പ്രിയതമയുടെ വിരഹം ശ്രീരാമന് ഒട്ടും താങ്ങാനാവുന്നില്ല. ഗദ്ഗദങ്ങളായി ആ ദുഃഖം പുറത്തുവന്നു കൊണ്ടിരുന്നു. നിരാശ ചിന്തയിൽ പടർന്നെങ്കിലും പ്രതീക്ഷ പൂർണമായും നശിച്ചില്ല. അല്ലയോ ലക്ഷ്മണ! നീ ഗോദാവരിയുടെ തീരത്ത് ചെന്നു നോക്കുക. സീതാദേവി ഒരു പക്ഷേ അവിടെ പൂവിറുത്തുനിൽക്കുകയാകും. ജ്യേഷ്ഠന്റെ വാക്കുകൾ ശിരസാവഹിച്ച് വീരനായ ലക്ഷ്മണൻ ഗോദാവരി തീരമാകെ സീതയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നിരാശയോടെ മടങ്ങിവന്ന് അവിടെങ്ങും ജ്യേഷ്ഠത്തിയെ കാണാനില്ലെന്ന് അറിയിച്ചു. ഞാൻ വിളിച്ചതിന്റെ പ്രതിദ്ധ്വനി മാത്രമേ കേട്ടുള്ളൂ. എല്ലാവർക്കും മനഃപ്രസാദം പകരുന്ന ദേവി എങ്ങോട്ടാണ് പോയത്? എവിടെയാണെന്നും കണ്ടെത്താനാകുന്നില്ല.
ലക്ഷ്മണന്റെ വാക്കുകൾ ശ്രവിച്ച ശ്രീരാമൻ മോഹാലസ്യപ്പെട്ടുവീണു. ബോധം വീണ്ടുകിട്ടിയപ്പോൾ ശ്രീരാമൻ തന്നെ ഗോദാവരി തീരത്തുചെന്ന് നോക്കി. രാവണൻ ദേവിയെ അപഹരിച്ച കാര്യം ഒരുജീവിയും ശ്രീരാമനോട് പറഞ്ഞില്ല. പുണ്യനദിയായ ഗോദാവരിയും മൗനം ഭജിച്ചു. സീതാപഹരണവും രാവണന്റെ ഭയപ്പെടുത്തുന്ന രൂപഭാവങ്ങളും ഓർമ്മ വന്നെങ്കിലും രാമചിത്തം കൂടുതൽ അസ്വസ്ഥമാകുമോ എന്ന് ഗോദാവരി ഭയന്നു.
രാവണന്റെ ചെയ്തികൾ സകലജീവജാലങ്ങളെയും നിശബ്ദരാക്കിയിരുന്നു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച ശ്രീരാമൻ അനുജനോട് തന്നെ തന്റെ നിസഹായത പ്രകടിപ്പിച്ചു. അല്ലയോ ലക്ഷ്മണ! ഈ ഗോദാവരി പോലും മൗനത്തിലാണ്. ജനകമഹാരാജാവിനോട് ഞാനെന്തു പറയും? രാജ്യം വിട്ടുപോന്ന എന്നെ എല്ലാ രീതിയിലും ആശ്വസിപ്പിച്ചുപോന്നത് ദേവിയാണ്. മൈഥിലി എങ്ങോട്ടാണ് പോയത്. സഹായത്തിന് ഈ കാട്ടിൽ ആരുമില്ല. പ്രിയതമയെ കാണാതെ ഉറക്കം പോലും വരുന്നില്ല. ഇനിയുള്ള രാവുകൾ ഇതേപോലെ നീണ്ടുനീണ്ട് അവസാനിക്കുമോ? മന്ദാകിനീ തീരങ്ങളിലും മലകളിലും കാടുകളിലും ചുറ്റിക്കറങ്ങി ദേവിയെ അന്വേഷിക്കാം. എവിടെ നിന്നെങ്കിലും കണ്ടുകിട്ടാതിരിക്കുമോ? നീ ശ്രദ്ധിച്ചോ മൃഗങ്ങൾ എന്നെ തന്നെ നോക്കി നിൽക്കുന്നു. അവയ്ക്ക് എന്തോ പറയാനുള്ളപോലെ. നിറകണ്ണുകളോടെ ശ്രീരാമൻ അവയോട് ചോദിച്ചു: സീത എവിടെയാണ്. രാമവചനങ്ങൾ ശ്രദ്ധിച്ച മൃഗങ്ങൾ ദക്ഷിണ ദിക്കിനെയും ആകാശത്തെയും കാണിച്ച് നടന്നു. സീതയെയും അപഹരിച്ച ദിക്കിലേക്ക് അവ പായാൻ തുടങ്ങി. ലക്ഷ്മണന് മൃഗങ്ങളുടെ ചേഷ്ടകളുടെ പൊരുൾ പിടികിട്ടി. അത് ജ്യേഷ്ഠനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പ്രിയജ്യേഷ്ഠാ സീത എവിടെ എന്ന് ചോദിച്ചപ്പോൾ മൃഗങ്ങൾ ദക്ഷിണദിക്കും ഭൂമിയും കാണിക്കുന്നു. ആ ദിക്കിലേക്ക് നമുക്ക് നീങ്ങാം. ലക്ഷ്മണന്റെ വാക്കുകളോട് യോജിച്ചുകൊണ്ട് ശ്രീരാമൻ ലക്ഷ്മണനൊപ്പം തെക്കോട്ട് നീങ്ങി. സഞ്ചാരത്തിനിടെ അവർ സീതയുടെ മഹിമകൾ പറഞ്ഞുകൊണ്ടിരുന്നു. വഴിയിൽ പൂ കൊഴിഞ്ഞു കിടക്കുന്നത് കണ്ട് ശ്രീരാമൻ വിഷാദത്തോടെ പറഞ്ഞു: പ്രിയ അനുജാ... ചിതറിക്കിടക്കുന്ന പൂക്കൾ ശ്രദ്ധിച്ചോ ഞാൻ പറിച്ചുകൊടുത്ത ഈ പൂക്കൾ ദേവി അണിഞ്ഞിരുന്നതാണ്. എനിക്ക് ആശ്വാസമേകുവാനാകും ഭൂമിയും സൂര്യനും വായുവും. ഈ പൂക്കളെ സൂക്ഷിച്ചത്.
അരുവികൾ ഒഴുകിയിറങ്ങുന്ന പർവതങ്ങളെ നോക്കി ശ്രീരാമൻ ചോദിച്ചു. പ്രിയ അദ്രികളേ എന്റെ പ്രിയതമയെ ഈ മനോഹര ഭൂമിയിലെവിടെയെങ്കിലും കണ്ടുവോ? പർവതങ്ങൾ മൗനം ഭജിച്ചപ്പോൾ തെല്ല് അരിശത്തോടെ ശ്രീരാമൻ ചോദിച്ചു. കരിമ്പാറകൾ നിറഞ്ഞ നിന്റെ ശരീരം പൊടിഞ്ഞ് മൺതരിയാകുന്നതിന് മുമ്പ് സീത എവിടെയാണെന്ന് പറയുക. പർവതങ്ങൾ ഒന്നും മിണ്ടിയില്ല. ഗുഹാന്തരങ്ങളിൽ നിന്ന് ശ്രീരാമന്റെ വാക്കുകൾ പ്രതിദ്ധ്വാനിച്ചതേയുള്ളൂ. കടക്കണ്ണ് ചുവന്ന കോപം കൊണ്ട് തുടുത്ത ശ്രീരാമൻ പൊട്ടിത്തെറിച്ചു: അല്ലയോ പർവതങ്ങളേ... നിങ്ങൾക്ക് എന്നെ മനസിലായില്ല അല്ലേ. എന്റെ ശരമാരിയിൽ നിങ്ങൾ ചാമ്പലായി തീരും. വൃക്ഷങ്ങളും പുല്ലുകളും നശിച്ചുപോകും. ഈ നദികളെ ഞാൻ വറ്റിക്കും.
നേത്രാഗ്നിജ്വാല പടർന്ന മുഖഭാവത്തോടെ ശ്രീരാമൻ നാലുപാടും നോക്കി. രാവണന്റെ കാല്പാടുകൾ നിലത്ത് പതിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രാവണൻ പിന്തുടർന്നപ്പോൾ ഭയന്നോടിയ സീതയുടെ കാല്പാടുകളും മുറിഞ്ഞ വില്ലും തകർന്ന ആവനാഴിയും ചിന്നിച്ചിതറിയ രഥവും രാമൻ കണ്ടു. പരിഭ്രമിച്ച രാഘവൻ ലക്ഷ്മണനോടായി പറഞ്ഞു: ദേവിയുടെ ആഭരണങ്ങളിൽ ചില സ്വർണഅലുക്കുകൾ കിടക്കുന്നത് കണ്ടോ? പലതരം മാലകൾ ചിതറിക്കിടക്കുന്നു. ചോരത്തുള്ളികൾ കണ്ടോ? ദേവിയെ രാക്ഷസന്മാർ ആക്രമിച്ചിരിക്കുന്നു. സീതയെ ചൊല്ലി രണ്ടുരാക്ഷസന്മാർ പരസ്പരം പോരടിച്ചിരിക്കാം. സ്വർണം പൊതിഞ്ഞ, രത്നങ്ങൾ പതിച്ച ഒരു വില്ല് മുറിഞ്ഞുകിടക്കുന്നു. ഈ പോർച്ചട്ട ആരുടേതാണ്.
ഇതാ കണ്ടോ ഒരു വെൺകൊറ്റക്കുടയുടെ കാലുമുറിഞ്ഞ് കിടക്കുന്നത്. കൂറ്റൻ കഴുതകൾ ചത്തുകിടക്കുന്നു. തകർന്നുകിടക്കുന്ന രഥം. തേജസാർന്ന സ്വർണക്കൊടിമരം. സ്വർണപ്പിടിയുള്ള അമ്പുകൾ. ആവനാഴികൾ പൊളിഞ്ഞുകിടക്കുന്നു. കടിഞ്ഞാണും ചമ്മട്ടിയും കൈയിലേന്തി മരിച്ചുകിടക്കുന്ന തേരാളി ആരുടേതാണ്. സ്വർണക്കസവുള്ള തലക്കെട്ടും കുണ്ഡലങ്ങളുമണിഞ്ഞ് ജീവനറ്റ് കിടക്കുന്ന രണ്ടുപേർ ആരാണ്.
പ്രിയ അനുജാ... ഈ കാല്പാടുകൾ ഒരു പുരുഷന്റേതാണ്. ഇതൊരു രാക്ഷസന്റേതാണ്. എന്റെ കോപം ഇരട്ടിക്കുന്നു. ദുഷ്ടരാക്ഷസന്മാർ ദേവിയെ അപഹരിക്കുകയോ നിഗ്രഹിക്കുകയോ അല്ലെങ്കിൽ ഭക്ഷിക്കുകയോ ചെയ്തിരിക്കാം. ധർമ്മം അവളുടെ രക്ഷയ്ക്കെത്തിയില്ല. ഏത് ഈശ്വരനാണ് എന്റെ രക്ഷയ്ക്കെത്തുക. എത്ര ശൂരനാണെങ്കിലും കരുണാവാരിധിയായാൽ അജ്ഞതയുള്ള ജീവികൾ ഗൗനിച്ചെന്ന് വരില്ല. ഒരുപക്ഷേ എന്റെ ശാന്തസ്വഭാവവും കാരുണ്യവും കണ്ടപ്പോൾ ഞാൻ ഭീരുവാണെന്ന് രാക്ഷസന്മാർ കരുതിരിക്കുമോ? ഇനി ആ ഗുണങ്ങൾ ദോഷങ്ങളായി മാറ്റുകയാണ്. നിലാവിനെ പിന്നിലാക്കി ഉദിക്കുന്ന സൂര്യകിരണങ്ങൾ പോലെ എന്റെ ഗുണങ്ങൾക്ക് മീതെ എന്റെ തേജസ് ഉയരുകയായി. എനിക്ക് അപ്രിയമേകുന്നവർക്ക് ഇനി സ്വൈരതയുണ്ടാവില്ല. രാമബാണങ്ങളുടെ ശക്തി ഇനി ബോദ്ധ്യമാക്കാം.
രാമബാണങ്ങൾ ആകാശം നിറയും. ത്രിലോകസഞ്ചാരികൾക്ക് മാർഗതടസമുണ്ടാകും. വായു ചലിക്കില്ല. സൂര്യപ്രഭ മങ്ങും. തടാകങ്ങൾ വറ്റിപ്പോകും. പർവതങ്ങൾ മൺതരികളാകും. വൃക്ഷങ്ങളും വള്ളിക്കുടിലുകളും ചാരമാകും. മഹാസമുദ്രങ്ങൾ മരുഭൂമിയാകും. സീതാദേവിയെ ദൈവങ്ങൾ കാത്തുരക്ഷിച്ചില്ലെങ്കിൽ എന്റെ പരാക്രമം എല്ലാവർക്കും ബോദ്ധ്യമാകും. ഒരു ജീവിയെയും ആകാശത്തേക്ക് ഉയരാൻ എന്റെ ബാണങ്ങൾ അനുവദിക്കില്ല. സീതാപഹരണം ഭൂമിയുടെ നിലനില്പുതന്നെ അവതാളത്തിലാകും. രാമബാണങ്ങളേറ്റ് ഭൂമിയിലെ പിശാചുക്കളും രാക്ഷസന്മാരും നാമാവശേഷമാകും.
വിദൂരതയിൽ വാഴുന്ന ദേവന്മാരുടെ സമീപം രാമബാണങ്ങളെത്തും. എന്റെ കോപാഗ്നിയിൽ ദേവാസുരന്മാരും പിശാചുക്കളും മൂന്നുലോകങ്ങളും നശിക്കും. രാക്ഷസലോകവും ദേവലോകവും തകരും. അതൊന്നും ഇനിയുണ്ടാവില്ല. സീതയെ ആരെന്തു ചെയ്താലും ദേവന്മാർ തന്നില്ലെങ്കിൽ ഞാൻ മൂന്നുലോകവും നശിപ്പിക്കും. ക്രോധത്തോടെ ഇപ്രകാരം പറഞ്ഞ് രാമൻ മരവുരി മുറുക്കി ജടക്കെട്ട് ഉറപ്പിച്ചു. ലക്ഷ്മണനിൽനിന്ന് വില്ല് വാങ്ങി അടുത്തക്ഷണത്തിൽ കുലച്ചു. ഉഗ്രമായ ഒരു ശരമെടുത്ത് ഞാണിൽ ചേർത്തുകൊണ്ട് പറഞ്ഞു: ജരാമരണം, കാലം, വിധി എന്നിവയെ ആർക്കും തടയാനാകില്ല. അതുപോലെ കോപാകുലനായ എന്നെയും ഒരു ശക്തിക്കും തടുക്കാനാകില്ല. ജനകപുത്രിയെ തിരിച്ചുതരാത്തപക്ഷം ഈ ലോകത്തെ ഞാനിപ്പോൾ കീഴ്മേൽ മറിക്കും. തീർച്ച.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |