർത്തിക്കണം എന്ന് തന്നെയായിരുന്നു.സമാജം ഓഫീസിൽ അന്ന് ഒരു മുപ്പതുപേരോളം കൂടി. നാല് സ്ത്രീകളും ഉണ്ടായിരുന്നു.അതിലൊരാൾ മാധവിയായിരുന്നു. 'യുക്തിപഥ" ത്തിൽ വല്ലപ്പോഴും എഴുതുന്ന ഏകവനിത.തന്റേടിയായ ഒരു യുവതിയായിരുന്നു മാധവി .യോഗത്തിനെത്തിയ മറ്റു മൂന്നു സ്ത്രീകളും അവൾ നിർബന്ധിച്ചു കൊണ്ടുവന്നതാവാനേ തരമുള്ളൂ.
''ഇങ്ങനെ പോയാൽ സംഘടനയ്ക്കൊരു പേരുണ്ടാവില്ല. ജനങ്ങളെ ഇളക്കാൻ കഴിയണം. നമ്മുടെ ലേഖനങ്ങൾ നമ്മുടെ മാസികയിലല്ലാതെ മറ്റൊന്നിലും വരുന്നില്ല. നമ്മുടെ പുസ്തകം നമ്മൾ തന്നെ അച്ചടിക്കണം. അതാണ് സ്ഥിതി.നമ്മുടെ മീറ്റിംഗിന്റെ വാർത്തയൊന്നും വലിയ പത്രങ്ങൾ കൊടുക്കുന്നില്ല.നാട്ടുകാർ മൊത്തം നമ്മുടെ പ്രസ്ഥാനത്തെപ്പറ്റി അറിയണം.നമ്മ ളാവശ്യപ്പെടാതെ തന്നെ പത്രക്കാർ വാർത്ത കൊടുക്കണം. അത് ചർച്ച ചെയ്യാനാണ് ഈ പ്രത്യേക മീറ്റിംഗ്. എന്തെങ്കിലും ആശയങ്ങളുള്ളവർക്ക് അത് പറയാം.""
ലക്ഷ്മണൻ നിർത്തിയപ്പോൾ ഒരു നിമിഷം നിശബ്ദത പരന്നു. പ്രസംഗിക്കുന്നത് കേൾക്കുകയല്ലാതെ തങ്ങളുടേതായ ആശയങ്ങൾ പറയുകയെന്നത് മിക്കവർക്കും അചിന്ത്യമായിരുന്നു.അതിനാൽ അവർ പരസ്പരം നോക്കുകയും പിറുപിറുക്കുകയും ചെയ്തു.പിന്നീട് ഒന്നിനുപിന്നിലൊന്നായി ആശയങ്ങളുയർന്നു.ഏതെങ്കിലും ക്ഷേത്രത്തിന് തീ വച്ചാലോ എന്നാണ് ഒരാൾ ചോദിച്ചത്. വിശ്വാസികളുടെ ചടങ്ങ് നടക്കുന്നിടത്ത് കടന്നുകയറി അത് താറുമാറാക്കുക എന്ന നിർദേശവും വന്നു.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സെക്രട്ടേറിയറ്റ് നടയിൽ ഒരു നിരാഹാരസത്യാഗ്രഹം നടത്തിയാലോ എന്നായി വേറൊരാൾ.ഈ നിർദേശങ്ങളെല്ലാം കൂലങ്കഷമായി ചർച്ച ചെയ്യപ്പെട്ടു. പ്രായോഗികമല്ലെന്ന് പറഞ്ഞു തള്ളിക്കളയുകയായിരുന്നു.
അപ്പോഴാണ് ലക്ഷ്മണൻ വളരെ ശ്രദ്ധേയമായ ഒരു നിർദേശം മുന്നോട്ട് വച്ചത്.
''മകരവിളക്കാണ് വരാൻ പോകുന്നത്.ശബരിമലയിൽ പൂജ നടക്കുമ്പോൾ പൊന്നമ്പലമേട്ടിൽ പ്രകാശം തെളിയും.ആരാണ് അവിടെ ദീപം തെളിയിക്കുന്നതെന്നറിഞ്ഞുകൂടാ. ദിവ്യമാണതെന്നാണ് ഭക്തന്മാരുടെ വിചാരം. നമുക്ക് ആ സമയത്ത് പൊന്നമ്പലമേട് വളഞ്ഞ് അവിടെ ദീപം കൊളുത്തുന്നവരെ പിടി കൂടിയാലോ? കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സംഭവമായി അത് മാറും.""
കൈയടികളോടെയാണ് ഈ നിർദേശം സ്വീകരിക്കപ്പെട്ടത്.വളരെ വലിയൊരു നിർദേശമാണിതെന്നും എന്ത് വില കൊടുത്തും നടപ്പാക്കണമെന്നും പലരും പറഞ്ഞു.
പ്രസാദ് എന്ന ചെറുപ്പക്കാരൻ ഒരു സംശയം പ്രകടിപ്പിച്ചു:
''ഈ മകരവിളക്ക് വിഷയം ഗ്രന്ഥശാലയിൽ ചർച്ചയ്ക്ക് വന്നപ്പോൾ സാറിന്റെ സഹോദരൻ കുറേ വിശദീകരണങ്ങൾ കൊടുത്തായിരുന്നു. അതായത്, അദ്ഭുതങ്ങളൊന്നും ഹിന്ദുമതത്തെ സംബന്ധിച്ച് പ്രധാനമല്ലെന്നാണ് പറഞ്ഞത്. മകരവിളക്ക് ഒരു പക്ഷേ ആദിവാസികളോ മറ്റോ കൊളുത്തുന്നതാവാം. അത് ശബരിമലയുടെ ചൈതന്യത്തെ ഒട്ടും ബാധിക്കുന്നില്ല എന്നാണ് പറഞ്ഞത്.""
പ്രസാദിന്റെ വാക്കുകൾ ലക്ഷ്മണനെ അസ്വസ്ഥനാക്കി
''നിങ്ങളെന്തിനാണ് ഈ അന്ധവിശ്വാസികളുടെ പരിപാടികൾക്ക് പോകുന്നത്? എന്നിട്ടിവിടെ വന്ന അത് വേദവാക്യം പോലെ അവതരിപ്പിക്കുക.""
പ്രസാദിന്റെ മുഖം ചുവന്നു. എന്തോ പറയാനായി അയാൾ ചാടിയെഴുന്നേറ്റു.അടുത്തിരുന്നവർ അയാളെ പിടിച്ചിരുത്തി.
വിനായകൻ അയാളോട് പറഞ്ഞു:
''പ്രസാദ് ഇവിടെ മെമ്പറായി ചേർന്നിട്ട് കുറെ മാസങ്ങളായി.പക്ഷേ ഇതുവരെ വരി തന്നിട്ടില്ല. ചോദിക്കുമ്പോഴൊക്കെ നാളെ തരാം, മറ്റെന്നാ തരാം എന്ന് പറഞ്ഞു പോകുകയാണ്.""
''വരി തന്നിട്ടില്ലാത്തയാളെ ഇവിടെ എന്തിനാണ് വിളിച്ചു വരുത്തിയത്? ""
ലക്ഷ്മണൻ അരിശത്തോടെ വിനായകനോട് ചോദിച്ചു.
പ്രസാദ് വീണ്ടും എഴുന്നേറ്റു.
''യുക്തിചിന്തയിലുള്ള താല്പ ര്യം കൊണ്ടാണ് ഞാനീ സംഘടനയിൽ ചേർന്നത്. പണമില്ലാത്തതുകൊണ്ട് ഇതുവരെ തരാൻ പറ്റിയില്ല. ഇന്ന് പൈസ കടം വാങ്ങിക്കൊണ്ടാണ് ഇങ്ങോട്ടു വന്നത്.വന്നപ്പോൾ മീറ്റിംഗ് തുടങ്ങിപ്പോയി.അതാണ് തരാതിരുന്നതിന്റെ കാരണം.""
അയാൾ മുന്നോട്ടുനടന്ന് വിനായകന്റെ കൈയിൽ പണമേല്പിച്ചു.
''എനിക്ക് വേറേ അത്യാവശ്യമുണ്ട്. പോകാൻ അദ്ധ്യക്ഷൻ അനുവദിക്കണം.""
അതും പറഞ്ഞു സദസിനെ നോക്കി കൈ കൂപ്പിക്കൊണ്ട് അയാൾ പുറത്തേക്കു പോയി.
അയാൾ തന്നെ കളിയാക്കിയതാണോ എന്ന് ലക്ഷ്മണന് സംശയം തോന്നി. മറ്റു പലർക്കും ആ സംശയമുണ്ടായി. ആത്മാർത്ഥതയുള്ള ഒരു ചെറുപ്പക്കാരനോട് പ്രസിഡന്റും സെക്രട്ടറിയും ഇങ്ങനെയല്ല പെരുമാറേണ്ടിയിരുന്നത് എന്ന് ചിലർക്കൊക്കെ തോന്നി.
മകരവിളക്ക് പരിപാടിയിൽ ഒന്നോ രണ്ടോ പേർ പങ്കെടുത്താൽ പോരെന്നും നല്ല ആൾബലം വേണമെന്നും ലക്ഷ്മണൻ പറഞ്ഞു. ഇല്ലെങ്കിൽ പോകുന്ന ആളുകളെ വിശ്വാസികളും പോലീസും കൂടി അടിച്ചുകൊല്ലും. കൊല്ലും എന്ന് കേട്ട മാത്രയിൽ തന്നെ അങ്ങോട്ട് പോകേണ്ടതില്ല എന്ന് പലരും ഉള്ളിൽ തീരുമാനമെടുത്തു. അപ്പോഴാണ് മാധവി എഴുന്നേറ്റത്. പുരുഷന്മാരുടെ ശബ്ദകോലാഹലത്തിനു മുകളിലായി അവളുടെ ശബ്ദം ഉയർന്നു മുഴങ്ങി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |