മണ്ണാർക്കാട്: മക്കൾ വീട്ടിൽ പൂട്ടിയിട്ട തൊണ്ണൂറു വയസുകാരനെ പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും ചേർന്നു മോചിപ്പിച്ചു. ടൗണിൽ നടമാളിക റോഡിൽ പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാരെയാണ് മോചിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണു പൊന്നു ചെട്ടിയാരുടെ ദുരവസ്ഥയെക്കുറിച്ച് സമീപത്തുള്ളവർ അറിഞ്ഞത്.
ഇദ്ദേഹത്തിന് ഒരു മകനും മകളുമാണുള്ളത്. ഇരുവരും കൈതച്ചിറയിലാണ് താമസം. വാടകക്കെട്ടിടങ്ങൾ ഉൾപ്പെടെ സ്വത്തുക്കൾ മക്കളുടെ പേരിലാണെന്നും കെട്ടിടങ്ങളുടെ വാടക വാങ്ങുന്നത് മകനാണെന്നും പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു.
ദിവസേന ഒരുനേരം രണ്ടു മക്കളിൽ ആരെങ്കിലും ഭക്ഷണം കൊണ്ടുവയ്ക്കും. ചില ദിവസങ്ങളിൽ ആരും വരാറില്ലെന്നും നാട്ടുകാർ പൊലീസിനോടു പറഞ്ഞു. രാവിലെ ഭക്ഷണം എത്തിക്കുന്നയാൾ പോകുമ്പോൾ പുറത്തു നിന്നു വാതിൽ പൂട്ടും.
അടുത്ത ദിവസം ഇവർ വരുന്നതു വരെ പൊന്നു ചെട്ടിയാർ വീട്ടിൽ തനിച്ചാണ് കഴിയുന്നത്. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജനമൈത്രി പൊലീസ് സ്ഥലത്ത് എത്തി. മകളെ വിളിപ്പിച്ച് വീട് തുറപ്പിച്ചു. തത്കാലം മകളുടെ വീട്ടിലേക്കു കൊണ്ടു പോകാൻ നിർദേശം നൽകി.
തൃശൂരിലേക്ക് പോയ മകൻ വന്ന ശേഷം മകനെയും മകളെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച് നഗരസഭാധ്യക്ഷന്റെയും കൗൺസിലറുടെയും സാന്നിധ്യത്തിൽ സംരക്ഷണത്തിന്റെ കാര്യം തീരുമാനിക്കുമെന്ന് അദ്ധ്യക്ഷൻ സി. മുഹമ്മദ് ബഷീറും കൗൺസിലർ അരുൺകുമാർ പാലക്കുർശ്ശിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |