ഡോക്ടർ ഒന്ന് നിർത്തി. ആ സമയം രണ്ടു ഗ്ലാസിൽ ചായയുമായി ഒരു സിസ്റ്റർ വന്നു. അവർ ഓരോ കപ്പ് ചായയെടുത്ത് മുന്നോട്ട് നടന്നു. ചൂടുകുറവായ ചായ പെട്ടെന്നുതന്നെ കുടിച്ചുതീർത്ത് കപ്പുകൾ ആ ട്രേയിൽ തന്നെ തിരികെ വെച്ചു.
ആ സമയം അവർ ക്വാർട്ടേഴ്സിന്റെ ഭാഗത്തുനിന്നൊക്കെ നീങ്ങി മരങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങിയിരുന്നു. അവിടെ നല്ല പച്ചപ്പും തണുപ്പും ഉണ്ടായിരുന്നു. ആകെ ഒന്നുനോക്കിയപ്പോൾ മനസിനും ശരീരത്തിനും കുളിർമ അനുഭവപ്പെട്ടു. അതറിഞ്ഞിട്ടെന്നവണ്ണം ഡോക്ടർ പറഞ്ഞു:
''കുറച്ചുനേരം ഇവിടെ ഇരിക്കാൻ തോന്നുന്നുണ്ടോ? ഞാൻ എപ്പോൾ ഇതുവഴി കടന്നുപോകുമ്പോഴും അഞ്ചു നിമിഷം ഈ മരച്ചോട്ടിൽ ഇരിക്കുന്ന പതിവുണ്ട്. മനസ്സും ശരീരവും വല്ലാതെ റിലാക്സ് ആകും. അതേ അനുഭവം രോഗികൾക്കും ഉണ്ടാകും. മനഃശാസ്ത്രചികിത്സയിൽ എന്നല്ല ഏതുതരം ചികിത്സയിലും രോഗി ഇടപഴകുന്ന ചുറ്റുപാടും പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഈ ഹോസ്പിറ്റലിലും പരിസരത്തും ഇത്തരം ചില ഏരിയകൾ ഞാൻ നിലനിർത്തിയിരുന്നു. ഇവിടെ ചുറ്റും നടക്കുമ്പോൾ താങ്കൾക്ക് കാണാനാവും ഇടയ്ക്കിടെ വള്ളിപ്പടർപ്പുകൾ പോലുള്ള ചില കുടിലുകൾ... അവയിൽ ചിലപ്പോൾ ചല രോഗികൾക്കൊത്ത് ഞാൻ ഇരിക്കും. ചെറിയ ചെറിയ കാര്യങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും അവരുടെ മനസിനെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും അതെങ്ങനെ പഴയ ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുമെന്നും വിവരിക്കും. ചിലരെ സംബന്ധിച്ചു അത് ഫലപ്രദമാകും. ആ ചിലർ മതി എനിക്ക്. അത് തന്നെ വലിയ ഒരു റിസൾട്ട് ആണ്. എല്ലാ കാര്യങ്ങളിലും എപ്പോഴും നൂറുശതമാനം ഫലം പ്രതീക്ഷിക്കരുതല്ലോ. പ്രത്യേകിച്ച് എന്നെ പോലുള്ള ഒരാൾ. വരൂ നമുക്ക് കുറച്ചുനേരം ഇവിടെയിരുന്ന് ശുദ്ധവായു ശ്വസിക്കാം.""
അത്രയും പറഞ്ഞ് പോളിന്റെ സമ്മതത്തിനു നിൽക്കാതെ ആൻഡ്രൂസ് അവിടെയുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു. കുറച്ചുനേരം നിശബ്ദനായി ഇരുന്ന് സാവകാശം കണ്ണുകൾ അടച്ചു. ദീർഘമായി ഉള്ളിലേക്ക് ശ്വാസം എടുത്തുവിടുന്നത് പോൾ നോക്കിയിരുന്നു. അവിടെ അങ്ങനെ ഡോക്ടറെയും ചുറ്റുപാടുകളും നോക്കിയിരിക്കുമ്പോൾ തനിക്കുളിലേക്കും വല്ലാത്ത ഒരു ശാന്തതയും സമാധാനവും വ്യാപിക്കുന്നുണ്ടെന്നു പോളിന് അനുഭവപ്പെട്ടു. അൽപ്പസമയത്തിനുശേഷം ഡോക്ടർ കണ്ണുതുറന്നു.
''എങ്ങനെയുണ്ടായിരുന്നു? നല്ല ഒരനുഭവം ആയില്ലേ. നമുക്ക് നടക്കാം...""
ഡോക്ടർ അതിനുള്ള മറുപടി പ്രതീക്ഷിച്ചിരുന്നില്ല. നടക്കുന്നതിനിടയിൽ പോൾ ശ്രദ്ധിച്ചു, തങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് കാടിന് നേർക്കാണെന്ന് അയാൾക്ക് മനസിലായി.
''അപ്പന്റെ കാര്യത്തിൽ ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ താങ്കളോടും ഇപ്പോൾ ഞാൻ ചോദിക്കുന്നു. ആരായിരിക്കണം അയാളെ തുറന്നു വിട്ടിട്ടുണ്ടാവുക? എങ്ങനെയായിരിക്കും ആർക്കും അറിയാത്ത അപ്പന്റെ ആ സ്ഥിരം വഴി അയാൾ കണ്ടുപിടിച്ചിട്ടുണ്ടാവുക?""
''അയാളെക്കൊണ്ട് തനിയെ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാണ്. കാരണം, ഡോക്ടറുടെ അപ്പൻ വേട്ടക്കുപോയി തിരികെവരുന്ന പുലർകാലങ്ങളിൽ അയാൾ അടഞ്ഞ ക്വാർട്ടേഴ്സിൽ ആണെന്നിരിക്കെ അപ്പൻ ഏതുവഴിയിലൂടെ വരുന്നു എന്നറിയുക വയ്യ. അതുപോലെ രണ്ടാമതൊരാളുടെ സഹായമില്ലാതെ അയാൾക്ക് പുറത്തിറങ്ങി നടക്കാനുമാവില്ല. അപ്പോൾ നമുക്കൂഹിക്കേണ്ടത് ആരുമറിയാതെ എന്നും അപ്പനെ നിരീക്ഷിച്ചുകൊണ്ട് ആരോ അയാളെ സഹായിക്കാനായി ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ്. അയാൾ പുറത്തുള്ളയാൾ ആയിരിക്കാം. അകത്തുള്ളയാൾ എന്ന നിലക്ക് നാം സംശയിക്കേണ്ടത് കുര്യച്ചനെ മാത്രമാണ്. പക്ഷേ കുര്യച്ചനാണെങ്കിൽ സംശയത്തിനതീതനും. അപ്പോൾ ഉറപ്പായും പുറത്തുനിന്നുള്ള ഒരാൾ ഇതിനകത്തുണ്ട് എന്നതാണ് സത്യം. അതാരാണെന്നാണ് കണ്ടെത്തേണ്ടത്.""
"കറക്ട്! പക്ഷെ അതാരെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലം ഇത്രയായതുകൊണ്ടു ഇനി അത് തെളിയിക്കുക എന്ന കാര്യം എളുപ്പമല്ല. കാണാമറയത്തിരുന്നു കളി നിയന്ത്രിക്കുന്ന ഒരാൾ ഈ ഗെയിമിൽ ഉണ്ട്. ഇനി എന്റെ അനുഭവം കേൾക്കൂ...കുറച്ചു ദിവസം മുൻപാണ്. അഹങ്കാരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. മറ്റുള്ളവർക്ക് തോന്നിയിട്ടുണ്ടോ എന്നെനിക്കറിയില്ല. തോന്നിയിട്ടുണ്ടാവണം. ആർക്കു തോന്നിയിട്ടില്ലെങ്കിലും എന്റെ അപ്പന് തോന്നിയിട്ടുണ്ടാകും. ഞാൻ നല്ല ഒരു സൈക്ക്യാട്രിസ്റ്റാണ് എന്ന് സ്വയം എനിക്ക് മതിപ്പുണ്ട്. സ്വന്തം പ്രൊഫെഷനിൽ വിജയിക്കാനുള്ള ഒരാൾക്ക് വേണ്ടത് വാസ്തവത്തിൽ സ്വയം ഉള്ള അറിവും വിശ്വാസവുമാണല്ലോ. അപ്പന്റെ ഒപ്പം ഇരുന്ന് അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും പരിചയസമ്പത്തും ആവോളം ഊറ്റിയെടുത്തിരുന്ന സമയത്തുതന്നെ സ്വന്തമായി പ്രാക്ടീസ് തുടങ്ങിയാലോ എന്നോരാലോചന എനിക്കുള്ളിൽ ഉറക്കാൻ തുടങ്ങിയിരുന്നു. അത് തിരിച്ചറിയാൻ തുടങ്ങിയപ്പോഴോ അതോ ഞാനതിനു മൂത്തു പാകമായി എന്ന് തോന്നിയപ്പോഴോ എന്നറിയില്ല അപ്പൻ എനിക്കായി ഒരു കൺസൾട്ടേഷൻ മുറി തന്നെ തിരിച്ചു തന്നു. അവിടെയിരുന്നു ഞാൻ എന്റേതായ രീതികളിൽ രോഗികളെ നോക്കിക്കൊണ്ടിരുന്നു. അപ്പന്റേതായ യാതൊരു കൈകടത്തലും ഉണ്ടായിട്ടില്ല എന്റെ കാര്യങ്ങളിൽ. ഞാൻ സ്വതന്ത്രനായി എന്റേതായ മേൽവിലാസത്തിൽ എന്നും നീങ്ങിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ കുറച്ചു ദിനം മുൻപ് ഒരു നട്ടുച്ചക്കാണ് എന്നെ തേടി ആ പേഷ്യന്റ് വരുന്നത്. ഞാൻ അന്ന് നേരത്തെ ഉച്ചഭക്ഷണം കഴിക്കാൻ പോയിരുന്നു. ചില ദിനങ്ങൾ അങ്ങനെയാണ് എനിക്ക് കൂടുതൽ വിശന്നാൽ, നേരത്തെ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ അന്നത്തെ ദിനം എന്തെങ്കിലും പ്രത്യേകത എന്നെ തേടിവരുമായിരുന്നു. അന്ന് എന്തായിരിക്കും എന്നെ തേടി വരുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ. ഞാൻ എന്റെ ഒ.പി മുറിയിലേക്ക് കടന്നുവരുമ്പോൾ എനിക്കുള്ള അതിഥി ഗേറ്റുകടന്നു വരുന്നുണ്ടായിരുന്നു. ഒരു കറുത്ത അംബാസിഡർ കാർ. ഗേറ്റു കടന്നു സാവകാശം കയറ്റം കയറിവരുന്നത് ഞാൻ നോക്കി നിന്നു. സാവധാനം അത് ഹോസ്പിറ്റലിലേക്ക് തിരിഞ്ഞു കയറുമ്പോൾ എനിക്ക് പഴയ ആ ദിനം ഓർമ്മ വന്നു. അന്നും ഞാൻ ആ കറുത്ത അംബാസിഡർ കാർ വരുമ്പോൾ അവിടെ, ഒ.പി മുറി അന്നവിടെ ഇല്ലെങ്കിലും, അവിടെയാണ് നിന്നിരുന്നത് എന്നെനിക്ക് ഓർമ്മ വന്നു. അന്നത്തെ അതേ കാർ ആയിരുന്നോ അതെന്ന് എനിക്കുറപ്പു പറയാനാവില്ല. കാരണം അന്നത്തേത് ഒരു കറുത്ത അംബാസഡർ കാർ എന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. എന്തായാലും എനിക്കുള്ളിൽ കൗതുകം നിറഞ്ഞു.
ആ കാർ വന്നു നിൽക്കുന്നതും അതിൽ നിന്ന് ആൾക്കാർ ഇറങ്ങുന്നതും ഞാൻ സാകൂതം നോക്കി നിന്നു. പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെ അവളുടെ അമ്മയെന്നും അപ്പനെന്നും തോന്നിക്കുന്ന രണ്ടു പേർ ഇറക്കി. പിന്നെ ഡ്രൈവർ. അവർ മൂവരും കൂടി ആ പെൺകുട്ടിയെയും കൊണ്ട് അപ്പന്റെ ഒപിക്ക് നേരെ പോകുന്നത് കണ്ടു. അവർ അപ്പനെ തേടിവന്നതായിരിക്കണം എന്നതുകൊണ്ട് ഞാൻ അവിടേക്ക് ശ്രദ്ധ കൊടുക്കാൻ തുനിഞ്ഞില്ല. അതങ്ങനെയായിരുന്നു. ഞങ്ങളുടെ ആശുപത്രിയിൽ വിസിറ്റിംഗിനു വരുന്ന ഡോക്ടർമാർ വേറെയുമുണ്ട്. ഓരോരുത്തർക്കും അവരവരുടെ പേഷ്യൻസ്. ആവശ്യമുണ്ടെങ്കിൽ മാത്രം ഏതെങ്കിലും കോംപ്ലിക്കേറ്റഡ് കേസുകൾ ഉണ്ടെങ്കിൽ മാത്രം അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്യുമായിരുന്നു. അവർ അപ്പന്റെ ഒ.പിയിലേക്ക് പോയ സമയത്ത് എനിക്കുള്ളിലെ കൗതുകക്കാരനായ കുട്ടി ഉണർന്നു. അടക്കാൻ വയ്യാത്ത ആകാംക്ഷയിൽ ഞാൻ ആ കാറിനരികിൽ ചെന്ന് പരിശോധിച്ചു. നമ്പറും രജിസ്ട്രേഷനും നോക്കിയപ്പോൾ അത് പഴയമോഡൽ തന്നെ. പക്ഷേ കാർ നന്നായി നോക്കികൊണ്ടുനടക്കുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ അതിനു പഴക്കം തോന്നിയിരുന്നില്ല. അധികം ഓടാത്ത, ആവശ്യങ്ങൾക്ക് മാത്രം പുറത്തേക്ക് എടുക്കുന്ന ഒരു കാർ ആണ് അതെന്ന് എനിക്ക് മനസിലായി.
ആ ദിവസത്തിന്റെ പ്രത്യേകത എന്നത് അത് എന്റെ പഴയ അന്വേഷങ്ങളിലേക്കുള്ള ഒരു താക്കോൽ എന്നിലേക്ക് കൃപാപുരസരം നീക്കിയിട്ടു തരികയായിരുന്നു. ആ അവസരം പാഴാക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ആ കാർ പഴയ കാർ അല്ല എങ്കിൽ കൂടിയും എനിക്കത് എന്തെങ്കിലും തുമ്പു തരാതിരിക്കില്ല എന്നതെക്കുറിച്ചു എനിക്കുള്ളിൽ ഇരുന്ന് മറ്റൊരു ഞാൻ പറഞ്ഞു. ആ സമയത്താണ് അപ്പന്റെ മുറിയിൽ നിന്നും നിരാശരായി അവർ ഇറങ്ങിവരുന്നത്. ഇത്ര വേഗം പരിശോധന കഴിഞ്ഞോ എന്ന് ഞാൻ അമ്പരന്നു. സാധാരണ ഒരു രോഗി അടുത്തുവന്നാൽ അയാളുടെ ഭൂതവും വർത്തമാനവും പശ്ചാത്തലവും തുടങ്ങി സകലമാന കാര്യങ്ങളും അന്വേഷിച്ചു അരമണിക്കൂറോളം എടുക്കാറുള്ള അപ്പൻ പത്തു മിനിറ്റ് തികച്ചെടുക്കാതെ അവരെ പുറത്തുവിട്ടത് എന്തെന്ന് ഞാൻ ആലോചിച്ചു. ഫാർമസിയിൽ കയറി മരുന്നൊന്നും വാങ്ങാതെ തിരികെ പോകാൻ നിൽക്കുമ്പോഴാണ് ഞാൻ കാര്യം അറിയുന്നത്. ഈ നഗരത്തിൽ വേറെ മാനസികാരോഗ്യ ആശുപത്രികൾ ഉണ്ടോ എന്ന് ആ പെൺകുട്ടിയുടെ പിതാവ് എന്ന് തോന്നിപ്പിക്കുന്ന ആൾ ചോദിച്ചപ്പോൾ എന്താണ് കാര്യമെന്ന് ഞാൻ തിരക്കി. അപ്പോഴാണ് അവർ പറയുന്നത് ആ പെൺകുട്ടിയെ നോക്കാൻ അപ്പൻ എന്തോ അസൗകര്യം പറഞ്ഞുവെന്ന്... ഞാൻ കരുതിയിരുന്നതുപോലെ ആ പെൺകുട്ടി തന്നെയായിരുന്നു പേഷ്യന്റ്. ഒരിക്കലും അവരെ വിട്ടുകളയാൻ ഞാൻ ഒരുക്കമായിരുന്നില്ല. അവരോട് അവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ നേരെ അപ്പന്റെ മുറിയിൽ കയറി ചെന്നു.""
ഡോ. ആൻഡ്രൂസ് പോക്കറ്റിൽ നിന്ന് നീളം കുറഞ്ഞ ഒരു സിഗററ്റെടുത്ത് ചുണ്ടിൽവെച്ചു കത്തിച്ചു ആഞ്ഞുവലിച്ചു രണ്ടുമൂന്നുതവണ പുക ഉള്ളിലേക്ക് എടുത്തു പുറത്തുവിട്ടു. പോളിന് പുകവലിക്കുന്ന ശീലം ഇല്ല എന്നറിയാമായിരുന്നതിനാൽ സിഗരറ്റ് വേണോ എന്ന് ചോദിച്ചില്ല. നാലാമത് ആഞ്ഞൊന്നുവലിച്ചശേഷം ഒഴിഞ്ഞ കുറ്റി വലിച്ചെറിഞ്ഞു മുന്നോട്ടു നടന്നു. കുത്തനെയുള്ള ഒരുകയറ്റം കയറിയാൽ അവർ ഹോസ്പിറ്റലിന്റെ ചുറ്റുവട്ടം വിട്ട് കാടിനുള്ളിലേക്ക് പ്രവേശിക്കുന്നിടത്ത് എത്തുമായിരുന്നു. കയറ്റം ആയതുകൊണ്ട് നടത്തത്തിന്റെ ആയാസം ഒന്ന് കുറക്കുന്നതിനുവേണ്ടി നടത്തം സാവധാനത്തിലാക്കി.
''എന്റെ അതുവരെയുള്ള ജീവിതത്തിൽ അത്രയും അസ്വസ്ഥനായി അപ്പനെ ഞാൻ കണ്ടിരുന്നില്ല. ഞാൻ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ ഇരുകൈകളിലും തലതാങ്ങി പരീക്ഷണനായി അപ്പനിരിക്കുകയായിരുന്നു. എന്റെ സാന്നിധ്യം മുറിയിൽ അറിഞ്ഞപ്പോൾ ആദ്ദേഹം തലയുയർത്തുകയും പൊടുന്നനെ തന്റെ അസ്വസ്ഥതയും ആശങ്കയും മറക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ എത്രയായിട്ടും അപ്പന് എന്നിൽ നിന്ന് സ്വയം മറക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല. അപ്പന്റെ ഭാവമാറ്റം എന്നെയും അമ്പരിപ്പിക്കാതിരുന്നില്ല. പക്ഷേ എനിക്ക് ഒരു പരിധിയിൽ അപ്പുറം എന്നെയും നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അല്പം ഉറക്കെത്തന്നെ ഞാൻ ചോദിച്ചു:
''നമ്മൾ ഇത്ര ഡോക്ടേഴ്സ് ഇവിടെ ഉണ്ടായിട്ടും എന്താണപ്പാ ആ പെൺകുഞ്ഞിന്നെ നോക്കുന്നില്ലെന്ന് പറഞ്ഞത്. അപ്പന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടെ വേറേയും ഡോക്ടർമാർ ഉണ്ടല്ലോ.""
''വേണ്ട ആൻഡ്രൂ... ആ കേസ് ഒഴിവാക്കി വിടുന്നതാണ് നല്ലത്. നാം ആരും ഏറ്റെടുക്കേണ്ട. മറ്റെവിടെയെങ്കിലും പോകട്ടെ""
''എന്തുകൊണ്ടാണ് എന്നാണ് എന്റെ ചോദ്യം?""
''ചോദ്യം വേണ്ട. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.""
''ക്ഷമിക്കണം അപ്പാ. അപ്പന്റെ വാക്കുകൾ ധിക്കരിക്കുകയാണ് എന്ന് കരുതരുത്. എനിക്കാ പെൺകുട്ടിയെ ചികിത്സിക്കണം. അല്ലെങ്കിൽ അപ്പൻ അവരെ ഒഴിവാക്കുന്നതിനുള്ള കാരണം കാര്യസഹിതം എന്നോട് പറഞ്ഞാൽ മതി.""
''ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. കൂടുതൽ അന്വേഷണങ്ങൾ വേണ്ടാ.""
''ഞാൻ ആദ്യമേ പറഞ്ഞു. ഇക്കാര്യത്തിൽ എനിക്കപ്പനെ ധിക്കരിക്കേണ്ടിവരും. ഞാൻ അവരോടു അവിടെ കാത്തുനിൽക്കാൻ പറഞ്ഞിട്ടാണ് പോന്നത്.""
''എന്റെ വാക്കിനേക്കാൾ വലുതാണോ നിനക്ക് നിന്റേത്. ഇപ്പോഴും ഈ ആശുപത്രിയും മറ്റും എന്റെ കീഴിലും പേരിലുമാണ്. അക്കാര്യം മറക്കേണ്ട.""
''മറ്റെവിടെയെങ്കിലും ചെന്ന് ഒരഞ്ചാറുമണിക്കൂർ പ്രാക്ടീസ് ചെയ്യാൻ അറിയാതെയല്ല എനിക്ക്. വേണ്ടല്ലോ എന്ന് കരുതിയാണ്. എന്നെ നിർബന്ധിക്കരുത് അക്കാര്യത്തിനുവേണ്ടി.""
അപ്പൻ എന്റെ വാക്കുകൾ ശ്രദ്ധിച്ചു കുറച്ചുനേരം ആലോചിച്ചു നിന്നു. ധർമ്മസങ്കടത്തിൽ അകപ്പെട്ടവനെപോലെ നിസ്സഹായനായി. ശേഷം ഉപദേശരൂപത്തിൽ എന്നോട് പറഞ്ഞു:
''ആൻഡ്രു, ചിലകേസുകൾ നമ്മുടെ കൈപ്പിടിക്കുള്ളിൽ ഒതുങ്ങില്ല. അത്തരം കേസുകൾ തുടക്കത്തിൽ തന്നെ ഒഴിവാക്കി വിടുകയാണ് നല്ലത്. ഇട്ടു കളിപ്പിക്കാൻ നിൽക്കരുത്. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ എല്ലാവിധ കണക്കുക്കൂട്ടലുകളും പിഴച്ചുപോയെന്നു വരും. നീ അന്ന് ചെറിയ കുട്ടിയാണ്. നിനക്കോർമ്മയുണ്ടാവില്ല.""
''കൃത്യമായി എനിക്കോർമ്മയുണ്ട്. എന്റെ ബാല്യകാല കാളരാത്രികളിൽ നിന്ന് എനിക്കൊരിക്കലും മോചനം കിട്ടിയിട്ടില്ല. കാരണം ഞാൻ അപ്പന്റെ തന്നെ മകനാണല്ലോ. ധീരനായ അപ്പനെങ്ങനെ അവിടെ മാത്രം തോറ്റുപോയി എന്നെനിക്ക് കണ്ടെത്തണം എന്ന് അന്നുമുതലേ എനിക്ക് തോന്നിയിരുന്നതാണ്. അതിനുള്ള ഒരവസരാമാണ് ഇപ്പോൾ വന്നിരിക്കുന്നത്.""
ആ സമയം അപ്പൻ എന്നെ അത്ഭുതത്തോടെ നോക്കി.
''അതെ. അപ്പൻ എന്ത് കാരണത്താലാണ് ആ പെൺകുട്ടിയെ ഒഴിവാക്കുന്നത് എന്നതുകൊണ്ടുതന്നെയാണ് ഞാൻ അവരെ ഇവിടെ നിർത്താൻ പറയുന്നതും. നമുക്ക് പിറകിലേക്ക് സഞ്ചരിക്കാനുള്ള ഒരു താക്കോലാണ് വീണു കിട്ടിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്തുന്നത് ബുദ്ധിയല്ല.""
''പക്ഷേ അത് കൂടുതൽ അപകടം വിളിച്ചുവരുത്തുന്നെങ്കിലോ?""
''ഒരിക്കലുമില്ല. അവർ ഇപ്പോൾ നമ്മെ തേടി ഇവിടെ വന്നിരിക്കുന്നു. അവരിൽ നിന്ന് തത്കാലം നമുക്ക് രക്ഷപെടാൻ കഴിഞ്ഞേക്കാം ഈ ഒഴിവാക്കൽ കൊണ്ട്. പക്ഷേ അവർ നമ്മെ ഇത്രകാലത്തിനുശേഷവും ലക്ഷ്യമിട്ടുണ്ടെങ്കിൽ അവർ ആരായിരുന്നാലും ഇതിൽ നിന്നും പിന്മാറില്ല. ഇപ്പോൾ ചുരുങ്ങിയത് അവർ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരവസരമെങ്കിലും നമുക്ക് കിട്ടിയേക്കും. അതിന്റെ വേരിലേക്ക് സാവകാശം നമുക്ക് ഇറങ്ങിപ്പോകാൻ കഴിഞ്ഞേക്കാം. മറിച്ചെങ്കിൽ, ഏതുവിധേനയും അവർ അവരുടെ പ്ലാൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർ അത് നടപ്പാക്കുകതന്നെ ചെയ്യും. നമുക്ക് ഒരവസരം പോലും തരാതെ. അതുകൊണ്ടു ഇത്രമാത്രം അപകടം പിടിച്ചതാണെങ്കിലും ഞാൻ വിട്ടുകളയാൻ തയ്യാറല്ല. അപ്പൻ ഒന്നുമറിയാതെ ഇതിൽ ഇടപെടാതെ ഇരുന്നാൽ മതി. ഇതെന്റെ അപേക്ഷയാണ്. തീരുമാനമാണെന്ന് കരുതിയാലും കുഴപ്പമില്ല...""
ഞാൻ ഒന്ന് നിർത്തി. പിന്നെ അപ്പൻ ഒന്നും പറഞ്ഞില്ല. അത് അപ്പന്റെ സമ്മതമെന്നു ഞാൻ കരുതി. അപ്പന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി ഞാൻ അവർക്കു നേരെ നടന്നു. അവർ എന്നെ കാത്ത് അവിടെത്തന്നെ ഒരടി പോലും നിങ്ങാതെ നിൽപ്പുണ്ടായിരുന്നു. അവർക്കുനേരെ നടന്നടുക്കുമ്പോൾ ആകാംഷയോടെ എന്റെ പ്രതികരണം നോക്കി നിൽക്കുന്ന അവർ തീർച്ചയായും തങ്ങളുടെ ചൂണ്ടയിലേക്ക് നീന്തിയടുക്കുന്ന ഒരു വലിയ മീനായി എന്നെ കണ്ടിരിക്കണം. ഞാനാകട്ടെ എന്റെ ചൂണ്ടയിൽ കുടുങ്ങിക്കഴിഞ്ഞ ഒരു പഴയ മീനിനെ വലിച്ചുകയറ്റുകയായിരുന്നു അപ്പോൾ. കാത്തുകാത്തിരുന്ന ഒരു പഴയമീൻ. ഞാൻ അപ്പോൾ അനുഭവിച്ചിരുന്ന ആനന്ദവും ആകാംഷയും ത്രില്ലും എത്രയെന്നു പറഞ്ഞാൽ പോലും താങ്കൾക്ക് മനസിലാവില്ല. ഞാൻ അവരെയും കൊണ്ട് എന്റെ പരിശോധനാമുറിയിലേക്ക് പോകുമ്പോൾ പിറകിൽ എന്നെയും അവരെയും നോക്കി അപ്പൻ അദ്ദേഹത്തിന്റെ മുറിയ്ക്ക് പുറത്തെ വരാന്തയിൽ വന്നു നിൽക്കുന്നത് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് കാണാമായിരുന്നു.""
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |