കോട്ടയം: സ്കൂളുകൾ തുറക്കുമ്പോൾ പി.ടി.എയ്ക്ക് മുന്നിലുള്ളത് വൻ വെല്ലുവിളി. കാടുപടർന്ന്, കളിയുപകരണങ്ങൾ തുരമ്പെടുത്ത് സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടേയും താവളമായ സ്കൂളുകൾ വെടിപ്പാക്കിയെടുക്കാൻ പണം കുറേ വേണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അൺ എയ്ഡഡ് കോളേജുകളും വരുമാനമില്ലാത്ത മറ്റ് സ്കൂളുകളും പെടാപ്പാടുപെടും.
കുട്ടികൾ സ്‌കൂൾമുറ്റം കണ്ടിട്ട് രണ്ട് അദ്ധ്യയന വർഷങ്ങൾ പിന്നിടുമ്പോൾ ഭൂരിഭാഗം സ്കൂളുകളിലും ഇഴജന്തുക്കളെ ഭയന്നാണ് അദ്ധ്യാപകർ ഓഫീസ് മുറികളിലിരിക്കുന്നത്. പരിസരങ്ങളിലെ പുല്ല് ചെത്തി രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ എല്ലാം പഴയ പടിയാകും. സർക്കാർ വിദ്യാലയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് ശുചീകരണ ചുമതല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് സ്‌കൂൾ പരിസരം വൃത്തിയാക്കണമെന്നാണ് നിർദേശമെങ്കിലും പല സ്ഥലങ്ങളിലും ഇതു നടന്നിട്ടില്ല. ചായം പൂശിയ ഭിത്തികൾ മറയ്ക്കത്തക്ക ഉയരത്തിലാണ് ഒട്ടുമിക്ക സ്‌കൂളുകളിലും പുല്ല് വളർന്ന് നിൽക്കുന്നത്.
ഫിറ്റ്‌നസ് പരിശോധന
പതിവ് പോലെ വേനലവധിക്കാലത്ത് കെട്ടിടം പെയിന്റ് ചെയ്ത സ്‌കൂളുകളുമുണ്ട്. സ്‌കൂളിലെത്തിയുള്ള പഠനം വൈകുന്നതിനാൽ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും പൂർണമായിട്ടില്ല. കെട്ടിടങ്ങളുടെ ബലം, ചോർച്ച, അഗ്‌നിശമന സംവിധാനങ്ങൾ തുടങ്ങിയവയുടെ പരിശോധന വിദ്യാർത്ഥികൾ എത്തും മുമ്പ് പൂർത്തിയാക്കണം.
തുരുമ്പുപിടിച്ച് കളി ഉപകരണങ്ങൾ
വിദ്യാലയമുറ്റങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കളി ഉപകരണങ്ങൾ പലതും മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മാസങ്ങളായി ഓട്ടമില്ലാതെ കിടക്കുന്ന സ്‌കൂൾ വാഹനങ്ങളുടെ കാര്യവും കഷ്ടത്തിലാണ്. ടയറുകളും ബാറ്ററിയും നശിച്ചു. അദ്ധ്യയനം തുടങ്ങുന്ന സമയത്ത് ഇവ നന്നാക്കിയിറക്കാൻ വൻ തുക മുടക്കേണ്ടി വരും. കഴിഞ്ഞ അദ്ധ്യയന വർഷം മുഴുവനും ഈ വർഷം ഇതുവരെയും ബസുകൾക്ക് ഓടേണ്ടി വന്നിട്ടില്ല. ഓട്ടമില്ലാക്കാലത്ത് പരിപാലന ചെലവ് നിർവഹിക്കാൻ പ്രയാസപ്പെടുന്ന സ്‌കൂൾ ബസുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും നാട്ടുകാരുടെയും പി.ടി.എയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെയുമാണ് സർക്കാർ വിദ്യാലയങ്ങൾ ബസുകൾ വാങ്ങിയത്. ഇവ നന്നാക്കിയെടുക്കാനും പണം കണ്ടെത്തണം.
' ദൂരെയുള്ള സ്കൂളിലേയ്ക്ക് കുട്ടികളെ സ്വകാര്യ,ട്രാൻ. ബസിലും മറ്റും കയറ്റി വിടരുതെന്നും രക്ഷിതാക്കൾ കൊണ്ടു വിടണമെന്നും സർക്കാർ പറയുന്നു. എല്ലാ ദിവസം രാവിലെയും വൈകീട്ടും സ്കൂളിൽ കൊണ്ടുവിടുകയും തിരികെ എത്തിക്കുകയും ചെയ്യണമെന്നാണെങ്കിൽ രക്ഷിതാക്കൾക്ക് ജോലി ഉപേക്ഷിക്കേണ്ടിവരും. പൊതുവാഹനങ്ങളിൽ കയറി പോകേണ്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണം.'
-നാരായണൻ, കോടിമത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |