ന്യൂഡൽഹി: രാഹുൽഗാന്ധിയെ പാർട്ടി അദ്ധ്യക്ഷനാക്കണം എന്ന പ്രമേയം പാസാക്കി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഘടകം. കോൺഗ്രസ് സോഷ്യൽ മീഡിയ ഘടകത്തിന്റെ നാഷണൽ എക്സിക്യൂട്ടീവ് യോഗമായ ദൃഷ്ടി 2021ലാണ് പ്രമേയം ഏകകണ്‌ഠമായി പാസാക്കിയത്.
യൂത്ത് കോൺഗ്രസും വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയും പാർട്ടിയുടെ പട്ടിക ജാതി - വർഗ ഘടകങ്ങളും രാഹുലിനെ കോൺഗ്രസ് അദ്ധ്യക്ഷൻ ആക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. സോഷ്യൽ മീഡിയ ഘടകത്തിന്റെ ദേശീയ എക്സിക്യുട്ടീവിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മനുഷ്യത്വവും സത്യവും സ്‌നേഹവും മുൻനിറുത്തി പോരാട്ടം തുടരണമെന്ന് രാഹുൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരുടെ സംഭാവനകളെ രാഹുൽ അഭിനന്ദിച്ചു. ഓരോ പ്രവർത്തകന്റെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ക്ഷമയോടെ മറുപടി നൽകിയ രാഹുൽ എല്ലാവരേയും പ്രചോദിപ്പിച്ചുവെന്നും സോഷ്യൽ മീഡിയ വിഭാഗം അദ്ധ്യക്ഷൻ രോഹൻ ഗുപ്ത പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള സമീപനവും നീതിക്കായുള്ള നയങ്ങളും ന്യായ് പദ്ധതിക്കും മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയും മുൻ നിറുത്തി രാജ്യത്ത് പ്രവർത്തിക്കുന്ന ഒരേയൊരു നേതാവും രാഹുൽ മാത്രമാണ്. രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ മുന്നോട്ടു വന്നാൽ എല്ലാ പ്രവർത്തകർക്കും പുത്തൻ ഉണർവ് ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാസിസ്റ്റ് ശക്തികൾ വെറുപ്പും വിദ്വേഷവും വർഗീയതയും പടർത്താൻ സോഷ്യൽ മീഡിയകളെ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന പ്രമേയവും പാസാക്കി. ഗാന്ധിയുടെയും നെഹ്റുവിന്റെയും തത്വശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പോരാട്ടങ്ങളാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. അതു കൊണ്ടു തന്നെ സാമൂഹിക മാദ്ധ്യമങ്ങളെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചു നിറുത്താനുള്ള ഉപകരണമാക്കി മാത്രമേ ഉപയോഗിക്കൂ. ഭരണപക്ഷം തുടർച്ചയായി സാമൂഹിക മാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുകയാണ്. ഭരണ പക്ഷം വ്യാപക പ്രചാരം നടത്തുന്ന വ്യാജ വാർത്തകളെയും സോഷ്യൽ മീഡിയകളിൽ തുറന്നു കാട്ടുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും തങ്ങളുടെ കഴിവ് കേടുകൾ മറച്ചു വയ്ക്കാനാണ് വ്യാജ പ്രചാരങ്ങളും മറ്റും നടത്തുന്നത്. ഇവന്റ് മാനേജ്‌മെന്റുകളെയും തലക്കെട്ട് മാനേജ്‌മെന്റുകളെയും ഉപയോഗിച്ച് പരാജയങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു ഭയവുമില്ലാതെ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രവർത്തകർ ഈ കള്ളത്തരങ്ങൾ പൊളിച്ച് അതിനു പിന്നിലെ സത്യം വെളിവാക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |