പുതിയ ലോഗോയുടെ കാര്യത്തിൽ തീരുമാനം ഒരുമാസത്തിനകം
കൊല്ലം: ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ സർവകലാശാലയ്ക്കായി തിരഞ്ഞെടുത്ത ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോ ഉപേക്ഷിക്കും. പുതിയ ലോഗോയുടെ കാര്യത്തിൽ ഒരുമാസത്തിനകം തീരുമാനം വരും.
ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോ വിവാദമായതോടെ സർവകലാശാല ജനുവരി 11ന്, അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ വിഷയം പരിശോധിക്കാൻ നിയോഗിച്ചിരുന്നു. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൻസിപ്പൽ ഡോ. വി. മനോജ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ സമിതിക്ക് ഏറെക്കാലം യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെ നിലവിലെ ലോഗോ പരിശോധിച്ച് ഇത് സർവകലാശാലയ്ക്ക് യോജിച്ചതല്ലെന്ന നിഗമനത്തിൽ എത്തിയതായാണ് സൂചന.
വ്യാപകമായി വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ നിലവിലെ ലോഗോ സർവകലാശാല മരവിപ്പിച്ചിരിക്കുകയാണ്. ഇനി സ്വീകരിക്കേണ്ട ലോഗോ എങ്ങനെയായിരിക്കണം, അദ്യഘട്ടത്തിൽ സർവകലാശാലയ്ക്ക് ലഭിച്ച ലോഗോകളിൽ നിന്ന് തിരഞ്ഞെടുക്കണോ, പുതിയവ ക്ഷണിക്കണോ തുടങ്ങിയ ചർച്ചകൾ പുരോഗമിക്കുകയാണ്.
ന്യായീകരണം നിലനിന്നില്ല
തങ്ങൾ തിരഞ്ഞെടുത്ത ലോഗോയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾ ആദ്യഘട്ടത്തിൽ സർവകലാശാലാ അധികൃതർ മുഖവിലയ്ക്കെടുക്കാൻ തയ്യാറായിരുന്നില്ല. വിവിധ വർണങ്ങളിലുള്ള ജാമ്യതീയ രൂപങ്ങൾ കൊണ്ടുള്ള ലോഗോ 'ധ്യാനസ്ഥനായിരിക്കുന്ന ഗുരുവിന്റെ ആകാശ വീക്ഷണം' എന്ന് പറഞ്ഞായിരുന്നു അധികൃതരുടെ ന്യായീകരണം. എന്നാൽ പിന്നീട് വിദേശ പണമിടപാട് സ്ഥാപനത്തിന്റെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെയും ലോഗോകളുടെ അനുകരണമാണെന്ന ആരോപണം ശക്തമായതോടെയാണ് സർവകലാശാല അധികൃതർ പരിശോധനയ്ക്ക് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. എന്നാൽ തീരുമാനം നീളുന്നതിലും ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |