തൃക്കരിപ്പൂർ: ഏറെ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് കൃഷി ചെയ്ത നെൽകൃഷി കൊയ്യാൻ നേരത്തെ കിളിശല്യം കർഷകരുടെ ചങ്കിടിപ്പേറ്റുന്നു. ഏളകളും പ്രാവുകളുമടങ്ങുന്ന പക്ഷിക്കൂട്ടമാണ് നിലവിലെ ഭീഷണി.
കൂട്ടത്തോടെ വയലിൽ പറന്നിറങ്ങുന്ന കിളികൂട്ടം കതിരുകളിൽ നിന്ന് നെല്ല് കൊത്തിയെടുക്കുക മാത്രമല്ല, കതിർകുലകൾ കൊത്തി നശിപ്പിക്കുകയും ചെയ്യുന്നു. കുണിയൻ പുഴയുടെ പടിഞ്ഞാറു ഭാഗത്ത് കണ്ണെത്താദൂരം പരന്നുകിടക്കുന്ന നൂറു കണക്കിന് ഏക്കർ വയലുകളിലെ നെൽകൃഷി കൊയ്ത്തിന്റെ സമയമാണിപ്പോൾ. ഇതിൽ കൊയോങ്കര പാടശേഖരത്തിലെ എടാട്ടുമ്മൽ ഭാഗത്താണ് കിളികളുടെ ആക്രമണം കർഷകർ കൂടുതലായി നേരിടുന്നത്.
ആയിരംമേനി, ഏഴോം ഒന്ന്, ഏഴോം രണ്ട്, വയനാട്ടിൽ നിന്നെത്തിച്ച ജൈവ എന്നി വിത്തുകളിറക്കിയാണ് ഇവിടെ കൃഷി ചെയ്തത്. ഇത്തവണ കാലം തെറ്റി വന്ന മഴയിൽ വിളയുന്ന നെൽ കതിരുകൾ തണ്ടൊടിഞ്ഞ് വെള്ളത്തിൽ വീണു കിടക്കുന്ന അവസ്ഥ മറ്റൊരു ഭീഷണിയായുണ്ട്. ഉള്ളത് കൊയ്തെടുക്കാൻ പ്രയാസപ്പെടുന്ന സമയത്താണ് കിളികളുടെ ശല്യം രൂക്ഷമായത്. രണ്ടാം വിളയ്ക്ക് വിത്തിട്ടാൽ നെൽവിത്തുകൾ കൊത്തി പറക്കാനെത്തുന്ന കിളി കൂട്ടത്തെ ആട്ടിയകറ്റാൻ ഒരാഴ്ച രാവിലെയും വൈകുന്നേരവും കർഷകർ ജാഗരൂകരായി ഇരിക്കാറുണ്ട്. എന്നാൽ നെൽക്കതിരുകൾ തണ്ടുകൾ മുറിച്ചു തന്നെ കൊത്തിയെടുത്ത് പറക്കുന്ന പക്ഷിക്കൂട്ടത്തെ അകറ്റാൻ രാവിലെ മുതൽ സന്ധ്യവരെ നെൽവയലിൽ കന്നാസുകളിലും ടിന്നുകളിലും കൊട്ടി ശബ്ദമുണ്ടാക്കി ഇരിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ കർഷകർ.
ഓളികളും പ്രാവുകളും ഏളകളും നെല്ല് നശിപ്പിക്കുന്നത് തടയാൻ പുലർച്ചെ മുതൽ സന്ധ്യ മയങ്ങുന്നതു വരെ വയലിലെ വരമ്പിലിരുന്ന് ടിന്നിലും മറ്റും കൊട്ടി ശബ്ദമുണ്ടാക്കി ഇരിക്കേണ്ടി വരികയാണ്. ഭക്ഷണത്തിന്റെ ഇടവേളകളിൽ ഭാര്യ തങ്കമണിയെ വയലിലിരുത്തിയേ വീട്ടിലേക്ക് പോകാൻ കഴിയാറുള്ളൂ.
വി. പത്മനാഭൻ, കർഷകൻ, എടാട്ടുമ്മൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |