ഞാനും കൊറോണയും തമ്മിൽ ഒരു സോപ്പ് അകലം കൃത്യമായി പാലിച്ചിരുന്നു. അല്ലെങ്കിൽ നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമായിരുന്നു. സോപ്പെന്ന പുരാണ കഥാപാത്രവും സാനിറ്റൈസർ എന്ന ആധുനിക അവതാരവും നമ്മളെ തമ്മിൽ അകറ്റി നിർത്തിയിരിക്കുകയായിരുന്നു. 'ദുഷ്ടന്മാർ" - കൊറോണ അവരെ ശപിച്ചു കാണും.
സോപ്പ് എന്നും എനിക്ക് പ്രിയപ്പെട്ടത് ആയിരുന്നു, പഠിക്കുന്ന കാലത്തേ കൂട്ടുകാരന്മാരും കൂട്ടുകാരികളും പറയുമായിരുന്നു, എന്റെ ചിരിയും ഇമ്പമുള്ള സംസാരവും അറിഞ്ഞിട്ട് ''ഭയങ്കര സോപ്പാണ് അല്ലെ!"" പിന്നെ ചിലര് വെറുതേയെങ്കിലും പറയും 'പഞ്ചാര പഞ്ചാര." അപ്പോഴും ആ ചിരി വിടരുമായിരുന്നു.
അന്നത്തെ ആ മനോഹരമായ സോപ്പ് ഇന്നെന്നെ ചതിച്ചു ആശാനേ! കളം മാറി ചവിട്ടിക്കളഞ്ഞു. ഞാനോ നീയോ എന്ന ടഗ് ഒഫ് വാറിൽ ജയം എന്നെ കൈവിട്ടു പോയി. ഒരു നല്ല എൻട്രി കാത്തിരുന്ന ആ ചൈനീസ് ചാരൻ ഒരു പുതുഗൃഹം കൂടി സ്വന്തമാക്കി. എന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടായിട്ടല്ല. ഒരു ചെറു യാത്ര പോയി വന്നതല്ലേ. ഒന്ന് ടെസ്റ്റ് ചെയ്യാമെന്ന് കരുതി ചെന്ന് കയറിയത് ആർ.ടി.പി.സി.ആറിന്റെ മടയിലേയ്ക്ക്. ഈ ഭിക്ഷാംദേഹിയുടെ കയ്യിൽ എന്തെങ്കിലും ഉണ്ടായിട്ടല്ല. പക്ഷേ തുക കൊടുക്കാതെ പറ്റില്ലാന്ന് പ്രൈവറ്റ് ലാബ്. പിന്നെ ചെറിയ നോട്ടും വലിയ നോട്ടും എല്ലാം കൂടി അടുക്കിയെടുത്ത് ഫീസ് നൽകി. നോട്ടുകൾ വാങ്ങിവച്ച ഉടനെ സാനിറ്റൈസർ കുടഞ്ഞെടുത്തു കൈകൾ കൂട്ടിത്തിരുമ്മുന്നത് കണ്ടു. ഗ്ലൗസ് ഇട്ടിരിക്കയല്ലേ, പിന്നെന്തിനായിരിക്കും. ങാ - എന്തോ ആയിക്കോട്ടെ. എന്റെ വിഷയം അതല്ലല്ലോ. നാളെ പത്തുമണിയാക്കുമ്പൊ റിസൾട്ട് കിട്ടും. എന്റെ ന്യായമായ ചോദ്യങ്ങൾക്ക് സ്റ്റാഫിന്റെ മറുപടി. നെറ്റിൽ കയറി ആ ലിങ്കിൽ ഓപ്പൺ ചെയ്താലും റിസൾട്ട് അറിയാം. ഇവിടെ വരെ വരണമെന്നില്ല. ശരി ഞാനൊരു നെറ്റിൽ ആകാൻ പോവുകയാണോ ഭഗവാനേ. ദുഃഖഭാരങ്ങളെല്ലാം ഒന്നിറക്കി വയ്ക്കാനും തിരുനടയിൽ വന്ന് പ്രാർത്ഥിച്ചത്. അതിപ്പൊ, കൂനിന്മേൽ കുരു എന്ന പരുവത്തിലാകുമോ. എന്തായാലും അടുത്ത ദിവസം വരെ കാത്തിരുന്നാലേ പറ്റൂ.
മക്കൾ അന്നേ പറഞ്ഞതാ ഈ കൊവിഡ് അവസ്ഥയിൽ യാത്രയൊന്നും വേണ്ടാന്ന്. കനലെരിയുന്ന മനസിന് ഒരാശ്വാസം കിട്ടാനാണ് ദൂരെയുള്ള ക്ഷേത്രത്തിൽ പോയി രണ്ടാഴ്ച ദിനവും പ്രാർത്ഥിച്ചത്. അവരുടെ വാക്ക് കേൾക്കാത്തതു കൊണ്ട് മക്കൾക്ക് ഞാൻ ചതുർത്ഥി ആയിരിക്കുകയാണ്. ഇതിയെങ്ങാനും പോസിറ്റീവ് ആയാൽ ഗ്രഹണം തന്നെ നടക്കും വീട്ടിൽ.
എന്തായാലും ഇന്നുറങ്ങിയാലല്ലേ നാളെ ഉണരാൻ പറ്റൂ. പിറ്റേന്നു കാലത്തുള്ള ഹെൽത്ത് ഡിപ്പാർട്ടുമെന്റിന്റെ ഫോൺ കോളിൽ കൊറോണയുടെ പുതിയ വാസസ്ഥലം അവർ ഉറപ്പിച്ച് പറഞ്ഞു. എല്ലാം പോസിറ്റീവ് ആയി കാണാൻ ആഗ്രഹിച്ച ഞാൻ ഈ പോസിറ്റീവ് പ്രഖ്യാപനത്തിൽ നിശ്ചലമായി ഇരുന്നു പോയി. മകന്റെ ശകാരവർഷത്തിന്റെ കാഠിന്യം തുടങ്ങുകയായിരുന്നു. അയാളെ കുറ്റപ്പെടുത്താൻ കഴിയില്ല.
''മനുഷ്യനായാൽ കുറച്ചൊക്കെ വകതിരിവ് വേണം. കൊച്ചു കുട്ടിയെങ്ങാനുമാണോ, ഇത്രയും പ്രായമായില്ലേ എത്രയോ അനുഭവങ്ങൾ നമുക്കുണ്ടായി, എന്നാലും പഠിക്കില്ലാന്നു വച്ചാൽ.""
സ്വന്തം പിതാവിനെ നിഷ്ക്കരുണം ശകാരിക്കുന്ന മകനെ തടയാൻ അവന്റെ അമ്മയ്ക്കും കഴിഞ്ഞില്ല, അമ്മയുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നത് അവനാണല്ലോ. വെറുതേ ആ കുടമിട്ട് ഉടയ്ക്കണോ എന്ന് അവർ ചിന്തിച്ചു കാണും. ആരുടേയും സമ്മതമില്ലാതെ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചതിൽ എല്ലാവർക്കും അമർഷമായിരുന്നു. മകൾ അവളുടെ ഭർത്താവിന്റെ വീട്ടിലായത് ഭാഗ്യം അല്ലെങ്കിൽ അവളുടെ ശകാരം കൂടി കേൾക്കേണ്ടി വരുമായിരുന്നു. അവളായിരുന്നല്ലോ പോകണ്ടാന്ന് കൂടുതൽ നിർബന്ധിച്ചത്. അനുഭവമെന്ന് പറഞ്ഞത് അവന്റെ അമ്മയ്ക്കുണ്ടായ തീഷ്ണമായ കൊവിഡ് ബാധയായിരുന്നു. പ്രാർത്ഥനകളുടെ ഫലമാണ്, അയാളെ ജീവിതത്തിലേയ്ക്ക് തിരികെ തന്നത്. ആ പ്രാർത്ഥനാ നേർച്ചയുടെ ഭാഗമായാണ് താൻ ആ ക്ഷേത്രത്തിൽ തൊഴാൻ പോയതെന്ന് ഞാനാരോടും പറഞ്ഞിരുന്നില്ല. പോസിറ്റീവ് അറിയിപ്പ് വന്നതിന്റെ അടുത്ത നിമിഷം മുതൽ ഞാൻ അസ്പൃശ്യനായി എടുത്തെറിയപ്പെട്ട പോലെയായി. കഴിഞ്ഞ നിമിഷം വരെ സംസാരിച്ചും ചിരിച്ചും ഒപ്പം കൂടിയിരുന്നവർക്ക് ഞാൻ അയിത്തക്കാരനായി, ഒരു മുറിയിലേക്ക് പിൻവാങ്ങി അടച്ചിടപ്പെട്ടു. സ്വയം ആരേയും കുറ്റപ്പെടുത്താനാവില്ല, കൊവിഡിന്റെ നാൾവഴികൾ അങ്ങനെയാണ്. പണ്ടത്തെ ജാതി അയിത്തത്തിന്റെ വേദനയുടേയും വിദ്വേഷത്തിന്റേയും ആഴം ഞാൻ തിരിച്ചറിഞ്ഞു. ഒറ്റപ്പെടലിന്റെ നിസഹായതയും.
അടിമുടി വെളുത്ത വസ്ത്രങ്ങൾ ധരിച്ച നാലഞ്ച് പേർ വെളുത്ത തുണികൊണ്ട് തന്നെ വരിഞ്ഞു കെട്ടുന്നതായി തോന്നി എനിക്ക്. എടോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറയാൻ നാവനങ്ങുന്നില്ല. അവരെപ്പോലെ എന്നേയും മുഴുവനായും പൊതിഞ്ഞു കെട്ടി, എന്നാൽ അവർ ചലിക്കുന്നു. എനിക്കതിനാവുന്നില്ല.
''ഈയാളെ മരിച്ചു കൊണ്ടു വന്നോ...അതോ ഇവിടെ വന്നിട്ട് മരിച്ചതാണോ?""
ഒരുത്തൻ മറ്റൊരുത്തനോട് ചോദിക്കുന്നുണ്ട്. എനിക്ക് കേൾക്കാമായിരുന്നു, വരിഞ്ഞുകെട്ടലിന്റെ ധൃതിയ്ക്കിടയിലും.
''എങ്ങനെയായാൽ നമുക്കെന്ത്, നമുക്ക് നമ്മുടെ പണി തീർക്കാം.""
ആംബുലൻസ് റെഡിയാണന്ന് തോന്നുന്നു. ഇയാളുടെ ആരോ വന്നിട്ടുണ്ട്. പി.പി.ഇ കിറ്റ് ഇട്ടതിനാൽ ആരെന്നറിയില്ല, ഹോസ്പിറ്റൽ ഫോർമാലിറ്റീസ് തീർക്കണ്ടെ. ദാ അയാളുടെ കണ്ണിന്റെ ഭാഗത്ത് കുറച്ച് വിടവ് കാണുന്നു. ഒന്നു ശരിയാക്കിയേരെ...
''അതടയ്ക്കല്ലേ... എന്നെ കൊണ്ട് പോകാൻ വന്നതാരെന്ന് ഒന്നു കണ്ടോട്ടെ.""
പക്ഷേ അവരത് കേട്ടില്ല, എന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ അവർ വായ മൂടിക്കെട്ടിയിരിക്കയല്ലേ...
''ഒക്കെ ശരിയായില്ലേ...""
അടുത്തേയ്ക്ക് വന്ന, ആപാരചൂഢം വെള്ളയണിഞ്ഞ ഫേയ്സ് ഷീൽസ് വച്ച ആളോട് എന്നെ വരിഞ്ഞു കെട്ടിയ ദുഷ്ടന്മാർ ചോദിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
''ശരി... എന്നാൽ ആംബുലൻസിലേക്ക് മാറ്റാം.""
ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെ നാലുപേര് കൂടി തൂക്കിയെടുത്ത് സ്ട്രച്ചറിലേക്ക് മാറ്റിക്കിടത്തി. മാറ്റുന്ന കൂട്ടത്തിൽ സ്ട്രച്ചറിന്റെ ഇരുമ്പ് ഗാർഡിൽ എന്റെ കൈ തട്ടി വേദനിച്ചു. എല്ലാം പെട്ടന്നായിരുന്നു. സ്ട്രച്ചറിൽ നിന്ന് ആംബുലൻസിലേക്ക്, പിന്നെ എല്ലാം വളരെ സ്പീഡിലായിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ വീട് വളപ്പിൽ പറ്റില്ലാന്നു പറഞ്ഞു. കാരണം പത്ത് സെന്റിൽ വീട് നിറഞ്ഞു നിൽക്കയല്ലേ. ഗ്യാസ് ചേംബറിൽ വച്ച് ദഹിപ്പിക്കാനും പറ്റില്ലത്രെ. സ്നേഹത്തോടെ പെരുമാറിയിരുന്ന അയൽക്കാർക്ക് അതിന് തീരെ സമ്മതമില്ലാന്ന് ...വരുടെ മുറുമുറുപ്പുകൾ എനിക്ക് കേൾക്കാമായിരുന്നു. സർക്കാർ വക ക്രിമറ്റോറിയം രണ്ട് ദിവസത്തേക്ക് ഫുള്ളീ ബുക്ക്ഡ് ആണെന്ന് ഹോസ്പിറ്റലിൽ വച്ചുതന്നെയുള്ള സംഭാഷണത്തിൽ ഞാൻ മനസിലാക്കിയിരുന്നു.
''അദ്ധ്വാനസമയത്ത് ഞാൻ വിലയ്ക്ക് വാങ്ങിയ പറമ്പ് കുറച്ചപ്പുറത്ത് ഉണ്ടടോ. അവിടെ കൊണ്ട് പോ.""
ഒരട്ടഹാസമെന്ന രീതിയിൽ ഞാൻ വിളിച്ച് കൂവി. പക്ഷേ ആ ക്രോശം മുഖത്ത് വരിഞ്ഞ് കെട്ടിയിരുന്ന രക്ഷാകവചത്തിനപ്പുറത്തേക്ക് പോയില്ല. അവസാനം ആരൊക്കെയോ സംസാരിച്ച് ഉറപ്പിച്ച് എന്നെ അവരാ പറമ്പിലേയ്ക്ക് കൊണ്ടു പോയി. അപ്പോഴേയ്ക്ക് അവിടെ വളരെ ആഴത്തിൽ കുഴി എടുക്കൽ ആരംഭിച്ചിരുന്നു. പണി പൂർത്തിയായി അവരെല്ലാം ദൂരേയ്ക്ക് മാറി നിന്നു. ആ വെള്ള കിങ്കരന്മാർ ഞാനൊരു മനുഷ്യനാണെന്ന് പോലും പരിഗണിക്കാതെ, അപ്പുറവും ഇപ്പുറവും നിന്ന് കയറിൽ പൊക്കിയെടുത്ത് ഭൂമിക്ക് സമാന്തരമായി കുഴിയ്ക്കടുത്തേയ്ക്ക് കൊണ്ടു പോയി. ആ കുഴിയിലേയ്ക്കിറക്കി പെട്ടന്ന് ഒരുത്തന്റെ കൈയിലെ കയറിന്റെ പിടിത്തം വിട്ടു.
''അയ്യോ...""
ഞാൻ മുതുകിടിച്ച് ചെന്ന് വീണു. എന്റെ വേദന ഞാനാരോട് പറയാൻ. ഉറ്റവരും ഉടയവരും വീട്ടിൽ ഇരുന്ന് പതം പറഞ്ഞു കരയുന്നുണ്ടാവാം. നെഞ്ചത്ത് കല്ലും മണ്ണും വീഴുമ്പോഴുണ്ടാവുന്ന നുറുങ്ങുന്ന വേദന കടിച്ചമർത്തി. വായ്ക്കരി ഇടാതെ, പൂവുകൾ നുള്ളി അർപ്പിക്കാതെ ഒരിറ്റ് ദാഹജലം പോലുമില്ലാതെ ഒരാനാഥനായി മണ്ണിനടിയിൽ ഒരിറ്റുശ്വാസത്തിനായി തേങ്ങി ഞാൻ കിടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |