മലപ്പുറം: എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കം 32 ജീവനക്കാർക്ക് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റം. ബാങ്ക് ചീഫ് അക്കൗണ്ടന്റിനെ തരംതാഴ്ത്തിയാണ് സ്ഥലംമാറ്റിയത്. മെയിൻ ബ്രാഞ്ചിലെ ചീഫ് അക്കൗണ്ടന്റ്, എട്ട് ബ്രാഞ്ച് മാനേജർമാർ തുടങ്ങിയവരടക്കമുള്ളവർ സ്ഥലംമാറ്റം ലഭിച്ചവരിൽ ഉൾപ്പെടുന്നു. പ്രതികാര നടപടിയാണിതെന്നാണ് മൊഴി നൽകിയവരുടെ പ്രതികരണം. രണ്ടുവർഷം കൂടുമ്പോഴുള്ള സ്വാഭാവിക സ്ഥലംമാറ്റമാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്.
വ്യാജ അക്കൗണ്ടുകൾ വഴി വലിയ രീതിയിലുള്ള കള്ളപ്പണ നിക്ഷേപമടക്കം ബാങ്കിൽ നടന്നതായി ആരോപണമുയർന്നിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. 1021 കോടി രൂപയുടെ തട്ടിപ്പാണ് എ.ആർ നഗർ ബാങ്കിൽ നടന്നതെന്ന ആരോപണമുയർത്തി കെ.ടി ജലീൽ എം.എൽ.എ രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്നും 257 കസ്റ്റമർ ഐഡികളിൽ 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണം വെളുപ്പിക്കലും നടത്തിയെന്നും ജലീൽ ആരോപിച്ചു. കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
'38/2021 സർക്കുലർ പ്രകാരം 2 വർഷത്തിൽ കൂടുതൽ, ജീവനക്കാരെ ഒരു സെക്‌ഷനിൽ തുടരാൻ അനുവദിക്കരുതെന്ന് നിയമമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. എ.ആർ നഗർ ബാങ്കിന്റെ ഓരോ ബ്രാഞ്ചുകളും രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് നിൽക്കുന്നത്. ഇത്രയും ചെറിയ പരിധിയിലേക്ക് മാറ്റുന്നത് എങ്ങനെയാണ് പ്രതികാര നടപടിയാവുക".
- വി.കെ. ഹരികുമാർ,
എ.ആർ നഗർ ബാങ്ക് അഡ്മിനിസ്ട്രേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |