അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിൻ അടങ്ങിയ കണ്ടെയ്നറുകൾ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.
പരിശോധനയിൽ, ടാൽക്കം പൗഡറിന്റെ മറവിൽ കോടികൾ വിലവരുന്ന മരുന്നുകൾ ഇറക്കുമതി ചെയ്തതായി ഡി.ആർ.ഐ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് സ്ഥാപനമാണ് കണ്ടെയ്നറുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്.
എന്നാൽ, അഫ്ഗാനിൽ നിന്നും ടാൽക്കം പൗഡറാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. കയറ്റുമതി സ്ഥാപനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസ്സൻ ഹുസൈൻ ലിമിറ്റഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഡി.ആർ.ഐയുടെയും കസ്റ്റംസിന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ നടന്നു വരികയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ 150 കോടിയോളം വില വരുന്ന ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാത്രി വൈകി നടത്തിയ ഓപ്പറേഷനിലാണ് ബോട്ടിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗുജറാത്ത് തീരം പാക്കിസ്ഥാനിൽ നിന്നോ ഇറാനിൽ നിന്നോ മയക്കുമരുന്ന് കടത്തുന്നവരുടെ ഇഷ്ട മാർഗമായി മാറിയതായും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |