പാലക്കാട്: കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മെമു, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താതെ റെയിൽവേ. ദീർഘദൂര എക്സ്പ്രസുകൾ പലതും സർവീസ് ആരംഭിച്ചിട്ടും സാധാരണക്കാരന് ഏറെ പ്രയോജനമാകുന്ന മെമു സർവീസുകൾ ഇനിയും തുടങ്ങിയിട്ടില്ല.
കോയമ്പത്തൂർ, എറണാകുളം ഭാഗത്തേക്കും രാവിലെയും വൈകീട്ട് തിരിച്ചും മെമു സർവീസ് ഉടൻ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ലോക്ഡൗണിനുശേഷം ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചപ്പോൾ എല്ലാ ട്രെയിനുകളും എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായാണ് ഓടുന്നത്. ഇതിൽ റിസർവ് ചെയ്ത് മാത്രമേ യാത്ര ചെയ്യാനാകൂ. കൂടാതെ നേരിട്ടെത്തി ടിക്കറ്റ് എടുക്കാനോ, സീസൺ ടിക്കറ്റ് എടുക്കാനോ കഴിയുന്നില്ല. ഇത് യാത്രക്കാരുടെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
കോയമ്പത്തൂരിലേക്കും ഷൊർണൂർ വഴി എറണാകുളത്തേക്കും കൂടുതൽ പാസഞ്ചർ, മെമു സർവീസുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്ന റെയിൽവേ, നഷ്ടത്തിലാണെന്ന കാരണത്താലാണ് മെമു, പാസഞ്ചർ സർവീസുകൾ വൈകിപ്പിക്കുന്നത്. അന്തർസംസ്ഥാന ബസ് സർവീസിന് അനുമതിയില്ലാത്തതിനാൽ പലരും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
ട്രെയിനുകൾ ഇല്ലാത്തതിനാൽ നിലവിൽ തമിഴ്നാട്ടിലേക്ക് പോകാൻ രണ്ട് ബസുകളെ ആശ്രയിക്കുകയാണ്. വാളയാറിൽ ഇറങ്ങി അതിർത്തികടന്ന് തമിഴ്നാട് ബസിൽ കയറിയാണ് ആളുകൾ പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനും കൂടുതൽ പേരും ആശ്രയിക്കുന്നത് ബസുകളെയാണ്. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാൽ കൂടുതൽ തുക ചെലവഴിച്ചാണ് യാത്രക്കാർ ബസുകളെ ആശ്രയിക്കുന്നത്.
എന്നാൽ മെമു, പാസഞ്ചർ ട്രെയിനുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതകർ പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്നതിൽ തിരക്കില്ലാത്തതാണ് തീരുമാനം വൈകാൻ കാരണമെന്നും സ്‌കൂളുകളും കോളേജുകളും തുറന്ന് ജനജീവിതം സജീവമാകുന്നതോടെ ട്രെയിൻ ഗതാഗതം പഴയ രൂപത്തിലാകുമെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |