കോഴിക്കോട്: നാർക്കോട്ടിക് -ലൗ ജിഹാദ് വിവാദങ്ങളിൽ പ്രതിഷേധം കടുപ്പിച്ച് മുസ്ലിം സംഘടനകൾ.വിവാദ പ്രസ്താവന നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പാലാ ബിഷപ്പ് പരമാർശം പിൻവലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണിത്.
പാലാ ബിഷപ്പിന്റെ തെറ്റായ പ്രസ്താവനയെ ന്യായീകരിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും, മുസ്ലീങ്ങളെ വേദനിപ്പിക്കുന്ന പരാമർശങ്ങളാണ് മന്ത്രി വി.എൻ. വാസവൻ നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. സംയുക്ത യോഗം വിളിക്കാനുള്ള കോൺഗ്രസ് ശ്രമം സ്വീകാര്യമാണ്.
എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം. സ്നേഹം കാണിച്ച് ഇസ്ലാമിലേക്ക് കൊണ്ടുവരുന്ന അജൻഡയില്ല. വലിയ സ്ഥാനത്തിരിക്കുന്ന മത നേതാക്കൻമാരിൽ നിന്ന് മതസൗഹാർദ്ദമുണ്ടാക്കുന്ന വാക്കുകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്. തീവ്രവാദം പറയുന്നവരെ അടിച്ചമർത്തേണ്ടത് സർക്കാരാണെന്നും തങ്ങൾ പറഞ്ഞു.
നിർബന്ധിച്ചും വഞ്ചനയിലൂടെയും നടക്കുന്നത് മതപരിവർത്തനമാകില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ പറഞ്ഞു .മദ്ധ്യസ്ഥ ചർച്ചയല്ല വേണ്ടത്. സർക്കാറിന്റെ നിലപാട് വ്യക്തമല്ല. മന്ത്രി വാസവൻ പറഞ്ഞ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കളെ കണ്ട് സുധാകരനും സതീശനും
നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ അനുരഞ്ജനത്തിനായി മുസ്ലിം -ക്രിസ്ത്യൻ സമുദായ നേതാക്കളെ കണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചർച്ച നടത്തി. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി നേതാക്കളായ പി. മുജീബുറഹ്മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, താമരശ്ശേരി ബിഷപ്പ് ഫാ. റെമീജിയോസ് ഇഞ്ചനാനിയൽ, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
സമുദായ നേതാക്കളുടെ യോഗം വിളിക്കും: കെ.സുധാകരൻ
വർഗീയ ധ്രുവീകരണം തടയാൻ കെ.പി.സി.സി മുൻകൈയെടുത്ത് സമുദായ നേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് പ്രസിഡന്റ് കെ.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .യോഗത്തിന് മുന്നോടിയായി മുസ്ലിം,ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിസംഗത നാടിനോടുളള അനീതിയാണ്. പ്രതിപക്ഷ നേതാവ് രണ്ട് തവണ കത്തിലൂടെആവശ്യപ്പെട്ടിട്ടും ഇടപെടാൻ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രി വി.എൻ.വാസവന്റെ നിരുത്തരവാദപരമായ പ്രസ്താവന സർക്കാറിന് പ്രശ്നം പരിഹരിക്കാൻ താത്പര്യമില്ലെന്നതിന്റെ സൂചനയാണ്. ബിഷപ്പിന്റെ പ്രസംഗത്തെ തുടർന്നുണ്ടായ വിവാദം ചൂഷണം ചെയ്ത് സമുദായ സൗഹാർദ്ദം തകർക്കാനുള്ള ശ്രമം കോൺഗ്രസ് അനുവദിക്കില്ല. രാജ്യത്തെ മതേതരത്വം കോൺഗ്രസിന്റെ സംഭാവനയാണ്. അതിന് പോറലേൽക്കുന്നത് കണ്ടുനിൽക്കില്ല. ഗാന്ധി ജയന്തി ദിനം മത സൗഹാർദ്ദ ദിനമായി ആചരിക്കുമെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ടി.സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്ത്, പി.എം.നിയാസ് എന്നിവരും സംബന്ധിച്ചു.
സർക്കാരുമായി ചർച്ചയ്ക്ക് തയ്യാർ: വി.ഡി. സതീശൻ
സാമുദായിക സംഘർഷം ഒഴിവാക്കാൻ സർക്കാരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹംമാദ്ധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയകളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. വ്യാജ അക്കൗണ്ടുകളിലൂടെ എന്തും പറയാമെന്ന സാഹചര്യമാണ്. വിവാദ വിഷയത്തിൽ സർക്കാറിന് നിലപാടില്ല. പ്രശ്നം പരിഹരിക്കാനാണ് സമുദായ നേതാക്കൾക്ക് താത്പര്യം. സമൂഹത്തിൽ വിഭജനമുണ്ടാക്കുക സംഘപരിവാറിന്റെ അജണ്ടയാണ്. സംഘർഷം നീളണമെന്ന രീതിയിലാണ് സർക്കാറിന്റെ സമീപനം. ഇരുവിഭാഗങ്ങളിലും കക്ഷിചേരില്ലെന്നും മതപരമായ ചിഹ്നങ്ങൾ വാക്കുകളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലാ വിഷയത്തിൽ മുഖ്യമന്ത്രി ശരിയായി ഇടപെട്ടില്ല:കെ.മുരളീധരൻ
രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാകുമ്പോൾ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് കെ.മുരളീധരൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ അങ്ങനെ ചെയ്തില്ല.
പാർട്ടിക്കുള്ളിലെ ജനാധിപത്യമാണ് സെമി കേഡർ ശൈലിയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. .വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നടത്താം. മറ്റ് വേദികളിൽ പാടില്ല. ശൈലിയിൽ അടിമുടി മാറ്റമാണ് ആവശ്യം.
കോൺഗ്രസ് യോഗങ്ങളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണം. പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിനേക്കാൾ തോൽപ്പിക്കുന്നതിനാണ് പ്രവർത്തകർ ശ്രമിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഫുൾ ടൈം പ്രവർത്തകരായ പാർട്ടി ഭാരവാഹികളുണ്ടാവണമെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ തിരുവല്ലം ലഗൂണ ബീച്ച് റിസോർട്ടിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |