ഡോ. ആൻഡ്രൂസ് ഒന്ന് നിർത്തി. പോളിന്റെ മറുപടി എന്തായിരിക്കുമെന്ന് അറിയാനുള്ള ഒരു ഉത്ക്കണ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു.
''പക്ഷേ എന്തിന്റെ പേരിലായാലും കഴുത്തിൽ സ്റ്റെതസ്കോപ്പ് തൂക്കി ഓപ്പറേഷൻ ടേബിളിൽ മൃതപ്രാണനായി കിടക്കുന്ന രോഗിയെ രക്ഷിക്കാൻ കൈയിൽ കത്രികയുമായി നിൽക്കുന്ന ദൈവത്തെപ്പോലുള്ള ഒരു ഡോക്ടർ ആരാച്ചാരുടെ കൊലക്കയറുമായി നിൽക്കുന്ന രംഗം എത്രയായിട്ടും ഉൾക്കൊളളാൻ കഴിയുന്നില്ല.""
''പക്ഷേ മിസ്റ്റർ പോൾ, നിങ്ങൾ ഒരു കാര്യം ചെയ്യൂ, ആ ഡോക്ടർ എന്ന കോൺസെപ്റ്റ് കുറച്ചു നേരത്തേക്ക് മാറ്റിവെക്കു. അതോടെ എല്ലാം ശരിയാകും. എന്നും എപ്പോഴും നാം കാണുന്ന ഒരാളായിരിക്കില്ല മറ്റു ചിലപ്പോൾ നമുക്ക് മുന്നിൽ നിൽക്കുക. ഒന്നും അമിതമായി വിശ്വസിക്കരുത്. സ്വന്തം നിഴലിനെ പോലും എന്ന് പറയുന്നത് ഒരു പഴയ പ്രയോഗം ആയിരിക്കുമെന്ന് എനിക്കറിയാം. പക്ഷെ അതിന് ഈ അവസ്ഥയിൽ പ്രസക്തി ഉള്ളതുകൊണ്ട് പറയാതിരിക്കാനും കഴിയില്ല. ചില ഒന്നാംകിട സൈക്കോ ത്രില്ലർ സിനിമകളിൽ കാണാറില്ലേ, കഥയുടെ തീർത്തും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിൽവച്ചു അതുവരെ കാണാത്ത, അറിയാത്ത, കാര്യമായി രംഗത്തുപോലും വരാത്ത സൽസ്വഭാവിയും നന്മയുള്ളവനുമായ ഒരുവൻ, ചിലപ്പോൾ അതുവരെ നായകനോ നായകനെക്കാൾ മികച്ച പശ്ചാത്തലം ഉള്ളവനോ ആയ ഒരാൾ വില്ലനായിവരുന്നത്. ശേഷം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയമായി മാറുന്നത്. എന്തുകൊണ്ട് അത്തരം ചിത്രങ്ങൾ കൈനീട്ടി സ്വീകരിക്കുന്നു? ജീവിതത്തിൽ അങ്ങനെ സംഭവിക്കുമ്പോൾ എന്തുകൊണ്ട് നാം അതിൽ നിന്നും മുഖം തിരിക്കുന്നു? മിസ്റ്റർ പോൾ, എന്റെ സ്ഥാനത്ത് നടക്കുന്നത് ഒരു സിനിമയാണെങ്കിൽ നിങ്ങൾ ബലേബേഷ് എന്നുപറഞ്ഞു കൈയടിച്ചു പാസാക്കി തിയേറ്ററിൽ നിന്നും ഇറങ്ങിപോകുന്നു. ജീവിതത്തിൽ അത് നടക്കുമ്പോൾ നൂറു മനുഷ്യാവകാശങ്ങളും ധാർമികതയുമായി വരുന്നു. അതൊരുതരം ഇരട്ടത്താപ്പല്ലേ? പലപ്പോഴും കല ജീവിതം തന്നെയാകുന്നു. അല്ലെങ്കിൽ ജീവിതത്തോട് ഏറെ അടുക്കുന്നു. നിങ്ങൾ സിനിമകൾ കാണാറില്ലേ? പ്രത്യേകിച്ച് ലോക സിനിമയില്ലേ, സൈക്കോ ത്രില്ലറുകൾ?""
''ഇല്ല ഡോക്ടർ നേരം പോക്കിനായി മലയാള സിനിമകൾപോലും ഞാൻ കാണാറില്ല.""
ഡോക്ടർ ഒന്ന് ചിരിച്ചു. എന്നിട്ടു പറഞ്ഞു.
''സിനിമ കാണുന്നത് ഒരിക്കലും തെറ്റല്ല. ഒരു കുറച്ചിലുമല്ല. ഇന്നത്തെ ക്രിമിനൽ വാസന കൂടുന്ന സമൂഹത്തിൽ പലപ്പോഴും നല്ല സിനിമകൾ നമുക്ക് ദിശാവർത്തിയാകും. പല സിനിമാക്കാരും വരാനിരിക്കുന്ന യാഥാർത്ഥ്യങ്ങളെ മുൻപേ കണ്ട് നമുക്ക് മുന്നിൽ വച്ച് തരുന്നുണ്ടെന്നു കാലം തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്. അത്തരം അവസ്ഥയിൽ നാം ഒരു സിനിമാപ്രേമിയാകേണ്ടതുമുണ്ട്...""
ഡോക്ടർ കാടുകയറി പോകുന്നതായി പോളിന് തോന്നി പതിവില്ലാതെ. ആൻഡ്രൂസിനത് വേഗം മനസിലായി.
''ഞാനിത് ചുരുട്ടിക്കെട്ടാം. ലോകത്തിറങ്ങുന്ന ഒട്ടു മിക്ക മികച്ച സൈക്കോ ക്രൈം ത്രില്ലർ സിനിമകളും വല്ലാത്ത ആസക്തിയോടെ കാണുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ കളികൾ അതിൽ ഊന്നിയുള്ളതാകും ഭാവിയിൽ. അതാണ് ഞാൻ തീരുമാനിച്ചത് പുറമെ നിന്നുള്ള ഒരാളുടെ ആവശ്യം ഇവിടെയില്ല. എല്ലാം പരമ രഹസ്യമായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്.""
''എന്നിട്ടാണോ എന്നോട് പറയുന്നത്? അപ്പോൾ രഹസ്യം തീർന്നില്ലേ?""
ഡോ. ആൻഡ്രൂസ് തീർത്തും അപരിചിതമായ രീതിയിൽ ഒന്ന് ചിരിച്ചു. ശേഷം തുടർന്നു,
''മിസ്റ്റർ പോൾ, താങ്കളോട് പറയുന്നതിൽ ആ രഹസ്യം രഹസ്യമല്ലാതാവുന്നില്ല. അതൊരു രഹസ്യമായിത്തന്നെ തുടരും. കാരണം ഈ കളിയിൽ പുറത്തുനിന്നുള്ള ഒരേ ഒരു കളിക്കാരൻ താങ്കൾ മാത്രമാണ്.""
പോൾ ഒന്നമ്പരന്നു ആ സമയം.
''അതെങ്ങനെ?""
''അതൊക്കെയുണ്ട്. അല്ലാതെ വെറുതെ ഒരാളെ നേരമ്പോക്കിന് വിളിച്ചു വരുത്തി ഞാനിതൊക്കെ പറയുമെന്ന് താങ്കൾ കരുതുന്നുണ്ടോ?കാത്തിരിക്കൂ, ചില കളികൾ അത് കഴിയുമ്പോഴേ അതിൽ പങ്കെടുത്തവർ പോലും അറിയുകയുള്ളൂ. മിക്കവാറും ഈ കളി അത്തരം ഒരു കളിയായിരിക്കും താങ്കൾക്ക്.""
ഡോക്ടർ ആൻഡ്രൂസിന് അതുവരെ സാധാരണ മറ്റു സൈക്കിയാട്രിക് ചികിത്സകരെ പോലെ ഒരുതരം അസാധാരണത്വമോ അബ്നോർമാലിറ്റിയോ പോളിന് തോന്നിയിരുന്നില്ല. മനോരോഗ ചികിത്സകരിലും ആൻഡ്രൂസിനെപ്പോലെ തികച്ചും സാധാരണമായ രീതികളും സംസാരവും ഉള്ള ആൾക്കാർ ഉണ്ടല്ലോ എന്ന ധാരണ ആ സംസാരത്തോടെ പാടെ മാറിപോകുകയായിരുന്നു. തന്നെ കണ്ട ദിനം മുതൽക്ക് തന്നെ കേട്ടിരിക്കുന്നതിനുള്ള ആ മനസ്സ് പോളിനെ ആകർഷിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവർ പറയുന്നത് ഏറെ ശ്രദ്ധാകുലനായി കേട്ടിരിക്കുമ്പോഴും അദ്ദേഹത്തെ പ്രതി വളരെ കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ എന്നുള്ള പോരായ്മകളൊക്കെ ഇന്നത്തോടെ തീരാൻ പോകുകയാണെന്ന് പോളിന് തോന്നി. പക്ഷെ ആ തുറന്നു പറച്ചിലിന് പിന്നിൽ മറ്റു ചില കാര്യങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ അതെന്തെന്നു കൂടി അറിയാനുള്ള ആകാംക്ഷ മറ്റെന്തിനേക്കാളും മുകളിലായി അയാൾക്കുള്ളിൽ നിന്നു.
ആ ഹോസ്പിറ്റൽ എന്നത് മുൻഭാഗത്ത് നാലോ അഞ്ചോ ഒ.പി മുറികളും അതിനുപിറകിൽ ഒറ്റപ്പെട്ട പത്തുപതിനഞ്ച് ക്വാർട്ടേഴ്സുകളും ചേർന്നതായിരുന്നു. മിക്കപ്പോഴും ആ ക്വാർട്ടേഴ്സുകളിൽ രോഗികളെ കാണാമായിരുന്നു. എപ്പോഴും അത് നിറഞ്ഞുതന്നെയിരിക്കുന്നുവെന്നാണ് പോളിന് തോന്നിയിരുന്നത്. പക്ഷെ പോൾ കരുതിയിരുന്നതുപോലെ സ്ഥിരം രോഗികളായി ആരും അവിടെ ഉണ്ടായിരുന്നില്ലെന്ന് ആൻഡ്രൂസ് പറഞ്ഞപ്പോഴാണ് മനസ്സിലായത്.
''മാനസികമായി ആരോഗ്യം നഷ്ടപ്പെട്ട ഒരാൾ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ താങ്കളുടെ അഭിപ്രായത്തിൽ എത്ര നാൾ എടുക്കും?""
''അങ്ങനെ കൃത്യമായ ഒരു കണക്ക് അക്കാര്യത്തിൽ പറയുക തീർത്തും സാധ്യമല്ല. അത് ഓരോ രോഗിയുടെയും മാനസികമായ ബലത്തിലും നിയന്ത്രണത്തിലും അതുപോലെ ഏതു തരത്തിലാണ് അയാളെ അത് ബാധിച്ചിരിക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കും. ആഴത്തിലുള്ള മുറിവാണ് അയാളുടെ മനസിനേറ്റിരിക്കുന്നത് എങ്കിൽ അത് മാറാൻ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ തന്നെ എടുത്തേക്കാം. നല്ല മനഃസാന്നിധ്യം ഉള്ള ഒരാളാണെങ്കിൽ, ഡോക്ടറുടെ നിർദ്ദേശങ്ങളോടും മരുന്നുകളോടും നന്നായി പ്രതികരിക്കുന്നുവെങ്കിൽ അയാൾ സാധാരണ ജീവിതത്തിലേക്ക് എളുപ്പം മടങ്ങി വരുന്നു. അല്ലാത്തവർ കൂടുതൽ സമയം എടുക്കുന്നു. സിമ്പിൾ ലോജിക്. എവിടെയും നാം ഉപയോഗിക്കുന്നത് തന്നെ. കോംപ്ലിക്കേറ്റഡ് കേസുകളുടെ കാര്യം വ്യത്യസ്തമാണ്. അതിനു സ്റ്റഡീസും ട്രയൽസും ഒക്കെ വേണ്ടിവരും. ഞാൻ ഉദ്ദേശിച്ചത് പൊതുവായ സംഗതിയാണ്.""
''ഇവിടെ ഈ ക്വാർട്ടേഴ്സിൽ ഉള്ളവർ എത്ര കാലമായിട്ടുള്ളവരാണ്.""
''മാക്സിമം ഒരുമാസം. അതിൽ അപ്പുറമുള്ള ആരും തന്നെ ഇവിടെ ഉണ്ടാവില്ല. എന്റെ ട്രീറ്റ്മെന്റ് ഞാൻ രൂപപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്. പരമാവധി കാര്യങ്ങൾ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി മനസിന് ഉറപ്പും ബലവും നൽകി അത്യാവശ്യം വേണ്ട മരുന്നുകൾ നൽകി വീട്ടിലേക്ക് വിടുന്നു. പിന്നെ സ്ഥിരമായ ഇടവേളകളിലെ റിവ്യൂ. നേരെയാകുന്ന കേസുകൾ ആണെങ്കിൽ എനിക്കറിയാം. അല്ലാത്തവ, എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നിയാൽ എന്നേക്കാൾ മിടുക്കന്മാരായ, കൂടുതൽ സൗകര്യങ്ങളുള്ള മറ്റിടത്തേക്ക് ഞാൻ അവരെ ഡയറക്ട് ചെയ്യുന്നു. എന്റെ കൈപ്പിടിയിലും ഞാൻ ആർജിച്ചെടുത്ത അറിവിലും ചികിത്സയിലും റെസ്പോൺസ് കിട്ടാത്ത കേസുകൾ കൂടുതൽ പരീക്ഷണങ്ങൾക്ക് വെച്ചിരുന്ന് അപകടം വിളിച്ചുവരുത്താനോ സ്ഥിതി ഗുരുതരമാക്കാനോ എനിക്ക് തീരെ താല്പര്യമില്ല. അനുഭവത്തിൽ നിന്നും ഞാനത് പഠിച്ചിട്ടുണ്ട്.""
''എന്താണത്?""
''കേൾക്കാൻ താല്പര്യമുണ്ടോ? ചിലപ്പോൾ ഒന്നര മണിക്കൂറിലും നിന്നെന്നു വരില്ല.""
''അത് കുഴപ്പമില്ല. ഞാൻ തന്നത് ഒന്നര മണിക്കൂർ. അരമണിക്കൂർ കൂടി കൂടുന്നതുകൊണ്ട് കുഴപ്പമില്ല. അതനുസരിച്ചു ഡ്രൈവിംഗിൽ ഞാൻ മാനേജ് ചെയ്തോളാം. പറയുന്നത് ചുരുക്കിക്കൊണ്ട് വന്നാൽ മതി. അപ്പോൾ ഒന്നല്ല മൂന്നു കേസുകൾ പറയാൻ സാധിച്ചേക്കും...""
''ഒക്കെ, ശ്രമിക്കാം. ഇന്ന് താങ്കളോട് പറയേണ്ടത് എന്ത്, എങ്ങനെ, എത്രവേണം എന്നൊക്കെ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അത് കേട്ടിട്ടേ താങ്കളിവിടെ നിന്നും പോകുകയുള്ളൂ എന്നെനിക്കറിയാം. ഞാൻ നിർത്തുന്നിടത്ത് ഒരു പക്ഷെ താങ്കൾ നില്ക്കാൻ കൂട്ടാക്കില്ല എന്നതാണ് എന്റെ സംശയം...""
കുറച്ചു നേരം ഡോക്ടർ ഒന്ന് നിർത്തി മുന്നോട്ടു നോക്കി നടന്നു.
''പറഞ്ഞുവരുമ്പോൾ ഒന്നല്ല രണ്ടുകേസുകൾ പറയേണ്ടിവരും. ഒന്നിൽ ഒതുക്കാൻ കഴിയില്ല. രണ്ടും തമ്മിൽ നേരിട്ട് ബന്ധമൊന്നും ഇല്ല ഒറ്റ നോട്ടത്തിൽ. പക്ഷെ എന്തോ എനിക്കവയിൽ എവിടെയോ ഒരു കണക്ഷൻ തോന്നുന്നു. താങ്കൾ ശ്രദ്ധിച്ചുകേൾക്കണം. ഇത് കഴിഞ്ഞാൽ തീർച്ചയായും എന്റെ ചില ചോദ്യങ്ങളോട് താങ്കൾ സത്യസന്ധമായി ഉത്തരം പറയേണ്ടിവരും. എന്റെ ചില സംശയങ്ങൾ, അവ എന്നെ ഒരിക്കലും വെറുതെ വിടുന്നില്ല. ഒരു മനോരോഗ വിദഗ്ധൻ തന്നെ അയാളുടെ മനസ്സിന്റെ വേട്ടയാടലിൽ വീണുകൊണ്ടിരിക്കുകയാണ്. കേൾക്കുമ്പോൾ എന്നോട് പുച്ഛം, പരിഹാസം തോന്നിയേക്കാം. അതിനുള്ള അവസരമുണ്ട്. എല്ലാം ഞാൻ പറഞ്ഞുകഴിയട്ടെ. ആദ്യത്തെ കേസ് വളരെ മുൻപാണ്. അന്ന് ഞാൻ ചെറിയ കുട്ടിയാണ്. ഉള്ളിൽ ഓർമയും ബുദ്ധിയും ബോധവും ഉണ്ട് എന്ന് പറയാം. പ്രായം വച്ച് നോക്കിയാൽ ശരിക്ക് ഓർമയിൽ തങ്ങി നിൽക്കാൻ പാടില്ലാത്തതാണ്. പക്ഷെ അങ്ങനെയല്ല. അയാൾ അതായത് ആ മനോരോഗി ഹോസ്പിറ്റലിൽ വരുന്നത് ഇപ്പോഴും എന്റെ കൺവെട്ടത്തുണ്ട്. ഇന്ന് കാണുന്ന രീതിയിലൊന്നും അന്നാ ആശുപത്രി വളർന്നിട്ടില്ല. രോഗികളെ പരിശോധിക്കാൻ ഒരു മുറി. അത്രയും അത്യാവശ്യക്കാർക്ക് കിടത്തി ചികിത്സക്കും മറ്റുമായി അഞ്ച് ചെറിയ മുറികളും. അവരെ നോക്കാനും കാര്യങ്ങൾക്കുമായി രണ്ടു സിസ്റ്റേഴ്സും പിന്നെ ഓൾ ഇൻ ഓൾ ആയി വാച്ചർ കുര്യച്ചൻ. കുര്യച്ചൻ എല്ലാ കാര്യങ്ങളും ചെയ്യും. വീട്ടു കാവലും ആശുപത്രി കാവലും എന്ന് വേണ്ട അക്രമാസക്തരാകുന്ന രോഗികളെ പിടിക്കാനും നിയന്ത്രിക്കാനും അയാൾ ഉണ്ടാകും. പ്രധാനമായും അപ്പൻ അയാളെ ആശ്രയിച്ചിരുന്നത് രാത്രി വേട്ടക്ക് പോകും നേരം വീട്ടിലും ഹോസ്പിറ്റലിലും ഒരു കണ്ണുണ്ടാകുമല്ലോ എന്ന് കരുതിയിട്ടാണ്. അക്കാര്യം അയാൾ വളരെ കൃത്യമായി ചെയ്തിരുന്നു. അപ്പൻ ജനറൽ കേസുകൾ കൂടുതൽ നോക്കിയിരുന്നെങ്കിലും അക്കാലത്ത് ഒരു സൈക്ക്യാട്രിസ്റ്റ് എന്ന രീതിയിലേക്ക് പൂർണമായി എസ്റ്റാബ്ലിഷ് ചെയ്തിരുന്നില്ല. അത്തരം ഒരു പ്രാക്ടീസ് ചെയ്യുന്നതിനുള്ള പൂർണമായ ഒരു സെറ്റപ്പ് ആയിവരുന്നതേ ഉണ്ടായിരുന്നുള്ളു. കിട്ടിയ കേസുകൾ മുഴുവൻ വിടാതെ മെനക്കെട്ടിരുന്നു ചികഞ്ഞു നോക്കി ശരിയാക്കിക്കൊടുത്തിരുന്നു. പരിചയമുള്ള ഡോക്ടർ സുഹൃത്തുക്കളോടൊക്കെ അത്തരം കേസുകളിൽ തനിക്കുള്ള പ്രാവീണ്യത്തെക്കുറിച്ചും താല്പര്യത്തെക്കുറിച്ചും പറയുകയും അങ്ങനെയുള്ളവരെ തനിക്കരികിലേക്ക് മടിക്കാതെ പറഞ്ഞയക്കണമെന്നും അപ്പൻ പറയുമായിരുന്നു. അവർ ചില കേസുകളൊക്കെ അപ്പനടുത്തേക്ക് പറഞ്ഞുവിടുകയും അവയിൽ ഒട്ടുമിക്കതൊക്കെ സുഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം. അതോടെ അപ്പന് തിരക്ക് കൂടിവന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് ഞാൻ പറഞ്ഞു വരുന്ന ആ കക്ഷി രോഗിയെന്ന് പറഞ്ഞു അപ്പനരികിൽ വരുന്നത്. ആറടിയിൽ അധികം ഉയരം വരുന്ന കൃശഗാത്രനായ വെളുത്ത ഒരാളായിരുന്നു അയാൾ. കണ്ടാൽത്തന്നെ അറിയാം നല്ല ഒരു വീട്ടിൽ പിറന്നവൻ ആണെന്ന്. കറുത്ത ഒരു അംബാസഡർ കാറിലാണ് അയാൾ വന്നത്. ഡ്രൈവറെക്കൂടാതെ അയാളെ പിടിച്ചൊതുക്കാൻ രണ്ടുപേരും പിന്നെ അയാളുടെ പിതാവ് എന്ന് തോന്നിക്കുന്ന പ്രായമായ മറ്റൊരാളും ഉണ്ടായിരുന്നു. അപ്പന്റെ തന്നെ സുഹൃത്തുക്കളായ ഡോക്ടർ ആരെങ്കിലും റെഫർ ചെയ്തതോ അതോ നേരിട്ടു വന്നതോ എന്നെനിക്ക് അന്നും ഇന്നും നിശ്ചയമില്ല. എന്തായാലും അപ്പൻ ആ കേസ് ഏറ്റെടുത്തു. അന്ന് രാത്രി അപ്പൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. ഇതുവരെ അറിയുകയും കൈകാര്യം ചെയ്യുകയും ചെയ്ത തരത്തിലുള്ള ഒരു കേസല്ല മുന്നിൽ വന്നു പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അപ്പൻ ഹാപ്പി ആയിരുന്നു. എന്നും ഒരുപോലത്തെ കേസുകൾ കാണുന്നതിലും ട്രീറ്റ് ചെയ്യുന്നതിലും എന്താണ് കാര്യം. എന്നും പുതിയ തരത്തിലുള്ളത് മാറിമാറി വരണം, എങ്കില്ലേ ഒരു ത്രില്ല് ഉള്ളു അല്ലെങ്കിൽ ജീവിതം മടുത്തുപോകുമെന്ന ഒരു പക്ഷക്കാരനായിരുന്നു അപ്പൻ. പക്ഷെ അപ്പൻ കരുതിയതുപോലെ അത്ര എളുപ്പം പിടിച്ചവഴികളായിരുന്നില്ല ആ രോഗിയിലേക്ക് നീണ്ടുകിടന്നിരുന്നത്. കോംപ്ലിക്കേറ്റഡ് ആയ രോഗികളെ അപ്പൻ ഉപമിച്ചിരുന്നത് വഴി അറിയാത്ത കാട്ടിലേക്കുള്ള യാത്രയോടായിരുന്നു. ഒരു ലക്ഷ്യത്തിലേക്ക് കൃത്യമായ ഒരു രൂപവുമില്ലാതെ തുടങ്ങുന്ന യാത്രകളാണ് പല രോഗികളിലേക്കുമുള്ളത്. പലപ്പോഴും അത് അതിസാഹസികവും ഉല്ലാസപ്രദവും ആയിരിക്കും. അങ്ങനെ നിബിഡ വനത്തിലൂടെ വഴിവെട്ടത്തെളിയിച്ചു മുന്നോട്ടു നീങ്ങി നിയതമായ ആ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുമ്പോൾ കിട്ടുന്ന സന്തോഷം, സംതൃപ്തി എന്നത് തീർച്ചയായും ഒരു കലാകാരന്റേതിനോട് തുല്യമാണ്. ഒരർത്ഥത്തിൽ ആത്മാവിഷ്ക്കാരം എന്നതും അപ്പനെ സംബന്ധിച്ചു അത് തന്നെയായിരുന്നു. പക്ഷെ ഇക്കുറി കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. അയാൾ ഒരുതരത്തിലും അപ്പന്റെ ചികിത്സയോട് പ്രതികരിച്ചിരുന്നില്ല. അറിയാവുന്ന ചികിത്സാരീതികളൊക്കെ അപ്പൻ പരീക്ഷിച്ചു. രാപ്പകലില്ലാതെ പലപ്പോഴും മറ്റുരോഗികളെ നോക്കാതെ പറഞ്ഞുവിട്ട അപ്പൻ വലിയ വലിയ പുസ്തകത്തിൽ തലപൂഴ്ത്തിയിരുന്നു. ഇടയ്ക്കിടെ പകൽനേരത്ത് എവിടേക്കൊക്കെയോപോയിവന്നു. പാതിരാനേരങ്ങളിൽ മിക്കവാറും കാട്ടിൽപോയിവരുന്നത് കണ്ടു. ഒരിക്കലും കാട്ടിൽനിന്നു വെടിയേറ്റുവീഴുന്ന മൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുവരുന്നത് കണ്ടിട്ടില്ല. വെടിയിറച്ചി എന്നൊക്കെകേട്ടിട്ടുണ്ട് എന്നല്ലാതെ ഞാനൊന്നും ഇതേവരെ കഴിച്ചിട്ടില്ല എന്നതാണ് സത്യം.""
അതിനിടക്ക് ചെറുതായി ഒന്ന് ചിരിക്കുന്നതിനുവേണ്ടി ഡോക്ടർ അല്പസമയം എടുത്തു. പോൾ ശ്രദ്ധിച്ചുകൊണ്ടുതന്നെ നടക്കുന്നതിനിടയിൽ ചിരിക്കാൻ വിട്ടു. മാത്രമല്ല അതുവരെയും ആൻഡ്രൂസിന്റെ അപ്പൻ വലിയവേട്ടക്കാരൻ ആയതിനാൽ ഇഷ്ടംപോലെ വെടിയിറച്ചിയൊക്കെ തിന്നിട്ടുണ്ടാകുമെന്ന സംശയവും മാറിക്കിട്ടി.
''എല്ലാം കഴിഞ്ഞു സഞ്ചിവച്ചു എന്നുതോന്നിച്ച ഒരു രാത്രി അപ്പൻ അമ്മയോടുപറയുന്നത് ഞാൻ കേട്ടു...""എന്റെ കണക്കിൽ ഈ രോഗി നിൽക്കില്ല. വാസ്തവത്തിൽ അയാൾക്ക് എന്താണ് പ്രശ്നം എന്നെനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ തോന്നും അയാൾ പക്കാ നോർമൽ ആണെന്ന്. നമ്മേക്കാളൊക്കെ. അങ്ങനെയുള്ള ഒരാളെ എങ്ങനെ ചികിത്സക്കും. എന്ത് മരുന്ന് കൊടുക്കും. ചിലനേരത്ത് അയാളുടെ നോട്ടവും രൂപവും ഭാവവും ഒരു ക്രിമിനലിനെക്കാൾ ഭയാനകമാണ്. ആ സമയത്ത് അവൻ ഒരു മനോരോഗിയെക്കാൾ മോശമാണ്, ഒരു പ്രേതാത്മാവ് ബാധിച്ച പോലെ ഭീതിജനകവും പ്രവചനാതീതവുമാണ് അയാളുടെ പെരുമാറ്റം...""
''എന്നാൽ അയാളെ മറ്റെവിടേക്കെങ്കിലും റെഫർ ചെയ്തുകൂടെ?""
''മനസ്സ് അതിനും സമ്മതിക്കുന്നില്ല. അതെന്റെ പരാജയം ആകില്ലേ എന്നൊരുതോന്നൽ.""
''പക്ഷെ നമുക്ക് പറ്റില്ല എന്നത് ഒഴിവാക്കുകയല്ലേ എപ്പോഴും നല്ലത്. രോഗിയുടെ ഭാഗത്തുനിന്നും ചിന്തിക്കേണ്ടേ?""
''ശരിയാണ്. ഒരാഴ്ചകൂടി നോക്കാം...""
''പക്ഷെ അപ്പന് ഒരാഴ്ച നോക്കേണ്ടിവന്നില്ല. പിറ്റേന്ന് തന്നെ അതുവരെയുള്ള അപ്പന്റെ സകലകണക്കുകളും തെറ്റിച്ച് അയാൾ അക്രമാസക്തനായി. പിറ്റേന്ന് പുലർച്ചെ വേട്ട കഴിഞ്ഞുവന്ന അപ്പനെ അയാൾ ഒളിഞ്ഞിരുന്നു ആക്രമിച്ചു. നീണ്ട ഒരു പാരക്കമ്പിയുമായി അപ്പനെ കാത്ത് അയാൾ ക്വാർട്ടേഴ്സിലേക്ക് കയറുന്ന ഇരുണ്ട മരത്തിനു ചുവട്ടിൽ ആരും കാണാതെ ഒളിച്ചുനിൽക്കുകയായിരുന്നു. ആഞ്ഞുവീശിയുള്ള അയാളുടെ അടിയിൽനിന്നും അപ്പൻ എങ്ങനെയോ ഒഴിഞ്ഞുമാറി. എന്നിട്ടും അപ്പന്റെ ഇടതുതോളിൽ മുറിവേറ്റു. അപ്പനും അത്യാവശ്യം പൊരുതി നിൽക്കാനുള്ള കരുത്തുണ്ടായതുകൊണ്ട് പിടിച്ചുനിന്നു. ഒച്ചയും ബഹളവും കേട്ട് കുര്യച്ചനും മറ്റ് അന്തേവാസികളുടെ കൂട്ടിരിപ്പുകാരും വന്നിട്ടാണ് ഒരുവിധത്തിൽ അയാളെ ഒതുക്കിയത്. പക്ഷെ അപ്പനെ അത്ഭുതപ്പെടുത്തിയ രണ്ടുകാര്യങ്ങൾ ഉണ്ടായിരുന്നു. അപ്പൻ വേട്ടക്കുപോയി തിരികെ എത്തുന്ന സമയവും ആ വഴിയും അറിയുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. അമ്മക്കുപോലും അപ്പൻ തിരികെ വരുന്ന ആ വഴി അറിയില്ല എന്നതാണ് സത്യം. മറ്റൊന്ന്, പുറമെ നിന്നും ഒരാളുടെ സഹായമില്ലാതെ എങ്ങനെ അയാൾ പുറത്തുകടന്നു. സംശയിക്കാവുന്ന ഒരാൾ ആകെയുള്ളത് കുര്യച്ചൻ മാത്രമാണ്. പക്ഷെ അപ്പൻ താൻ സ്വയം ഹിപ്നോട്ടിസത്തിനു വിധേയമായി തുറന്നുകൊടുത്താലും കുര്യച്ചൻ അങ്ങനെ ചെയ്യില്ല എന്ന വിശ്വാസത്തിലായിരുന്നു. കാരണം കുര്യച്ചനും അപ്പനും തമ്മിലുള്ള ബന്ധം അത്രമാത്രം രൂഢവും പഴക്കമേറിയതുമായിരുന്നു. കുര്യച്ചൻ അപ്പന്റെ വെറും ഒരു വാച്ചർ മാത്രമായിരുന്നില്ല. ഒരു കൂടപ്പിറപ്പോ അതിനേക്കാൾ മുകളിലോ ഉള്ള ഒരാളായിരുന്നു. ചെറുപ്പം മുതൽക്കുതന്നെ ഒരു വിശ്വസ്ത ഭൃത്യനായി കുര്യച്ചനും കുര്യച്ചന്റെ പിതാമഹന്മാരും അപ്പന്റെ വീടിനെയും തറവാടിനെയും ചുറ്റിപറ്റിജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഒരിക്കലും അയാളെ സംശയിക്കുക വയ്യ. പോലീസും മറ്റുമൊക്കെ വന്നു അന്വേഷിക്കുകയും അപ്പന്റെ എതിർപ്പ് കണക്കാക്കാതെ കുര്യച്ചനെ ചോദ്യം ചെയ്തെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. അങ്ങനെ ആ രണ്ടുചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. അന്നുതന്നെ അയാളെ മറ്റൊരിടത്തേക്ക് വിദഗ്ധ ചികിത്സക്കായി, അന്നുവന്നവർ ആ അംബാസഡർ കാറിൽ കയറ്റിക്കൊണ്ടുപോയി. പോകുന്ന പോക്കിൽ അവർ അപ്പനെ മാനം കെടുത്തുന്ന വിധം തെറിപറഞ്ഞുകൊണ്ടാണ്പോയത്. അപ്പനാകട്ടെ ആകെ പകച്ചുപോയതിനാൽ അവരെ തടയാനൊ പോലീസിനെ വിളിക്കാനോ മെനക്കെട്ടില്ല. കാരണം അപ്പൻ അപ്പോഴും ഒരു രജിസ്ട്രേഡ് സൈക്ക്യാട്രിസ്റ്റ് ആയിരുന്നില്ല. നിയമത്തിന്റെ വഴിക്കുപോയാൽ അതൊക്കെ തന്നെ തിരിഞ്ഞുകൊത്തിയാലോ എന്ന് ഭയന്ന് അതവിടെ വച്ച് തന്നെ വിട്ടുപോരുകയാണ് ചെയ്തത്. മറ്റെന്തിനേക്കാളും എത്ര വലിയ ധീരനായിട്ടും തന്റെ ചികിത്സാപ്പിഴവും അവധാനതയും അയാളുടെ കാര്യത്തിൽ ഉണ്ടായോ എന്നൊരു ആശങ്കയും കുറെക്കാലത്തേക്ക് അപ്പനെ പിന്തുടർന്നിരുന്നത്രെ. കുറേനാൾ കഴിഞ്ഞപ്പോൾ അപ്പൻ വീണ്ടും പഴയപടി മനോരോഗ ചികിത്സയിൽ മുഴുകി യാതൊരു കൈക്കുറ്റവും ഇല്ലാത്ത തരത്തിൽ രോഗികളെ നോക്കിക്കൊണ്ടിരുന്നു. അപ്പൻ അതൊക്കെ മറന്ന മട്ടായിരുന്നു. പുതിയ വഴികളിൽ, കണ്ടുപിടിത്തങ്ങളിൽ അപ്പൻ മറ്റെല്ലാം മറന്ന് അഭിരമിച്ചുകൊണ്ടിരുന്നു. പക്ഷേ അമ്മ അങ്ങനെ ആയിരുന്നില്ല. അമ്മയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവ് അതുണ്ടാക്കിയിരുന്നു. അപ്പൻ കണ്ടില്ലെങ്കിലും അമ്മയോട് ഏറ്റവും അടുത്ത് ചേർന്ന് വളർന്നുവന്ന ഞാൻ അത് കണ്ടിരുന്നു. അറിഞ്ഞിരുന്നു. എനിക്ക് തോന്നുന്നു ഒരുകാലത്തും ആ മുറിവ് അമ്മയിൽ നിന്നും മാഞ്ഞുപോയില്ല. അമ്മ മരിക്കുമ്പോഴും അവരുടെ നെഞ്ചിൽ ആ മുറിവിന്റെ പാട് തിണർത്തുകിടന്നിരുന്നു. ഒരിക്കലും ഞാൻ ഒരുഡോക്ടർ ആകുന്നത് അമ്മ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പിന്നെ ഈ പ്രൊഫെഷണിൽ എനിക്കുള്ള താല്പര്യം കാരണം അമ്മ എന്നെ തടഞ്ഞില്ല എന്ന് ഞാൻ ഇപ്പോഴും കരുതുന്നു.""
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |