കാസർകോട്: ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും കളനാട് സ്വദേശിയുമായ പതിമൂന്നുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇതേസ്‌കൂളിലെ അദ്ധ്യാപകനും ആദൂർ സി.എ. നഗർ സ്വദേശിയുമായ എ. ഉസ്മാനെ (25) മുംബയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പിന്നീട് ഇയാൾക്കെതിരെ പോക്‌സോ നിയമവും ബാലനീതി നിയമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയിൽ റിപ്പോർട്ട് നല്കിയിരുന്നു. കർണാടക, ഗോവ എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തുന്നതിനിടെ ഇയാൾ മുംബയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അവിടെയെത്തി അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും അയച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ മാനസികാഘാതത്തിലായിരുന്നു പെൺകുട്ടി. കഴിഞ്ഞയാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മേൽപറമ്പ് സി.ഐ ടി. ഉത്തംദാസ്, എസ്.ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |