പാലക്കാട്: പുതുതായി വൈദ്യുതീകരിച്ച പോത്തന്നൂർ - പൊള്ളാച്ചി റെയിൽവേ സെക്ഷനുകൾ ദക്ഷിണമേഖല (ബംഗളൂരു) റെയിൽവേ സേഫ്ടി കമ്മിഷണർ അഭയ് കുമാർ റായ് ഇന്ന് പരിശോധിക്കും. പോത്തന്നൂരിൽ രാവിലെ 9.30നും പൊള്ളാച്ചിയിൽ ഉച്ചയ്ക്കുമാണ് പരിശോധന. തുടർന്ന് വേഗ പരീക്ഷണം, കറന്റ് കളക്‌ഷൻ ടെസ്റ്റ് എന്നിവയും നടത്തും.
വൈദ്യുത എൻജിൻ ഘടിപ്പിച്ച ട്രെയിൻ പൊള്ളാച്ചിയിൽ നിന്നും ഉച്ചയ്ക്ക് ശേഷം മൂന്നിന് പുറപ്പെട്ട് 3.40ന് പോത്തന്നൂരിൽ എത്തിച്ചേരും. സെക്‌ഷനിലെ വൈദ്യുതി, എൻജിനിയറിംഗ്, സിഗ്നൽ പ്രവർത്തികളാണ് കമ്മിഷണർ പരിശോധിക്കുക. ചെന്നൈയിലെ ദക്ഷിണ മേഖല പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ രാജേഷ് കുമാർ മെഹ്ത, റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചീഫ് പ്രൊജക്ട് മാനേജർ സമീർ ഡിഗെ, പാലക്കാട് ഡിവിഷൻ ഡി.ആർ.എം. ത്രിലോക് കോത്താരി, സേലം ഡിവിഷൻ ഡി.ആർ.എം: എ.ജി. ശ്രീനിവാസ് എന്നിവർ പങ്കെടുക്കും.
ഡിസംബറോടെ പാലക്കാട് നഗരത്തിലേക്കും റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകും. ഇതിന്റെ നടപടികൾ റെയിൽവേ ആരംഭിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 43 കിലോമീറ്റർ ദൂരം വൈദ്യുതീകരണം ആരംഭിച്ചത്.
വൈദ്യുതീകരണം വഴി സമയം ലാഭിക്കാനും ഇന്ധന ഉപയോഗം കുറയ്ക്കാമെന്നതും നേട്ടമാണ്. കൂടാതെ ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ കൂടുതൽ ആരംഭിക്കാനും കഴിയും.
പാലക്കാട്ടേക്ക് കൂടി വൈദ്യുതീകരണം വ്യാപിക്കുന്നതോടെ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടുകയും തടസങ്ങളില്ലാതെ ട്രെയിൻ പിടിച്ചിടാതെയുള്ള യാത്ര സാദ്ധ്യമാകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |