ഇനി വാക്സിനെടുക്കാൻ അമ്പതിനായിരം പേർ മാത്രം
തൊടുപുഴ: ജില്ലയിൽ 94 ശതമാനത്തിലേറെ പേരും കൊവിഡ് വാക്സിന്റെ ആദ്യ ഡോസെടുത്തു. ആരോഗ്യ പ്രവർത്തകർ, മറ്റ് കൊവിഡ് മുന്നണി പോരാളികൾ, 18 വയസിന് മുകളിലുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ജില്ലയിൽ ഇതുവരെ 8,27,281 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 3,53,545 പേർ രണ്ടാം ഡോസുമെടുത്തു. ആകെയുള്ള 54 തദ്ദേശസ്ഥാപനങ്ങളിൽ നാല്പതിലേറെയും വാക്സിനേഷൻ 85 ശതമാനം പിന്നിട്ടു. ഇനി അമ്പതിനായിരത്തോളം പേർ മാത്രമാണ് വാക്സിനെടുക്കാനുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 18 വയസിന് മുകളിലുള്ള 8,77,647 പേരാണ് ജില്ലയിലുള്ളത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം വാക്സിനെടുപ്പിക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ടുപോവുകയാണ്. സർക്കാർ മേഖലയിൽ 61ഉം സ്വകാര്യ മേഖലയിൽ 10ഉം ഉൾപ്പെടെ 71 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷനിൽ ആദ്യ ഘട്ടത്തിൽ ആരോഗ്യ മേഖലയ്ക്കും സർക്കാർ ജീവനക്കാർക്കുമായിരുന്നു മുൻഗണന നൽകിയത്. പിന്നീട് 60ന് മുകളിൽ പ്രായം ഉള്ളവർക്കും 45ന് മുകളിൽ പ്രായം ഉള്ളവർക്കുമായി ഇളവുകൾ വന്നെങ്കിലും ദിവസവും ശരാശരി 500- 1000 ഡോസായിരുന്നു വാക്സിൻ വിതരണം നടന്നത്. പിന്നീട് മാർച്ചിൽ മാസ് ക്യാമ്പ് ആരംഭിച്ചെങ്കിലും ഇതും വലിയ വിജയം കണ്ടില്ല. പിന്നാലെ ഏപ്രിൽ രണ്ടാം വാരത്തോടെ കൊവിഡ് രണ്ടാം തരംഗം എത്തിയതോടെ ആയിരങ്ങളാണ് വാക്‌സിനെടുക്കാൻ വിവിധ കേന്ദ്രങ്ങളിൽ പാഞ്ഞെത്തിയത്.
പ്രതിദിന എണ്ണം കുറഞ്ഞു
കൊവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെങ്കിലും വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രണ്ട് മാസം മുമ്പ് വരെ പ്രതിദിനം 15,000- 20,000 പേർ വരെ വാക്‌സിൻ സ്വീകരിക്കാൻ എത്തിയിരുന്നെങ്കിൽ ഇപ്പോൾ പ്രതിദിനം പത്തിനായിരത്തിൽ താഴെയാണ് എത്തുന്നത്. ഭൂരിഭാഗം പേരും വാക്സിനെടുത്തതാണ് കാരണം.
വാക്സിനെടുക്കാത്തവർ ഇവർ
ഇനിയും വാക്സിനെടുക്കാനുള്ളവരിലേറെയും കൊവിഡ് വന്ന് മൂന്ന് മാസം തികയാത്തവരും കുത്തിവെപ്പ് പേടിയുള്ളവരും വാക്സിനേഷനെ എതിർക്കുന്നവരുമാണ്. രണ്ട് ശതമാനം പേരാണ് വാക്‌സിൻ വേണ്ടയെന്ന മനോഭാവത്തിലുള്ളവർ. ഇത്തരക്കാരെ ബോധവത്കരിച്ച് വാക്സിനെടുപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾ, ആഫീസുകൾ, എസ്റ്റേറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തും. ആശാവർക്കർ, അംഗനവാടി ജീവനക്കാരുടെ സഹായത്തോടെയാണ് വാക്‌സിൻ എടുക്കാനുള്ളവരെ കണ്ടെത്തും.
വാക്സിൻ കണക്ക്
ആദ്യ ഡോസ്- 8,27,281
രണ്ടാം ഡോസ്- 3,53,545
ആരോഗ്യപ്രവർത്തകർ- 13542
മുൻനിര പോരാളികൾ- 22976
45 വയസിന് മുകളിലുള്ളവർ- 427206
18 വയസിന് മുകളിലുള്ളവർ- 360535
ആകെ- 11,80,826
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |