അവൻ വരുന്നുണ്ട്... കൂടെ ആരൊക്കയോ ഉണ്ട്. എന്നെ കൊണ്ടുപോകാനുള്ള വരവ്.. കൈയിൽ വിലക്കുകളുടെ ചങ്ങലയും, അധികാരത്തിന്റെ ഇരുമ്പുവടികളും, മാമൂലുകൾ നിറച്ച ചാക്കുമായി വേദനിപ്പിക്കാനുള്ള വരവ്.
''കുറച്ചുകൂടി ഒന്നു ഉറങ്ങിക്കോട്ടെ, സ്വപ്നങ്ങൾ കണ്ടു കണ്ണടച്ചുറങ്ങിക്കോട്ടെ, അതുകഴിഞ്ഞു ഞാൻ വരാം...""
പറഞ്ഞു നോക്കി, വിലപിച്ചുനോക്കി, മുഖം കുനിച്ചു വന്ദിച്ചു നോക്കി. ആരും എന്നെ മനസിലാക്കിയില്ല, എന്റെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങുകൾ അവർ പണ്ടേ നെയ്തുവച്ചു, എന്റെ കൈകാലുകൾ അവർ ഇരുവശത്തേക്കും വരിഞ്ഞുമുറുക്കി, ചെറു പാറക്കഷണങ്ങൾ വായിൽ തിരുകിക്കയറ്റി തുന്നികെട്ടി. മതിവരാതെ നെറികേടിന്റെ ചാറ്റുളിവാക്കുകൾ നെഞ്ചിലേക്കു വലിച്ചെറിഞ്ഞ് എന്നെ പിച്ചിചീന്തി.
പുസ്തകത്താളുകളിൽ ഞാൻ ഒളിപ്പിച്ച മയിൽപ്പീലി തുണ്ടുകൾ ആകാശം കാണാൻ അവർ അനുവദിച്ചില്ല. പഠിച്ചുകൂട്ടിയ അറിവുകൾ തലയണക്കുള്ളിൽ ഒളിപ്പിക്കാനുള്ള ഉത്തരവുമായി അവൻ പടികയറി വന്നു. കച്ചവടം ഉറപ്പിച്ച സന്തോഷത്തിൽ രാവുണ്ണി ബ്രോക്കർ കൈമടക്കുകൾ കീശയിൽ തിരുകി ചിരിതൂകി. ത്രാസുകൾ മുൻഗണനാക്രമത്തിൽ ഗവൺമെന്റ് ഉദ്യോഗമായും എഞ്ചിനിയറായും ഡോക്ടറായും മുന്നിൽ തൂക്കിയിട്ടു. യൗവനത്തിലെ തൊലിമിനുക്കുകളിൽ വിലപേശിത്തൂക്കി മഞ്ഞനിറം ചാർത്താൻ അവർ മത്സരിച്ചു. വിവാഹച്ചടങ്ങിലെ കൊടുക്കൽവാങ്ങലുകൾ സർപ്പപ്പാട്ടുമായി കളം നിറഞ്ഞാടിയപ്പോൾ തിളങ്ങുന്ന മഞ്ഞനിറസാധനങ്ങൾക്ക് തൂക്കവും നാലുചക്ര വാഹനങ്ങൾക്ക് നിറവും അവർ ചോദിച്ചുവാങ്ങി തുടങ്ങി. അപ്പോഴും എന്നെ അവർ കണ്ടില്ല, എന്റെ സ്വപ്നങ്ങൾ കണ്ടില്ല, എന്റെ പുഞ്ചിരി കണ്ടില്ല... എല്ലാം മഞ്ഞനിറത്തിലമർന്നു ചിരിച്ചു.
ജയന്തി ജനതയും കുർളയും ഗുരുവായൂർ എക്സ്പ്രസ് പോയിക്കഴിഞ്ഞു, ഇനിയും ആരൊക്കയോ വരാനുണ്ട്. എന്നെ വേദനിപ്പിച്ചു പാഞ്ഞുപോകാൻ. വിവാഹപ്പുടവ തന്നു കൂടെകൂട്ടിയപ്പോൾ ചിരിച്ച മുഖങ്ങൾ പിന്നെ ഞാൻ കണ്ടില്ല. മഞ്ഞനിറസാധനത്തിന്റെ തിളക്കവും തൂക്കവും നോക്കി പടികയറ്റിയപ്പോൾ അകത്തളങ്ങളിൽ നാക്കുകൾ വടിവൊത്ത വടിവാളുകളായി മാറി. സന്തോഷം തിരിച്ചറിയാതെ ഞാൻ കരഞ്ഞു, കാരണവരും കാരണവത്തിയും അവനു കുടപിടിച്ചപ്പോൾ അപ്പനേയും അമ്മയേയും കൂടപ്പിറപ്പിനേയും അറിയിച്ചില്ല. കരഞ്ഞുറങ്ങിയ രാത്രികളിലെ മുറികളിൽ മരണമണം ഞാൻ തിരിച്ചറിഞ്ഞു.
മുറുക്കികെട്ടിയ ബന്ധങ്ങൾ കുരുക്കുകളായി കൈകാലുകളിൽ അടയാളങ്ങൾ തീർത്തുതുടങ്ങിയിരുന്നു. ചിരിച്ചു പാഞ്ഞുവരുന്ന മുഖങ്ങളിൽ സ്നേഹവടിവുകൾ ഞാൻ കണ്ടില്ല. പറഞ്ഞുറപ്പിച്ച അച്ചാരക്കണക്കുകൾ തെറ്റിയപ്പോൾ എനിക്കുള്ള വേദന കൂടിവന്നു. ആരോവന്ന് എന്റെ കൈകാലുകളിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു, എന്തിനാണെന്നു ചോദിച്ചില്ല, ഒന്നും പറഞ്ഞതുമില്ല. പാളമായി തീർന്നപ്പോഴും അവനിലെ പുരുഷബീജം എന്നെ തട്ടിവേദനിപ്പിച്ചു. അവന്റെ കൈകളിൽ കരുതിയ ഇരുതലമൂലി ചുറ്റികകൊണ്ട് ഇരുവശത്തുമെന്നെ ആഞ്ഞടിച്ചു.
ഹോ.. എന്തൊരു വേദനയായിരുന്നു, വേദനകൊണ്ടു ഞാൻ പുളഞ്ഞു. അയാൾ കാക്കിത്തുണികൊണ്ടുള്ള കുപ്പായവും കക്ഷത്തു ചുരുട്ടികൂട്ടിയ പച്ചയും ചുവപ്പും ചായം പൂശിയ കൊടികളും. ചുരുട്ടി ഒതുക്കിയ മീശയും, വായിൽ കുത്തിത്തിരുകിയ സിഗററ്റുമായുള്ള വരവ്. ആലോചിക്കുമ്പോൾ പേടി തോന്നുന്നു. സൈക്കിൾ ഉയർത്തിപ്പിടിച്ചു പാൽക്കാരൻ പത്രോസും പത്രക്കാരൻ സേവിയറും മുന്നിലൂടെ കടന്നുപോയി. എന്റെ നെഞ്ചിൽ ചവിട്ടാതെ എന്റെ കൈകാലുകളിൽ തൊടാതെ കാലുകൾ ഉയർത്തിവച്ചു നടന്നുപോകും, വേദനിപ്പിക്കാതെയുള്ള പോക്ക്. അവരോടുള്ള ഇഷ്ടം നിറഞ്ഞുതുളുമ്പി, കണ്ണുതുടച്ച് പച്ചവെളിച്ചം നോക്കി ഞാൻ കിടന്നു.
വർഗീസ് മാഷും ഷീല ടീച്ചറും മാമൻ സാറും അടുത്തുകൂടി നടന്നുവരുന്നുണ്ട്, സ്കൂളിലേക്കുള്ള പോക്കാണെന്ന് തോന്നുന്നു. ഓർക്കുമ്പോൾ ചന്തിയിൽ ചൂരലടിയുടെ നിറക്കൂട്ടുകൾ നിഴലിച്ചു വന്നു.
നീ ഉയരങ്ങളിലെത്തുമെന്ന് കൈവച്ചു അനുഗ്രഹിച്ചതും, എങ്ങും എത്താതെ സ്വപ്നങ്ങൾ പാളങ്ങളായി അരഞ്ഞുതേഞ്ഞു പോയതുമറിയാതെ അവർ എന്റെ ഓരം ചേർന്നു നടന്നുപോയി.
എന്നെയൊന്നു നോക്കാതെ...
എന്നെയൊന്ന് തലോടാതെയുള്ള പോക്ക്. കണ്ണുകൾ കൊണ്ടു ഞാൻ വികൃതി കാണിച്ചു, എന്നിട്ടും ആരുമെന്നെ നോക്കിയില്ല. ചുറ്റും സ്ത്രീയെന്ന കെട്ടുമതിൽ ആരോക്കയോ ചേർന്നു ചായം പൂശി അതിൽ സൂക്തവാക്യങ്ങൾ എഴുതിപ്പിടിപ്പിച്ചു. എന്നോട് വായിച്ചനുസരിച്ചു ഉറങ്ങാൻ ആജ്ഞാപിച്ചു. എന്നെ കൊണ്ടുപോയവർ കൈയിലെ നോട്ടുകെട്ടുകൾ പിടിച്ചുപറിച്ചു, എന്റെ സ്വർണ്ണക്കൊലുസുകൾ അവർ അഴിച്ചെടുത്തു.
കുലുക്കിത്തുള്ളി.....
ചാടിത്തിമർത്തു....എല്ലാം അവന്റെ രസക്കൂട്ടുകളിൽ ഒന്നുമാത്രം. കണ്ടുനിന്ന കാരണവരും കൈതട്ടി പ്രോത്സാഹിപ്പിച്ച കാരണവത്തിയും മഞ്ഞനിർത്തിനു തൂക്കം പോരായെന്ന് കലിതുള്ളിച്ചാടി. ഇടയ്ക്ക് ഞാൻ ആശുപത്രിയിലായി. ഗ്യാസ് സിലണ്ടറുകളും സിഗററ്റുത്തുണ്ടുകളും എന്നെ നോക്കി പല്ലിളിച്ചു. എന്റെ കൈയും കാലും പൊള്ളിവീർത്തു. പറഞ്ഞുറപ്പിച്ച ഗാന്ധിജി തലകൾ കെട്ടുകളായി അവനുമുന്നിൽ വീണ്ടും തലപൊക്കി. വീർത്തുപൊങ്ങിയ കുമിളകളിൽ മണ്ണുപൊത്തി അവർ പ്രകൃതിചികിത്സയെന്നു പറഞ്ഞുപരത്തി. വീണ്ടും ആരൊക്കയോ ചേർന്നു കൂട്ടിചേർത്തു എന്നെ അവനുമുന്നിൽ കാഴ്ചവച്ചു. ഒന്നും മിണ്ടാതെ അപ്പോഴും ഞാൻ ചിരിച്ചു. പിന്നാമ്പുറവാതിൽ വഴി കട്ടപിടിച്ച ഇരുട്ടിനെ കൂട്ടുപിടിച്ച് പാളങ്ങളിൽ കിടത്തുമ്പോൾ എന്റെ സ്വപ്നങ്ങൾ നിലച്ചിരുന്നു. പച്ചനിറം നോക്കി പാഞ്ഞുവരുന്ന അവനെ കാത്ത് അവർ ഇരുട്ടിലേക്ക് മാറിനിന്നു. രക്തവും ചലവും ദേഹമാസകലം വീണുകുതിർന്നു, ദുർഗന്ധം പരന്നൊഴുകി. എന്നെ കാണാൻ ആളുകൾ തിങ്ങിനിറഞ്ഞു, എന്നോട് ആരും ഒന്നും ചോദിച്ചില്ല, എല്ലാം അരച്ചുതേച്ചു കുർള എക്സ്പ്രസ്സ് പോയിക്കഴിഞ്ഞിരുന്നു. ബ്രൂണോ (പൊലീസ് നായ) എന്റെ ചുറ്റിലും എന്തോ മണപ്പിച്ചു എങ്ങോട്ടോ ഓടിപ്പൊയി. തയ്യൽക്കാരന്റെ വടിവോടെ ദേഹമാസകാലം പൊലീസ് വേഷധാരികൾ അളന്നുകുറിച്ചു.
എന്റെ മരണം കൊലപാതകമെന്നു കൂടപ്പിറപ്പുകൾ അലമുറയിട്ടു. കണ്ണുചിമ്മി പത്രസുഹൃത്തുക്കൾ കുത്തികുറിപ്പുകൾ തുടങ്ങി. ടോമി (പൊലീസ് നായ) വീണ്ടും എന്നെ മണപ്പിച്ചു ആരെയോ നോക്കി കുരച്ചു, പിന്നെ ടോമി മിണ്ടിയിട്ടില്ല. ഓടിപ്പോയ ബ്രൂണോ തിരിച്ചുവന്നതുമില്ല. ചാനൽചർച്ചകളിൽ ഞാൻ നിറഞ്ഞാടി. വാദങ്ങൾ, തർക്കങ്ങൾ, കൊടികളുടെ നിറം നോക്കിയുള്ള സമരങ്ങൾ കവലകളിൽ പൊടിപറത്തി ആഘോഷിച്ചു. അവിടേയും ഗാന്ധിത്തലകൾ അവരുടെ മുന്നിൽ വിലപേശി. നിന്നവരേയും പോയവരേയും ഇരുന്നവരെയും പിന്നെ കണ്ടില്ല. കൗശലബുദ്ധിശിരോമണികൾ അവർക്കുവേണ്ടി കോട്ടുകൾ തയ്ച്ചു മുന്നിട്ടിറങ്ങി.
പാളമായി ചേർന്നമർന്ന എന്റെ സ്വപ്നങ്ങൾ അങ്ങനെ സംസാരിച്ചുക്കൊണ്ടേയിരുന്നു. യൗവ്വനപ്പടികളിൽ വീണുടഞ്ഞ എന്റെ സ്വപ്നക്കൂട്ടുകൾ ആരും കണ്ടില്ല, ആരും കേട്ടില്ല. തിളങ്ങുന്ന മഞ്ഞണിക്കുരുക്കളുടെ തൂക്കവും അളവുകോലും തെറ്റിയ അനിയത്തികുട്ടികൾ നിരവധിപേർ എനിക്കുപിന്നാലെ വന്നുകൊണ്ടേയിരുന്നു. പാളങ്ങളിൽ, എത്തിപിടിക്കുന്ന മാവിൻതുഞ്ചങ്ങളിൽ, മുങ്ങാംങ്കുളിയിട്ടു മുങ്ങിനിവരുന്ന ജലശായങ്ങളിൽ, കാറ്റുവീശും ഫാനുകളിൽ, വിശപ്പകറ്റും അടുക്കളകളിൽ സ്വപ്നങ്ങൾ തൂങ്ങിയാടി.
പാളമായി ചേർന്നമർന്നു അപ്പോഴും ഞാൻ ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു. മയിൽപ്പീലിത്തുണ്ടുകൾ ആകാശം പിന്നേയും കണ്ടില്ല, തലയണക്കുള്ളിലേക്ക് പിന്നേയും അക്ഷരങ്ങൾ തലവലിച്ചു. കഴുകന്റെ കണ്ണുമായി വഴിയോരങ്ങളിൽ സർട്ടിഫിക്കറ്റുകൾ തൂക്കി പിന്നേയും ത്രാസുകൾ വിലപേശൽ ആരംഭിച്ചു. തൂക്കിത്തട്ടാൻ കാരണവരും കാരണവത്തിയും ചിരിച്ചു മുന്നിൽ നിന്നു പ്രോത്സാഹിപ്പിച്ചു. പല്ലുകളിൽ നിന്നും ഊറന്നിറങ്ങിയ രക്തക്കറകളെ പൊത്തിപ്പിടിച്ച് തുറിച്ചകണ്ണുകളുമായി അകലെനിന്നും അവൻ വന്നുകൊണ്ടേയിരുന്നു. എന്റെ നിലവിളികൾ അപ്പോഴും ആരും കേട്ടില്ല. എന്റെ കണ്ണുനീരുകൾ അപ്പോഴും ആരും കണ്ടില്ല. കരയിപ്പിക്കാനായി ചിരിച്ച മുഖങ്ങളെ തേടി, ചൂളം വിളിച്ചു അവനും അടുത്തേക്ക്. അടുത്തുകൊണ്ടേയിരുന്നു.
ഒരു കൈയൊപ്പുകൂടി...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |