തിരുവനന്തപുരം: അർഹതയില്ലാത്തവരിൽ നിന്ന് സർക്കാർ തിരിച്ചുപിടിച്ച മുൻഗണനാ കാർഡുകൾ ആയിരം രൂപയും ദ ല്ലാളും ഉണ്ടെങ്കിൽ ആർക്കും കിട്ടും ! തട്ടിപ്പിൽ കണ്ണുള്ള ചില റേഷൻകടക്കാരാണ് ഇടനിലക്കാർ. അവരെ വേണ്ടപോലെ കണ്ടാൽ വിഹിതം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ കീശയിലെത്തും. പിന്നെ കാർഡ് കിട്ടാനുള്ള നടപടിക്രമങ്ങൾ മിന്നൽ വേഗത്തിൽ നടക്കും.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുൻഗണനാ കാർഡ് തരപ്പെടുത്തുന്ന തട്ടിപ്പും കച്ചവടവും നടക്കുന്നു.
ജി.ആർ. അനിൽ സിവിൽ സപ്ലൈസ് മന്ത്രിയായതിനു ശേഷം അർഹത ഇല്ലാത്തവരുടെ മുൻഗണനാ കാർഡുകൾ തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലമായി 1.37 ലക്ഷം കാർഡുകളാണ് തിരികെ എത്തിയത്. ഇത് അർഹരായവർക്ക് നൽകുകയാണ് സർക്കാർ നയം. അർഹരെ കണ്ടെത്താനാണ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചത്. ഇതിനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവർക്ക് മുൻഗണനാ കാർഡ് നൽകുകയാണ് ഫീൽഡ് ഉദ്യോഗസ്ഥരുടെ ചുമതല. ഇവരിൽ ചിലർ അതിൽ പണമുണ്ടാക്കാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ്. ചില റേഷൻ കടക്കാരെ ഇടനിലക്കാരാക്കും. മുൻഗണനാ കാർഡിന് അപേക്ഷിച്ചവരോട് കുറച്ച് പണം മുടക്കിയാൽ കാര്യം നടക്കുമെന്ന് പറയും. ഫീസും പറയും. അപേക്ഷകൻ സമ്മതിച്ചാൽ പിന്നെ ശരവേഗത്തിലാണ് കാര്യം.
ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനുൾപ്പെടെ 11,230 പേർക്ക് എ. എ. വൈ കാർഡുകൾ (മഞ്ഞ) ഇതിനകം നൽകി. പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളുടെ വിതരണ ഉദ്ഘാടനം 29നാണ്. സർക്കാരിന്റെ അഭിമാന നേട്ടത്തെയാണ് ചില ജീവനക്കാർ മുതലെടുക്കുന്നത്.
അർഹരായവർക്ക് നൽകാനുള്ള കാർഡുകൾ
തിരുവനന്തപുരം- 10,770
കൊല്ലം- 9047
പത്തനംതിട്ട- 6125
ആലപ്പുഴ- 8336
കോട്ടയം- 6739
ഇടുക്കി- 3646
എറണാകുളം- 13,854
തൃശൂർ- 8643
പാലക്കാട്- 14,792
മലപ്പുറം- 29,643
കോഴിക്കോട് - 11,958
വയനാട്- 2747
കണ്ണൂർ - 7516
കാസർകോട്-3553
ആകെ-------------1,37,369
എ.എ.വൈ (മഞ്ഞ)- 11,055
പി.എച്ച്.എച്ച് (പിങ്ക് )- 71,923
എൻ.പി.എസ് (നീല) - 54,391
''ഉദ്യോഗസ്ഥരോ റേഷൻകടക്കാരോ ക്രമക്കേടിന് ശ്രമിക്കുന്നതിന്റെ വിവരം കൃത്യമായി അറിയിച്ചാൽ ശക്തമായി നടപടി സ്വീകരിക്കും''
-സജിത്ബാബു,
ഡയറക്ടർ, സിവിൽ സപ്ലൈസ്
പരാതികൾ നൽകാൻ ഡയറക്ടറുടെ ഫോൺ നമ്പർ 9188527302
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |