രാത്രി വീട്ടിലെത്തിയ ലക്ഷ്മണൻ രാമഭദ്രന്റെയടുത്തേക്കുചെന്നു. എഴുതിക്കൊണ്ടിരിക്കുകയായിരുന്നു രാമഭദ്രൻ. ലക്ഷ്മണൻ വാതിൽക്കകലെത്തിയത് അയാളറിഞ്ഞില്ല.
''ചേട്ടാ...""ലക്ഷ്മണൻ വിളിച്ചു. ആ സംബോധന പതിവില്ലാത്തതായതുകൊണ്ട് അദ്ഭുതത്തോടെ രാമഭദ്രൻ തിരിഞ്ഞു നോക്കി.ചേട്ടൻ മലയ്ക്ക് പോകാൻ മാലയിട്ടിരിക്കുകയാണോ?""
''അതേ.""
''മകരവിളക്കിന് പൊന്നമ്പലമേട്ടിൽ വിളക്ക് കത്തുന്നത് അദ്ഭുതമാണോ?""
''അദ്ഭുതമാണെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല.""
''അദ്ഭുതമാണെന്നു വിചാരിച്ചല്ലേ ആളുകൾ വരുന്നത്?""
''ആളുകൾ വരുന്നത് അദ്ഭുതം കാണാനല്ല. സ്വാമി അയ്യപ്പനെ ദർശിക്കാനാണ്."" ജ്യേഷ്ഠനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ലക്ഷ്മണൻ ചോദിച്ചു:
''എനിക്കും മലയ്ക്ക് പോകണമെന്നുണ്ട്. ഞാൻ കൂടെ വന്നോട്ടെ?""
രാമഭദ്രൻ അവിശ്വസനീയതയോടെ അനുജനെ നോക്കി.
''പിന്നെന്താ? വരൂ...""
അങ്ങനെ പറഞ്ഞിട്ട് രാമഭദ്രൻ കൂട്ടിച്ചേർത്തു:
''നാളെത്തന്നെ ക്ഷേത്രത്തിൽ പോയി മാലയിട്ടോളൂ.""
''അത് പറ്റില്ല.ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുഷ്ഠിച്ചു വരാൻ എനിക്ക് താല്പര്യമില്ല.""
''ഞാൻ തീർത്ഥാടനത്തിനാണ് പോകുന്നത്. വിനോദയാത്രയ്ക്കല്ല. എന്നോടൊപ്പം വരുന്നുണ്ടെങ്കിൽ ആചാരങ്ങൾ അനുഷ്ഠിക്കേണ്ടിവരും.""
''എന്നാപ്പിന്നെ ഞാൻ വേറേ ആളെനോക്കാം.""
''ശരി. അങ്ങനെയാവട്ടെ.""
പിന്നെയൊരക്ഷരം പറയാതെ ലക്ഷ്മണൻ വെട്ടിത്തിരിഞ്ഞു നടന്നു പോയി.
**************
രാമഭദ്രനും കൊങ്കളം സുധാകരനും മറ്റഞ്ചു പേരും കൂടി ശബരിമലയിലെത്തി. ദർശനം നടത്തി. മാസികയുടെ ശബരിമല സ്പെഷ്യൽ സമർപ്പിച്ചു.കൊണ്ടുപോയ കോപ്പികളൊക്കെ കടകളിൽ വിതരണം ചെയ്തു. മാലകളും പൂജാദ്രവ്യങ്ങളും വിൽക്കുന്ന ചില കടകളിൽ കൂടുതൽ കോപ്പികൾ ആവശ്യപ്പെട്ടു. വിൽപ്പനയുടെ രീതി നോക്കിയിട്ട് ആവശ്യമുള്ള കോപ്പികളുടെ എണ്ണം അറിയിച്ചാൽ മതി, വരുന്നവരുടെ കൈയിൽ കൊടുത്തുവിടുകയോ പാഴ്സൽ അയയ്ക്കുകയോ ചെയ്യാമെന്ന് കൊങ്കളം അവരോടു പറഞ്ഞു.
കഴിഞ്ഞ രണ്ടു മലയാത്രകളിലും ചുറ്റുമുള്ളതൊന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. രണ്ടാമത്തെ യാത്ര എരുമേലി വഴിയായിരുന്നു. രാത്രിയാണ് എരുമേലിയിലൂടെ നടന്നത്. അതിനാൽ മലനിരകളൊന്നും കണ്ണിൽപ്പെട്ടില്ല. ഇക്കുറി, പക്ഷേ , പ്രകൃതിയും മലകയറുന്ന ജനങ്ങളുമൊക്കെ അയാളുടെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായി. വിശ്വാസമാണ് ക്ലേശിച്ചു മല കയറുന്ന ഭക്തരുടെ ശക്തി. അവരുടെ മുഖങ്ങളൊക്കെ പ്രതീക്ഷയും ഭക്തിയും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.നിങ്ങൾക്ക് അതിലൊന്നും തീരെ വിശ്വാസമില്ലായിരിക്കാം. പക്ഷേ, മറ്റുള്ളവർ ആനന്ദം കണ്ടെത്തുന്ന വഴികൾ നിങ്ങൾക്ക് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ലെങ്കിൽ,അതിനെ അപഹസിക്കാനും അവരെ വിഡ്ഢികളെന്നു വിളിക്കാനും നിങ്ങൾക്കെന്താണവകാശം?ക്ഷേത്രം വിശ്വാസികളുടെ ഇടമാണ്. അവിടെ നടക്കുന്ന കർമ്മങ്ങൾ അവരുടെ മാത്രം സംതൃപ്തിക്കും സായൂജ്യത്തിനുമുള്ളതാണ് .ജീവിതത്തിൽ ഒരുപാട് ക്ലേശങ്ങൾ സഹിക്കുന്ന നാട്ടിലെ ചില യുവതികളെ രാമഭദ്രൻ ഓർത്തു. അവർ ആത്മഹത്യ ചെയ്യാതിരിക്കുന്നത് അമ്പതു വയസ്സ് കഴിഞ്ഞാൽ തങ്ങൾക്കും ശബരിമലയിൽ പോയി സ്വാമിയെ കാണാമല്ലോ എന്ന ഒരേയൊരു പ്രതീക്ഷ കൊണ്ടാണ്. അവരുടെ പ്രതീക്ഷയെ, അതുവഴി അവരുടെ ജീവിതത്തെയും തകർത്തുകളയാൻ ആർക്കാണവകാശം?
ലക്ഷ്മണനടക്കം പലരും രാമഭദ്രനോട് ശബരിമലയിലെ യുവതീപ്രവേശത്തെപ്പപറ്റി ക്രോധത്തോടെ ചോദിച്ചിട്ടുണ്ട്.പൂർവകാലത്ത് സ്ത്രീകളുടെ സുരക്ഷയായിരിക്കാം ഇത്തരമൊരാചാരത്തിലേക്കു നയിച്ചത്. ഇപ്പോൾ പമ്പ വരെ ക്ലേശമില്ലാതെ പോകാൻ കഴിയും. അതിനുശേഷം മാത്രമാണ് മലയിലൂടെയുള്ള കയറ്റം. പഴയ കാലത്ത് കിലോമീറ്ററുകളോളം നിബിഢവനമായിരുന്നു. അഞ്ചോ ഏഴോ ദിവസം നടന്നുവേണം ശബരിമലയിലെത്താൻ. ഭക്തന്മാരായിപ്പോകുന്ന ആണുങ്ങളെ നിങ്ങൾക്ക് വിശ്വാസമില്ലേ എന്നാണ് ലക്ഷ്മണൻ ഒരിക്കൽ കളിയാക്കി ചോദിച്ചത്. ഭക്തന്മാർ മാത്രമായിരിക്കില്ലല്ലോ ഭക്തവേഷം കെട്ടി എത്തുന്നത്, ആടുകൾക്കൊപ്പം ആട്ടിൻ തോലിട്ട ചെന്നായ്ക്കളുമുണ്ടാവാമല്ലോ എന്ന മറുചോദ്യമാണ് രാമഭദ്രൻ ഉത്തരമായി നൽകിയത്.
മകരവിളക്കിനെപ്പറ്റിയും രാമഭദ്രന് സുചിന്തിതമായ അഭിപ്രായമുണ്ട്. പ്രാചീനകാലത്ത് ജ്യോതി തെളിയിക്കാനുള്ള അവകാശം ആദിവാസികൾക്കായിരുന്നു.പിന്നീട് പൊന്നമ്പലമേട്ടിൽ അവകാശം വിവിധ സർക്കാർ വകുപ്പുകൾക്കായി. വനം, വൈദ്യുതി,ദേവസ്വം, പൊലീസ് എന്നീ വകുപ്പുകളുടെ അധികാരപരിധിയിൽ വരുന്ന ആ പ്രദേശത്ത് എങ്ങനെ ദീപം തെളിയിക്കപ്പെടുന്നു എന്നറിയാഞ്ഞിട്ടല്ല, ദിവ്യാദ്ഭുതം എന്ന നില പോയാൽ ഭക്തന്മാരെത്തില്ല എന്ന തെറ്റിദ്ധാരണയാവാം അവർക്കുള്ളത്.
ശബരിമലയുടെ ചരിത്രം മാസികയുടെ സ്പെഷ്യലിൽ രാമഭദ്രൻ വിശദമായി കൊടുത്തിട്ടുണ്ട്.1950 -ൽ ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിക്കപ്പെട്ടു. മാറി മാറിവന്ന ഭരണകൂടങ്ങളൊന്നും അവർക്കെതിരെ നടപടിയെടുക്കാൻ തയാറായില്ല. അന്നത് ചെയ്ത ഭൂമാഫിയയുടെ കഴുകൻ കണ്ണുകൾ ഇപ്പോഴും ശബരിമലയുടെ മുകളിലുണ്ട്. ഭക്തിയെ തോല്പിക്കുന്ന യുക്തിയല്ല, ആർത്തിയാണ് ശബരിമലയെ വിഴുങ്ങാൻ തക്കം പാർത്തിരിക്കുന്നത്. ശബരിമലയിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ രാമഭദ്രൻ തന്റെ യാത്രാവിവരണത്തിന്റെ അവസാന അദ്ധ്യായങ്ങളുടെ പണിയിൽ മുഴുകി.
മകരവിളക്കിന്റെതലേന്ന് ലക്ഷ്മണനും സംഘവും പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ തമ്പടിച്ചു. പൊന്നമ്പലമേട്ടിൽ പോകാനുള്ളവർ ഉച്ച കഴിഞ്ഞ് എത്തിയാൽ മതി.അവർക്ക് ഇരുമുടിക്കെട്ടും കറുപ്പുവസ്ത്രവുമൊന്നും വേണ്ട. പമ്പയിലെത്തുന്നതിന് അഞ്ചുകിലോമീറ്റർ മുൻപ് ഇറങ്ങണം. ദുർഘടമായ കാട്ടുപാതയിലൂടെ വേണം പോകാൻ. വഴിയിൽ മൃഗങ്ങളും വനപാലകരും വൈദ്യുതി ജീവനക്കാരുമൊക്കെയുണ്ടാവാം. അവരെയെല്ലാം ഒഴിവാക്കി വേണം യാത്ര. എല്ലാവരും പൊന്നമ്പലമേട് യാത്രയെ ലക്ഷ്മണൻ തന്നെ നയിക്കണമെന്നു ശഠിച്ചു. അവിടെയാണല്ലോ പ്രച്ഛന്നവേഷമില്ലാതെ പ്രവർത്തകർ പോകുന്നത്. നാസ്തികസമാജത്തിന് മുദ്രാവാക്യം വിളിക്കാൻ പോകുന്നതും അവിടെയാണ്. പത്രക്കാർ വന്നാൽ സംസാരിക്കാൻ നേതാവ് തന്നെ വേണം.
നേരം വെളുത്തുവരുന്നേയുണ്ടായിരുന്നുള്ളൂ. എങ്കിലും മലകയറുന്നവരുടെ നല്ല തിരക്കുണ്ടായിരുന്നു. പൊന്നമ്പലമേട്ടിലേക്കുള്ള വഴിയറിയാവുന്ന ഒരാൾ കൂട്ടത്തിലുണ്ടായിരുന്നു. കാട്ടിലേക്ക് കയറിയപ്പോഴാണ് വിചാരിച്ചതിനേക്കാൾ എത്രയോ ദുർഘടമാണ് വഴി എന്ന് അവർക്കു മനസിലായത്. ശബ്ദമടക്കിപ്പിടിച്ച് നിബിഡമായ മരങ്ങൾക്കും കാട്ടുവള്ളികൾക്കും ഇടയിലൂടെ അവർ നീങ്ങി. ദൂരെയായി ആളുകളുടെ ശബ്ദം കേട്ടപ്പോൾ അവർ ഒരു വലിയ പാറയുടെ പിന്നിൽ ഒളിച്ചുനിന്നു. മറ്റേതോ ഭാഗത്തു കൂടി മനുഷ്യശബ്ദങ്ങൾ അകന്നു പോയി. അവർ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഏതോ കാട്ടുമൃഗത്തിന്റെ അമറൽ കേട്ടു. അവർ വീണ്ടും അവിടെത്തന്നെ നിന്നു.
''ഇങ്ങനെയാണെന്നറിഞ്ഞെങ്കിൽ ഞാൻ വരില്ലായിരുന്നു.""
ഒരുവൻ പിറുപിറുത്തു. ലക്ഷ്മണൻ അത് കേട്ടു.
''ലക്ഷ്യത്തിലേക്കു നീങ്ങുമ്പോൾ തടസങ്ങളുണ്ടാവും.അത് കണ്ട ഭയപ്പെടരുത്.""
അയാൾ ഗുണദോഷിച്ചു.
''നമ്മൾ ചരിത്രത്തിന്റെ ഭാഗമാവാൻ പോകുകയാണ്. അത് മറക്കരുത്.""
അയാൾ കൂട്ടിച്ചേർത്തു.
വീണ്ടും അവർ നടന്നു. കുറെ ദൂരംകൂടി പിന്നിട്ടപ്പോൾ എല്ലാവരും ക്ഷീണിച്ചു തുടങ്ങി. ദൂരെയായി ആൾക്കാർ കൂടിനിൽക്കുന്നതു കണ്ടു. അവരുടെ വഴികാട്ടി വിളിച്ചു പറഞ്ഞു:
''ഇതാ, എത്തിപ്പോയി.""
ലക്ഷ്മണൻ അവർക്ക് നിർദേശങ്ങൾ കൊടുത്തു. കുറച്ചുദൂരം കൂടി നിശബ്ദരായി ഒളിച്ചുനടക്കാനും ആളുകൾക്ക് കാണാവുന്നിടത്തെത്തുമ്പോൾ മുദ്രാവാക്യം മുഴക്കി മുന്നോട്ടു ചാടിവീഴാനും അയാൾ നിർദേശിച്ചു.
ഏതാനും മിനിറ്റുകൾ കഴിഞ്ഞു.
''അന്ധവിശ്വാസങ്ങൾ തുലയട്ടെ.അനാചാരങ്ങൾ തുലയട്ടെ.നാസ്തികസമാജം സിന്ദാബാദ്.""
ഈ മുദ്രാവാക്യങ്ങൾ കാട്ടിൽ ഉയർന്നുമുഴങ്ങി. കൂടി നിന്ന ആളുകൾ ഓടിവന്ന് അവരെ പൊതിഞ്ഞു.
''എന്താ, എന്താ കാര്യം? നിങ്ങളെങ്ങോട്ടു പോകുന്നു.""
ലക്ഷ്മണൻ പറഞ്ഞു:
''ഞങ്ങളിവിടെത്തന്നെ വന്നതാ.നിങ്ങൾ മകരവിളക്കു കൊളുത്തുന്നത് കാണാൻ.""
ആരോ പൊട്ടിച്ചിരിച്ചു.
''ഇവിടെയാണ് മകരവിളക്ക് കൊളുത്തുന്നതെന്ന് നിങ്ങളോടാര് പറഞ്ഞു?""
ഒരാൾ ഉയർന്ന ഒരു കുന്നിൻമുകളിലേക്ക് ചൂണ്ടി.
''കണ്ടോ, അവിടെയാണ് മകരവിളക്ക് തെളിയാൻ പോകുന്നത്.""
സംഘാംഗങ്ങൾ പരസ്പരം നോക്കി. ഒരുവൻ വഴികാട്ടിയോട് തട്ടിക്കയറി.
ലക്ഷ്മണൻ പറഞ്ഞു:
''വഴക്കു കൂടാനുള്ള സമയമല്ല. നമുക്ക് വേഗം അവിടെ എത്തണം.""
അവർ മുന്നോട്ടു നീങ്ങാനൊരുങ്ങി.
ആൾക്കാർ അവരെ തടഞ്ഞു.
''നിങ്ങൾക്കെന്താണ് വേണ്ടത്? നിങ്ങൾക്ക് പൊന്നമ്പലമേട്ടിലെന്താ കാര്യം?""
ഒരു കൊമ്പൻ മീശക്കാരൻ ചോദിച്ചു.
''ഞങ്ങൾ നാസ്തികസമാജക്കാരാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പൊന്നമ്പലമേട്ടിൽ അദ്ഭുതം പൊളിക്കാൻ പോകുകയാണ് ഞങ്ങൾ.""
വിനായകൻ പറഞ്ഞു.
ആൾക്കാർ പരസ്പരം നോക്കി.അടുത്തനിമിഷം ലക്ഷ്മണന്റെ ദേഹത്ത് അടി വീണു. പിന്നെ ചറപറാ അടിയായി. കമ്പുകൾ കൊണ്ടും കൈ കൊണ്ടും അടി കിട്ടി. കാലു മടക്കി ചവിട്ടും കല്ല് കൊണ്ടുള്ള ഏറും പുറകെ. സംഘാംഗങ്ങൾ ചിതറിയോടി. ആൾക്കൂട്ടം അവരെ പിന്നാലെ ചെന്നാക്രമിച്ചു.
ലക്ഷ്മണൻ ഓടിയോടി ഒരിടത്തെത്തി തിരിഞ്ഞുനോക്കി. പിന്നിൽ ആരുമില്ല. ആദ്യം ആശ്വാസമാണ് തോന്നിയത്. പിന്നെയാണ് സ്വന്തം സംഘത്തിൽപ്പെട്ടവരുമില്ലല്ലോ എന്ന അറിവ് അയാളെ ഞെട്ടിക്കുന്നത്.
നാലുചുറ്റും കൊടുംകാട്. എങ്ങോട്ടു പോകണമെന്ന് ഒരു നിശ്ചയവുമില്ല. എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. വിശപ്പും ദാഹവും അയാളെ ആക്രമിക്കാൻ തുടങ്ങി.
നേരം ഇരുളുകയാണ്. കാട്ടിൽ ഒറ്റയ്ക്ക് അകപ്പെട്ടാലുള്ള ഗതിയെന്തെന്ന് ഓർത്തപ്പോൾ ഭയം അരിച്ചുകയറി. ആനയും പുലിയുമുള്ള കാടാണ്. പണ്ടൊക്കെ തീർത്ഥാടനത്തിന്വരുന്നവരെ പുലി പിടിച്ചു എന്നൊക്കെയുള്ള കഥകൾ കേട്ടിട്ടുണ്ട്. പരിഭ്രാന്തനായി അയാൾ നടന്നു.
രാവിലെ മൃതപ്രായനായി അയാൾ ലോഡ്ജിൽ ചെന്നുകയറി. ഒരാളൊഴികെ മറ്റെല്ലാവരും അപ്പോഴേക്ക് തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. എല്ലാവരും തളർന്നവശരായിരുന്നു. ആരും ഒന്നും മിണ്ടിയില്ല.
ശ്വാസം വീണ്ടെടുത്തപ്പോഴേക്ക് ലക്ഷ്മണൻ ചോദിച്ചു:
''മാധവിയുടെയും മറ്റും കാര്യം വല്ലതും അറിഞ്ഞോ?""
''നമ്മടെ ജീവൻ അപകടത്തിലായിരിക്കുമ്പോഴാ മാധവിയുടെ കാര്യമന്വേഷിക്കുന്നത്. അവളെവിടെയെങ്കിലും പോയിത്തുലയട്ടെ.""
ഒരുവൻ അമർഷത്തോടെ പിറുപിറുത്തു.
ലക്ഷ്മണന്റെ ലക്ഷ്യം ഫലം കണ്ടു.പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം 'ശബരിമലയിൽ അക്രമം" എന്നൊക്കെയുള്ള തലക്കെട്ടുകളിൽ ഒറ്റക്കോളം വാർത്തകൾ വന്നു. പൊന്നമ്പലമേട്ടിൽ കയറാൻ പോയ അക്രമികൾ നാട്ടുകാരുടെ തല്ലു കൊണ്ടോടിയെന്നും ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഒരു യുവതിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. നാസ്തികസമാജം എന്ന സംഘടനയുടെ അംഗങ്ങളാണ് ഈ അക്രമങ്ങൾ നടത്തിയത് എന്ന് എല്ലാ പത്രങ്ങളും എഴുതിയിരുന്നു. ഇത് അനല്പമായ ചാരിതാർഥ്യമാണ് ലക്ഷ്മണന് നൽകിയത്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |