തെങ്ങമം : നിറസമൃദ്ധിയുടെ നാളെകളിൽ വിളകൊയ്യാൻ പാടത്ത് പറന്നിറങ്ങി വിത്തെറിഞ്ഞ് 'പക്ഷിക്കൂട്ടം'. സൗഹൃദ കൂട്ടായ്മയിൽ തലപ്പാവണിഞ്ഞ് കൃഷി മന്ത്രി പി.പ്രസാദും വിത്തുംകൊട്ടയും കൈയിലെടുത്ത് ചേറ്റിലിറങ്ങിയപ്പോൾ ആവേശം വാനോളമുയർന്നു. 1983 - 89 കാലയളവിൽ പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളായിരുന്ന ആത്മസുഹൃത്തുക്കളുടെ കൂട്ടായ്മയായി 5 വർഷം മുൻപാണ് പക്ഷിക്കൂട്ടം രൂപീകൃതമാകുന്നത്. കൂട്ടായ്മയിൽ മന്ത്രി പ്രസാദ് മുതൽ വിവിധരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന നിരവധി പേരുണ്ട്. നഷ്ടപ്പെട്ട കാർഷിക സംസ്കാരത്തെ തിരിച്ചുകൊണ്ടുവരുന്നതിൽ കൈ താങ്ങ് എന്ന നിലയിൽ കാർഷിക മേഖലയിലേക്കാണ് പക്ഷിക്കൂട്ടം ശ്രദ്ധകേന്ദ്രീകരിച്ചത്. 2020ൽ ആനയടി ആർ.കെ.വി.എൽ.പി.എസിൽ പച്ചക്കറി കൃഷി ചെയ്തുകൊണ്ടാണ് തുടക്കം. തുടർന്ന് തെങ്ങമത്തിന് സമീപം ശൂരനാട് വയലിൽ അഞ്ചേക്കറിൽ നെൽകൃഷി ചെയ്തു. 1500 കിലോഅരി സ്വന്തം ബ്രാൻഡിൽ മാർക്കറ്റിൽ വിറ്റു. ഇന്നലെ രണ്ടാം തവണത്തെ കൃഷിക്കാണ് പക്ഷിക്കൂട്ടം ഒത്തുചേർന്നത്. അഞ്ചേക്കറിൽ തന്നെ വീണ്ടും കൃഷി.
ഉമ ഇനത്തിൽപെട്ട വിത്താണ് കൃഷി ചെയ്യുന്നത്. കാർഷിക രംഗത്ത് നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് പക്ഷിക്കൂട്ടത്തിന്റെ തീരുമാനം.
ചെളിയിൽ ചവിട്ടി പാട്ടുപാടി വിത്തെറിയുമ്പോൾ വലിയ സന്തോഷമാണ്. ചേറ്റിൽ ചവിട്ടിനിൽക്കുമ്പോൾ കിട്ടുന്ന പ്രസരിപ്പ് പറഞ്ഞറിയിക്കാൻ പറ്റാത്തതും.
പി. പ്രസാദ്,
കൃഷി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |